Movies
മോഹൻലാലിന്റെ ജന്മദിനത്തിൽ മകൾ വിസ്മയ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനിയായ മനുഷ്യനാണ് അച്ഛനെന്നാണ് വിസ്മയ കുറിക്കുന്നത്.
‘അച്ഛാ, ഹാപ്പി ഹാപ്പി ബർത്ത്ഡേ. എനിക്കറിയാവുന്നതിൽ ഏറ്റവും കഴിവുള്ളതും കഠിനാധ്വാനം ചെയ്യുന്നതുമായ വ്യക്തി നിങ്ങളാണ്. മികച്ച കലാകാരനും പാചകക്കാരനും നിങ്ങളാണ്. എല്ലാത്തിനുമുപരിയായി നിങ്ങൾ ഒരു നല്ല മനസ്സുള്ള വ്യക്തിയാണ്. ലവ് യൂ-വിസ്മയ കുറിച്ചു.
മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തോടെയാണ് വിസ്മയയുടെ ആശംസ. മോഹൻലാല്‍ പാചകം ചെയ്യുന്ന ചിത്രവും വിസ്മയയും പ്രണവും അമ്മ സുചിത്ര മോഹൻലാലും അടങ്ങിയ പഴയ കുടുംബ ചിത്രവും വിസ്മയ ആശംസയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലൂടെ വിസ്മയ മോഹൻലാലും മലയാളസിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്.
Movies
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മലയാളിയായ കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകൾ. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാണ്.
ഇപ്പോഴിതാ ഫിറ്റ്നസിനെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
കൃത്യമായ വർക്ക് ഔട്ടിലൂടെ ഒൻപത് മാസത്തിനുള്ളിൽ പത്തു കിലോ ശരീരഭാരം കുറച്ചപ്പോൾ അത് സർജറിയിലൂടെയാണെന്നു പലരും അഭിപ്രായപ്പെട്ടു. അതെന്നെ വളരെയധികം വേദനിപ്പിച്ചു. ഇന്ന് ഞാൻ എന്നെ കാണുന്നതിൽ അഭിമാനിക്കുന്നു. എന്നിട്ടും ആളുകൾ എന്നെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയാണ്.
നിങ്ങൾ തടിച്ചാൽ അവർ മെലിഞ്ഞിരിക്കാൻ പറയും, മെലിഞ്ഞാൽ അവർ തടിച്ചതായിരിക്കാൻ ഇഷ്ടപ്പെടും. ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഞാൻ ചിലപ്പോൾ അദ്ഭുതപ്പെടുന്നു. യോഗ എനിക്ക് മികച്ച മാനസികാവസ്ഥയും ആത്മവിശ്വാസവും നൽകി. എന്റെ ശരീരത്തെ കൂടുതൽ സ്നേഹിക്കാൻ അത് പഠിപ്പിച്ചു. ജിം ഒന്നിനും ഒരു തടസമല്ല. അതിനെ ശരിയായ രീതിയിൽ സമീപിക്കാൻ എനിക്കു കഴിയാതിരുന്നതാണ് പ്രശ്നം.
ഞാൻ അതു മനസിലാക്കി- ഇൻസ്റ്റഗ്രാമിൽ തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ച് കീർത്തി വ്യക്തമാക്കി.
നിരവധി പേരാണ് കീർത്തിയുടെ പോസ്റ്റിനെ പ്രശംസിച്ച് കമന്റുമായി എത്തുന്നത്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്ത റിവോൾവർ റീത്ത ആയിരുന്നു കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ കീർത്തിയുടേതായി ഈ വർഷം പുറത്തിറങ്ങുന്നുണ്ട്.
Movies
വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതിന്റെ പേരിൽ താൻ കടന്നു പോകുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രവി മോഹൻ. ആത്മഹത്യയെക്കുറിച്ചുപോലും താന്‍ ചിന്തിച്ചുതുടങ്ങിയെന്ന് സ്വയം മുറിവേൽപ്പിച്ച കൈ ഉയർത്തിക്കാട്ടി രവി മോഹൻ വെളിപ്പെടുത്തി.
രവി മോഹന്റെ വാക്കുകൾ
‘ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാട് വരുമ്പോഴാണ് ആരാണ് ശരിക്കും അവർക്കൊപ്പം ഉള്ളതെന്ന് തിരിച്ചറിയുന്നത്. അങ്ങനെയാണ് കെനിഷ എന്റെ ജീവിതത്തിലേക്ക് വന്നത്. അവർ എങ്ങനെയാണ് വളർന്നത് എന്ന് അറിയാമോ? അവർക്കെതിരെയും സൈബറാക്രമണം അഴിച്ചുവിട്ടു.
ഒരു സ്ത്രീ എന്നെ മനസ്സിലാക്കി. അപ്പോൾ അവർക്കെതിരെ ആയി ആക്രമണം! ഞാൻ ആദ്യമായിട്ടാണോ സ്ത്രീകളെ കാണുന്നത്? സുന്ദരികളായ സ്ത്രീകൾക്കൊപ്പം അഭിനയിക്കുന്നത് എന്റെ ജോലിയാണ്.
അപ്പോഴൊക്കെ അന്വേഷിക്കാൻ ഓരോരുത്തരെ വിട്ടിരുന്നില്ലേ? എന്നിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ? ഇനി എന്റെ തെളിവുകൾ വരും. ഓരോ ദിവസവും വരും. അവളുടെ കുടുംബത്തിൽ നിന്നു തന്നെ വരും.
അവളുടെ കുടുംബത്തിലെ തന്നെ ചിലർ എന്നോടു പറഞ്ഞു, അവർ കാര്യങ്ങൾ തുറന്നു പറയട്ടെ എന്ന്. അവരോടൊക്കെ ഞാൻ ഇതുവരെ വേണ്ടെന്നേ പറഞ്ഞിട്ടുള്ളൂ. ഇതു ഞാൻ കൈകാര്യം ചെയ്യാമെന്നാണ് പറഞ്ഞത്. ആ വീട്ടിൽ പോയി ചോദിക്ക്! എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് ആ വീട്ടിലുള്ളവർ തന്നെ പറയും.
എന്റെ അപ്പയും അമ്മയും എന്റെ കാലു പിടിച്ചു പറഞ്ഞതാണ് ഈ കുടുംബം വേണ്ടെന്ന്. അന്ന് അവർ പറഞ്ഞത് കേട്ടില്ല. ഇന്ന് അവർ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. എന്റെ അപ്പയും അമ്മയും പറഞ്ഞിട്ട് ഞാൻ ആർതിയെ ജോലിക്ക് വിട്ടില്ലെന്നാണ് ആരോപണം.
ഞാൻ സമ്പാദിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആർതി ജോലി ചെയ്യുന്നതെന്ന് അവർ ചോദിച്ചു. അപ്പോഴാണ് ഞങ്ങൾ ആ വീട് വിട്ട് പുറത്തേക്ക് വന്നത്. അതിനുശേഷം ജോലിയുടെ കാര്യം ആർതി എന്തുകൊണ്ട് ചോദിച്ചില്ല? ഫെമിനിസ്റ്റ് ആയിരുന്നെങ്കിൽ എന്തു ചെയ്യണം? ഞാൻ ജോലിക്കു പോകുമെന്ന് പറയണ്ടേ?
എനിക്കെതിരെ ഇപ്പോൾ തന്നെ കുറെ കേസുണ്ട്. എന്നിട്ടും നിങ്ങളോട് എല്ലാവരോടും ഞാൻ ചിരിച്ചാണ് സംസാരിക്കുന്നത്. എപ്പോഴും ചിരിച്ചാണ് ഞാൻ സംസാരിച്ചിട്ടുള്ളത്. എപ്പോഴെങ്കിലും ഞാൻ സങ്കടത്തോടെ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? കാരണം, സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചിരുന്നത്. ഒരിത്തിരിയെങ്കിലും സ്നഹം എന്നോടു കാണിച്ചിരുന്നുവെങ്കിൽ ഇതുപോലെയൊക്കെ എനിക്കു വന്നു സംസാരിക്കേണ്ടി വരുമോ?
എന്തുകൊണ്ടാണ് എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത്? എന്തു തെറ്റാണ് ഞാൻ ചെയ്തത്? നിയമപരമായി ഞാനെന്തെങ്കിലും ചെയ്തോ? ഈ 45–ാം വയസ്സിൽ ഇതിന്റെയൊക്കെ പിന്നാലെ ഓടേണ്ടി വരുന്നുവെന്ന് ആലോചിക്കുമ്പോൾ സഹിക്കുന്നില്ല.
എന്റെ എല്ലാം ഞാൻ കൊടുത്തു. അതാണ് ഞാൻ ചെയ്ത വലിയ തെറ്റ്. എന്റെ വിശ്വാസം, ജീവിതം– എല്ലാം കൊടുത്തു. എന്റെ പേരിൽ ഒരു അക്കൗണ്ട് പോലും ഇല്ല. എനിക്കുണ്ടായിരുന്നത് ഒരു ജോയിന്റ് അക്കൗണ്ട് ആയിരുന്നു, എന്റെ മുൻഭാര്യയുടെ കൂടെ! കാർഡ് ഉപയോഗിച്ചാൽ ഉടനെ കോൾ വരും.
എന്താണ് ചെയ്തത്, എന്തിനാണ് അതു ചെയ്തത് എന്നു ചോദിച്ച്! ഞാനല്ലേ സമ്പാദിക്കുന്നത്. എന്റെ ജീവിതത്തിൽ വലിയ അന്യായം ആണ് നടന്നത്. പറയാൻ പോലും കഴിയാത്ത രീതിയിൽ അന്യായം നടന്നിട്ടുണ്ട്.
ഞാനിപ്പോൾ ജീവിച്ചിരിക്കാൻ പാടില്ല, അതാണ് അവരുടെ ആവശ്യം. അതു നടക്കും. പക്ഷേ, എന്നോടു ചെയ്തവർക്കുള്ളത് കൊടുത്തിട്ടേ ഞാൻ പോകൂ. സന്തോഷമായി ചിരിച്ചു പോകും. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നോക്കൂ (കൈ തണ്ട ഉയർത്തിക്കാട്ടി)... ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്റെ കുട്ടികളെ കാണാൻ സമ്മതിക്കുന്നില്ല. അന്നു മുതൽ ഞാൻ എന്നെത്തന്നെ വേദനിപ്പിക്കാൻ തുടങ്ങി. ഇതേ നടക്കൂ. അതാണ് അവർക്കു വേണ്ടത്.
ഞാനവർക്കു വേണ്ടി എല്ലാം നൽകി. ഇനിയില്ല. അവരോട് വരാൻ പറ. എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്. ആരാധകർ ക്ഷമിക്കണം. ഇനിയെന്ന് എന്റെയൊരു സിനിമ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നെക്കൊണ്ട് ഇപ്പോൾ അഭിനയിക്കാൻ കഴിയില്ല. എന്റെ ഇമേജ് തിരിച്ചു പിടിച്ച് ഞാൻ തിരികെ വരും. അത് എന്റെ കൈയിലല്ല, ദൈവത്തിന്റെ കൈയിലാണ്.’
Movies
പുതിയ ചിത്രമായ മൈസയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ഇപ്പോഴിതാ കൊച്ചിയെപ്പറ്റി താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. എന്നാല്‍ കൊച്ചി എന്ന് തെറ്റിദ്ധരിച്ച് അതിരപ്പിള്ളിയെ പറ്റിയായിരുന്നു രശ്മികയുടെ പോസ്റ്റ്.
കൊച്ചിയില്‍ എന്തുമാത്രം കാടുകളാണ്. പ്രാണികളും വെള്ളച്ചാട്ടങ്ങളും ട്രെക്കിംഗും വര്‍ക്കൗട്ടുകളും മഴയും ഒക്കെയായിരുന്നു. ഓടിനടന്നുള്ള ചിത്രീകരണവും പുതിയ ആക്ഷന്‍ രംഗങ്ങള്‍ പഠിക്കുന്നതും അത് ചെയ്തുനോക്കുന്നതും ഒക്കെയായി കുറേ കാര്യങ്ങള്‍. ഇതിനിടയില്‍ കണങ്കാലിലും മുട്ടിലുമൊക്കെ ടേപ്പ് ഒട്ടിച്ചും, എന്റെ ഉയരത്തോടുള്ള പേടിയെ നേരിട്ടും - എല്ലാം നന്നായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമായി പറയുകയാണ്, ഈ പരിസരത്തുകൂടി നടക്കുമ്പോള്‍ സൂക്ഷിക്കുക. ഉറങ്ങിപ്പോകാതിരിക്കാന്‍ ഉച്ചത്തിലുള്ള അലാറം വെച്ച് എഴുന്നേല്ക്കും... പിന്നെ കുറച്ച് പഴംപൊരിയും.. സത്യം പറഞ്ഞാല്‍ ഇഷ്ടം പോലെ പഴംപൊരി, ഇത്രയൊക്കെത്തന്നെയാണ് വിശേഷങ്ങള്‍ -രശ്മികയുടെ വാക്കുകള്‍.
എന്നാല്‍ കാടും വെളളവും മഴയുമൊക്കെവച്ച് രശ്മിക കൊച്ചിയെന്നു കുറിച്ചത് യഥാര്‍ഥത്തില്‍ അതിരപ്പിളളിയെ കുറിച്ചായിരുന്നു. പിന്നാലെ മലയാളികള്‍ കമന്റില്‍ തെറ്റ് തിരുത്തി. ചിത്രത്തിലുള്ളത് തൃശൂരാണെന്നും അതിരപ്പിള്ളിയാണെന്നും തിരുത്തിയുളള കമന്റുകളുമെത്തി. ഒരു കമന്റിന് രശ്മിക മറുപടിയും നല്കി. ശരിയാണ്, ഞങ്ങള്‍ കൊച്ചിയിലും തൃശൂരും ഷൂട്ട് ചെയ്തിരുന്നു എന്നായിരുന്നു രശ്മിക മറുപടിയായി കുറിച്ചത്.
Movies
കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ആശംസകളുമായി നടൻ ഹരീഷ് പേരടി. മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ സതീശൻ തന്നോട് പറഞ്ഞ മറുപടി പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.
‘‘എന്റെ മകന്റെ കല്യാണത്തിന് വിളിച്ചപ്പം മൂപ്പര് ഒറ്റകാര്യമേ എന്നോട് പറഞ്ഞുള്ളു...‘നിങ്ങള്‍ കോൺഗ്രസ്കാരനല്ലാ എന്ന് എനിക്കറിയാം എന്നാലും നിങ്ങളെ എനിക്ക് വലിയ ഇഷ്ടാ..കാരണം സത്യം ഉറക്കെ വിളിച്ചു പറയുന്നവരോട് എനിക്ക് ഒരു ബഹുമാനമാണ്...ഞാൻ എന്തായാലും വരും’ ഒരുപാട് തിരക്കിനിടയിലും മൂപ്പര് വന്ന് വാക്ക് പാലിച്ചു.
ഇത് ഇന്ന് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പം പറയും?..പ്രിയപ്പെട്ട വിഡിഎസ് ..നിങ്ങൾ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപെട്ടപ്പോൾ സാധരണ മനുഷ്യരുടെ കേരളം ഇങ്ങിനെ സന്തോഷം കൊണ്ട് ഇളകി മറിയാൻ കാരണം.
നിങ്ങൾ സാധാരണ മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് അവരുടെ ചൂടും ചൂരും നിസഹായതയും കണ്ണീരും നിലവിളിയും..പുതിയ തലമുറയുടെ ഊർജ്ജവും പ്രതീക്ഷയും ഏറ്റെടുത്ത് നടന്നതുകൊണ്ടാണ്...നിങ്ങൾ ഈ കേരളത്തോട് വാക്ക് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്..ആശംസകൾ.’’ഹരീഷ് പേരടിയുടെ വാക്കുകൾ.
Movies
സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് നടി മൗനി റോയ്. ഇരുവരും ഒരുമിച്ച് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിലാണ് വിവാഹമോചനം സ്ഥിരീകരിച്ചിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് പിരിയാനുളള തീരുമാനമെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
മൗനി റോയി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
''ചില മാധ്യമങ്ങൾ ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് വളരെ നിരാശാകരമാണ്. ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതായും കാര്യങ്ങൾ സ്വകാര്യമായും സൗഹാർദ്ദപരമായും കൈകാര്യം ചെയ്യുകയാണെന്നും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സാങ്കൽപ്പികമായ വിവരണങ്ങളും നഗ്നമായ നുണകളും പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ശ്രമിച്ചിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും വ്യത്യസ്ത പാതകളിൽ മുന്നോട്ട് പോകാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ഈ ഘട്ടത്തെ ശ്രദ്ധയോടും സ്വകാര്യമായും കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വരും കാലങ്ങളിലും ഞങ്ങളുടെ സൗഹൃദം നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും.
ഞങ്ങളുടെ സ്വകാര്യതയോട് നിങ്ങൾ കാണിക്കുന്ന ബഹുമാനത്തെയും ഈ സമയത്ത് ഞങ്ങൾക്ക് നൽകിയ തുടർച്ചയായ പിന്തുണയെയും ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. മൗനി & സൂരജ്''.
മൗനി റോയിയും മലയാളി കൂടിയായ ഭര്‍ത്താവ് സൂരജ് നമ്പ്യാരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹത്തിലേക്ക് എത്തിയത്.
വിവാഹ ഫോട്ടോകളടക്കം ഇരുവരും അക്കൗണ്ടുകളിൽ നിന്ന് നീക്കിയിരുന്നു. മൗനി റോയിയുടെ അടുത്ത സുഹൃത്തായ ദിഷ പഠാണിയും സൂരജിനെ അൺഫോളോ ചെയ്തിരുന്നു.
വിവാഹമോചന വാർത്തകൾ ഉയർന്നതോടെ സൂരജ് ഇൻസ്റ്റഗ്രാം ഡിആക്ടിവേറ്റ് ചെയ്തു. 2025 ജനുവരിയിലായിരുന്നു ഇരുവരും അവസാനമായി ഒരു വേദിയിൽ ഒന്നിച്ചെത്തിയത്.
Movies
ബോളിവുഡ് സിനിമയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് നടി സിമ്രാന്റെ തുറന്നുപറിച്ചിലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. തന്റെ ജീവിതത്തിന്റെ പകുതിയും സിനിമയ്ക്ക് നൽകിയിട്ടും അർഹമായ ബഹുമാനം കിട്ടാതെ വരികയാണെന്നാണ് സിമ്രാൻ പറയുന്നത്.
ഒരുപാട് അനുഭവങ്ങളുണ്ട്. ഞാന്‍ ഹിന്ദി സിനിമ ചെയ്യാന്‍ തയ്യാറാകാതിരുന്നത് എനിക്ക് അവരുമായി കണക്ട് ആകാന്‍ സാധിക്കാത്തതിനാലാണ്.
ബോളിവുഡിലേക്ക് വരുന്നതിന് മുമ്പ് സൗത്തില്‍ ഞങ്ങള്‍ ചെയ്ത വര്‍ക്കുകള്‍ അവര്‍ കണ്ടിട്ടുണ്ടാകില്ല. ഞങ്ങളുടെ ലെഗസി എന്തെന്ന് അറിയില്ല.
അത് എന്നെ അലട്ടിയിരുന്നു. ഒരു ബഹുമാനവുമില്ല. എന്റെ ജീവിതത്തിന്റെ പകുതിയും ഞാന്‍ സിനിമയ്ക്കാണ് നല്‍കിയത്. എന്നിട്ടും എനിക്ക് അര്‍ഹമായ ബഹുമാനം കിട്ടാതെ വരുമ്പോള്‍ അത് വേദനിപ്പിക്കും.
അവര്‍ ഹോട്ടലിന്റെ പേരില്‍ വിലപേശും. എനിക്കൊപ്പം യാത്ര ചെയ്യാന്‍ പറ്റുന്നവരുടെ എണ്ണത്തിന് പരിധി വെക്കും. നിങ്ങള്‍ക്ക് ഇത്രയും സ്റ്റാഫിനെ കൊണ്ടു വരാന്‍ പറ്റില്ലെന്ന് പറയും.
ഹോട്ടലിന്റെ പേരിലും ടിക്കറ്റിന്റെ പേരിലും വില പേശും. അതൊക്കെ എന്നെ അലട്ടിയിരുന്നു. പക്ഷെ ആരും അതേക്കുറിച്ച് സംസാരിക്കില്ല. ഇവിടെ ഒരു അധികാരശ്രേണിയുണ്ട്. അതിനാല്‍ ജോലി ചെയ്യാന്‍ തോന്നില്ല. വേദനിക്കപ്പെടും. സിമ്രാൻ പറഞ്ഞു.
മുംബൈക്കാരിയായ സിമ്രാന്റെ ആദ്യ ചിത്രം അമിതാഭ് ബച്ചന് നിര്‍മിച്ച തേരെ മേരെ സപ്നെ ആയിരുന്നു. ചിത്രം പരാജയപ്പെട്ടുവെങ്കിലും സിമ്രാന് തെന്നിന്ത്യന്‍ സംവിധായകരുടെ ശ്രദ്ധ നേടി. അങ്ങനെയാണ് സിമ്രാന് തമിഴിലേക്ക് എത്തുന്നത്. അധികം വൈകാതെ തെന്നിന്ത്യയിലെ വലിയ താരമായി മാറാന്‍ സിമ്രാന് സാധിച്ചു.
Movies
ശരീരഭാരം കൂടിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും മാനസിക സംഘർഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ജ്യോതികൃഷ്ണ. സമൂഹമാധ്യമങ്ങളിൽ നിന്നും അകന്നു നിന്നതിന്റെ കാരണം പോലും അതാണെന്ന് ജ്യോതി കൃഷ്ണ പറയുന്നു.
''കുറച്ചു ദിവസങ്ങളായി എന്റെ ഫോളോവേഴ്സിൽ ചിലർ ചോദിക്കുന്നു, ‘ജ്യോതി എന്തുപറ്റി ഇപ്പോൾ കാണാൻ ഇല്ലല്ലോ?’ എന്ന്. ശരിയാണ് ഒന്നും ഉണ്ടായിരുന്നില്ല, അതിന്റെ കാരണം, എനിക്ക് വളരെ വൃത്തികെട്ട കോംപ്ലെക്സ് ആണെന്നു തന്നെ പറയണം.
കാരണം അടുത്തിടെ ഭയങ്കരമായി വണ്ണം വച്ചിരുന്നു, അതോടെ എന്റെ മുഴുവൻ ആത്മവിശ്വാസവും പോയി. അതൊരു ഒന്നൊന്നര വണ്ണം വെയ്പ്പ് ആയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബറിൽ ഒരു മാസത്തെ യൂറോപ്പ് ട്രിപ്പ് പോയി. തിരിച്ചു വന്നു കഴിഞ്ഞപ്പോൾ ഞാൻ ആ സത്യം മനസിലാക്കി, ശരീരഭാരം നാലുകിലോ കൂടിയിട്ടുണ്ട്.
ഭാരം കുറയ്ക്കാം, അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ എന്ന് വിചാരിച്ചു. ആ സമയത്ത് 76 കിലോ ആയിരുന്നു. അപ്പോഴാണ് റമദാൻ വന്നത്. റമദാൻ വന്നപ്പോൾ ഞാൻ വിചാരിച്ചു, നമുക്ക് നല്ല സ്നാക്ക്സ് ഒക്കെ കിട്ടുന്ന സമയമല്ലേ അടുത്ത മാസം മുതൽ വെയ്റ്റ് കുറയ്ക്കാമെന്ന്.
അപ്പോഴേക്കും യുദ്ധം വന്നു. ഞങ്ങൾക്ക് ഇവിടെ നിന്ന് പല കാര്യങ്ങളും വളരെ വ്യക്തമായി കാണാൻ പറ്റുന്നതുകൊണ്ട് സ്ട്രെസ് കൂടി. സ്ട്രെസ് കൂടിയപ്പോൾ ഭക്ഷണം കഴിച്ചു സ്ട്രെസ് കുറയ്ക്കാം എന്ന് കരുതി, അത് ഭയങ്കര മണ്ടത്തരം ആയിരുന്നു. അങ്ങനെ എല്ലാം കഴിഞ്ഞപ്പോഴേക്കും ഞാൻ 81 കിലോ ആയി എന്ന സത്യം മനസിലാക്കി. അതോടെ ആത്മവിശ്വാസം മുഴുവൻ പോയി.
ഫോട്ടോ എടുക്കാൻ താല്പര്യമില്ലാതെയായി. ഏത് ഫോട്ടോയിൽ നോക്കുമ്പോഴും മത്തങ്ങ പോലെ ഇരിക്കുന്നു. ശരീരം വണ്ണം വച്ചപ്പോൾ മുഖത്തും ഒരുപാട് മാറ്റങ്ങൾ വന്നു, മുഖത്ത് കറുത്ത പാടുകൾ എവിടെനിന്ന് വന്നു എന്നുപോലും അറിയില്ല. വല്ലാത്ത ഡിപ്രെഷനിൽ ആയിപോയി.
അതിനിടയിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. എനിക്ക് എന്റേതായ സമയം കിട്ടാതായി. അതുകൊണ്ടാണ് ഞാൻ ആക്ടീവ് അല്ലാതിരുന്നത്. എന്നെ അന്വേഷിച്ച കുറച്ചുപേരോടാണ് ഞാൻ ഇത് പറയുന്നത്, നിങ്ങളോട് ഇത് ആരെങ്കിലും ചോദിച്ചോ എന്ന കമന്റുമായി വരരുതേ.
നമ്മളെക്കാൾ പൊക്കമുള്ള കുട്ടികൾ വന്ന് ആന്റി എന്ന് വിളിക്കുമ്പോൾ ഉള്ള അവസ്ഥ. ഞാനൊരു 90സ് കിഡ് ആണെന് പറഞ്ഞിട്ടും ആരും മനസ്സിലാക്കുന്നില്ല. എന്റെ ആധാർ കാർഡ് നോക്കൂ ഞാൻ 1992ൽ ഉള്ളതാണ്. ഇതടക്കം ഞാൻ കാണിക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്.
രണ്ടു ദിവസം മുൻപ് ഒരു തമിഴ് സിനിമയിൽ നിന്ന് എന്നെ ഒരു കാസ്റ്റിംഗ് ഏജൻസി കോൺടാക്റ്റ് ചെയ്തു. എനിക്ക് തമിഴ് സിനിമ ചെയ്യാൻ വളരെ ഇഷ്ടമാണ്. അവർ എന്നോട് പറഞ്ഞു മാം ഇതൊരു 'അമ്മ' കഥാപാത്രമാണ്, ഞാൻ പറഞ്ഞു പിന്നെന്താ നമുക്ക് ചെയ്യാം.
പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ എന്നെ വിളിച്ചത് 22 വയസ്സുള്ള ഒരാളിന്റെ അമ്മ ആകാനാണ്. കുഴപ്പമൊന്നുമില്ല, എന്നാലൂം ഞാൻ ആലോചിച്ചു, ഇപ്പോഴേ അങ്ങനത്തെ റോൾ ചെയ്യേണ്ട ആവശ്യമുണ്ടോ? കുറച്ചുകൂടി കഴിഞ്ഞാൽ എന്തായാലും അങ്ങനത്തെ റോളുകളെ കിട്ടു.
ഇതില്ലാം കൂടി ആയപ്പോൾ എനിക്ക് മനസ്സിലായി ഇനി നന്നാക്കാൻ ഞാൻ തീരുമാനിച്ചാലേ പറ്റൂ. അങ്ങനെ ഞാൻ നന്നാകാൻ തീരുമാനിച്ചു. നന്നാവാൻ പലവട്ടം തീരുമാനിച്ച് പരാജയപ്പെട്ടിട്ടുള്ളതുകൊണ്ട് ഞാൻ തീരുമാനിച്ചു ഇത്തവണ ആരെയെങ്കിലുമൊക്കെ അറിയിച്ചിട്ട് നന്നാവാൻ തീരുമാനിച്ചാൽ നമ്മൾ ഉഴപ്പുമ്പോൾ ആരെങ്കിലുമൊക്കെ ചോദിയ്ക്കാൻ ഉണ്ടാകും. അങ്ങനെ ഞാൻ വെയ്റ്റ് കുറക്കാൻ തീരുമാനിച്ചു, അതിനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരിക്കുകയാണ്.
ആർക്കെങ്കിലും എന്റെ ഒപ്പം കൂടാൻ താല്പര്യമുണ്ടെങ്കിൽ ഈ യാത്രയിൽ ഒപ്പം ചേരാം. ഓരോരുത്തരുടെ ശരീരമൊക്കെ എങ്ങനെ വെക്കണം എന്നത് അവരവരുടെ ഇഷ്ടമാണ് പക്ഷെ എനിക്ക് കുറച്ചു വണ്ണം കുറഞ്ഞിരിക്കുന്ന്താണ് ഇഷ്ടം.
നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളൊക്കെ ധരിക്കണമെങ്കിൽ വണ്ണം വച്ചിരുന്നാൽ പറ്റില്ല, പല സ്ഥലത്തുനിന്നും ചോദ്യം വരും അയ്യോ എന്തൊരു വണ്ണം വച്ചിരിക്കുന്നു എന്ന്. അതുകൊണ്ടാണ് ഞാൻ നന്നാകാൻ തീരുമാനിച്ചത്, എല്ലാവരുടെയും അനുഗ്രഹം എനിക്ക് ഉണ്ടാകണം.’’ ജ്യോതികൃഷ്ണ പറയുന്നു.
Movies
നടി അഞ്ജു കുര്യന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഞ്ജു പങ്കുവച്ച ഒരു സ്പാ ബില്ലാണ് കൗതുകം ജനിപ്പിക്കുന്നത്. ബില്ലിൽ 7.25 ലക്ഷം എന്ന വലിയ തുക കണ്ടതോടെ പലരും അമ്പരന്നെങ്കിലും, യഥാർത്ഥത്തിൽ സംഗതി അത്ര വലിയ പണച്ചെലവുള്ള കാര്യമല്ല എന്നതാണ് വാസ്തവം.
ഇന്തോനേഷ്യയിലെ ബാലിയിൽ അവധിക്കാലം ആഘോഷിക്കുന്ന അഞ്ജു, അവിടെയുള്ള കറൻസിയായ റുപിയയിലാണ് ബില്ല് അടച്ചത്. അഞ്ജു പങ്കുവെച്ച 7,25,000 റുപിയ എന്നത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 3,800 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിൽ മാത്രമേ വരുന്നുള്ളൂ. ഒരു നേരമ്പോക്കിനായി താരം പങ്കുവെച്ച ഈ സ്റ്റോറി കണ്ടവരൊക്കെ ആദ്യമൊന്ന് അമ്പരന്നു. പിന്നീടാണ് യഥാർഥ്യം എല്ലാവർക്കും മനസിലാകുന്നത്.
മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് അഞ്ജു കുര്യൻ. നേരം, പ്രേമം തുടങ്ങിയ വൻ വിജയമായ ചിത്രങ്ങളിലൂടെ കരിയർ തുടങ്ങിയ അഞ്ജുവിന് വലിയൊരു ബ്രേക്ക് നൽകിയത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയാണ്.
ഫഹദ് ഫാസിലിനൊപ്പം ശ്രുതി എന്ന വേഷത്തിൽ അഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചു. വിനീത് ശ്രീനിവാസൻ, ദിലീപ്, നിവിൻ പോളി, ഇന്ദ്രജിത്ത് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിങ്ങനെ മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി ചുരുങ്ങിയ കാലം കൊണ്ട് അഞ്ജു തിളങ്ങി.
മോഡലിംഗ് രംഗത്തും ഏറെ സജീവമായ അഞ്ജു സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റിയാണ്.
Movies
സിനിമാ മേഖലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ. ജിയോ ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങിയ തമിഴ് വെബ് സീരീസ് റിസോർട്ടിലെ നായകനും എഴുത്തുകാരനുമായ വിജയ് കുമാറിനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരെയാണ് അനുഗ്രഹ രംഗത്തെത്തിയിരിക്കുന്നത്.
ഒരു വർഷത്തെ കരാറിൽ ഒപ്പിട്ട ശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നും കരാർ പ്രകാരമുള്ള പ്രതിഫലം നൽകിയില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വെളിപ്പെടുത്തി.
നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായി തകർന്നു. ആത്മഹത്യയുടെ വക്കിലെത്തി. സാമ്പത്തികമായും ശാരീരികമായും വലിയ പ്രതിസന്ധികൾ നേരിട്ടു. തന്നെ അവഹേളിക്കുന്ന രീതിയിൽ വിജയ് കുമാറും ഭാര്യയും സംസാരിച്ചു.
ഒരു വർഷത്തേക്ക് അഭിനയിക്കാൻ കരാർ ഒപ്പിട്ടു. നാലുമാസമായി തന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നില്ല. ഏഴ് മാസമായി തുടരുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ഒന്നു രണ്ടു മാസത്തിനിടെ കൂടുതൽ വഷളായി.
മറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ അനുമതി ചോദിച്ചാൽ കരാർ ചൂണ്ടിക്കാട്ടി തടയും. പക്ഷേ, സീരീസിന്റെ ഷൂട്ടുമുണ്ടാവില്ല. ജിയോ ഹോട്ട്സ്റ്റാറിന്റെ തന്നെ മറ്റൊരു പ്രൊജക്ട് തനിക്ക് അങ്ങനെ നഷ്ടമായി. നിർമാണക്കമ്പനി പ്രതിഫലവും നൽകിയില്ല.
തനിക്ക് അസുഖം ബാധിച്ച് ആശുപത്രിയിൽ ആയിരുന്നപ്പോൾ, അക്കാര്യം അറിയിച്ച സുഹൃത്തിനോട് അവളെ വിവാഹം കഴിച്ച് കൂടെ താമസിപ്പിക്കൂ, അല്ലെങ്കിൽ വന്ന് വേഷം ചെയ്യാൻ പറയൂ, എന്ന് വിജയ് കുമാറിന്റെ ഭാര്യ പറഞ്ഞു.
നേരിട്ട മാനസിക പീഡനങ്ങൾ മൂലം തനിക്ക് അപസ്മാരമുണ്ടായി. ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. സംഭവങ്ങൾ തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തിയെന്നും നടി വിഡിയോയിൽ വെളിപ്പെടുത്തി. എന്റെ പരിധി കഴിഞ്ഞു, എനിക്ക് ഇനി മിണ്ടാതിരിക്കാൻ കഴിയില്ല.
അവരുടെ പ്രവൃത്തികൾക്കും വാക്കുകൾക്കും അവർ തന്നെയാണ് ഉത്തരവാദികൾ, അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ ഒന്നും ചിന്തിക്കുന്നില്ല. ഇതുപോലെയുള്ള ചില ആളുകൾ സിനിമാ വ്യവസായത്തെ തന്നെ നശിപ്പിക്കുമെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നും അനുഗ്രഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Movies
സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റിൽ തൊഴിലിടങ്ങളിലെ പുരുഷാധിപത്യത്തിനും സുരക്ഷാ വീഴ്ചകൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി നടി പാർവതി തിരുവോത്ത്.
രഞ്ജിത്തിന്റെ അറസ്റ്റ് തനിക്ക് ഒരു അദ്ഭുതമല്ലെന്നും കുറ്റവാളികൾക്ക് നിയമത്തെ ഭയമില്ലാത്തത് അവർ അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തതുകൊണ്ടാണെന്നും പാർവതി തുറന്നടിച്ചു.
''ഡബ്ല്യു.സി.സി എന്നത് സിനിമാ മേഖലയെ നിയന്ത്രിക്കാൻ അധികാരമുള്ള ഒരു ഔദ്യോഗിക നിയമ നിർമ്മാണ സമിതിയല്ല, മറിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഒരു കൂട്ടായ്മയാണ്.
2017 മുതൽ ഞങ്ങൾ കേവലം പ്രതിഷേധങ്ങൾ മാത്രമല്ല നടത്തിയത്, മറിച്ച് ഭരണകൂടത്തെയും മുഖ്യമന്ത്രിയെയും നേരിൽക്കണ്ട് സിനിമയ്ക്കുള്ളിൽ കൃത്യമായ പോളിസികൾ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമയ്ക്കുള്ളിലെ ചൂഷണങ്ങളെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാലര വർഷത്തോളമാണ് പുറത്തുവിടാതെ രഹസ്യമാക്കി വച്ചത്.
ഈ കാലയളവിലത്രയും മേഖലയിൽ ചൂഷണങ്ങൾ തുടർക്കഥയാവുകയായിരുന്നു. ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്തതും, സുരക്ഷിതമായ ഒരു തൊഴിലിടം ഉറപ്പാക്കാൻ കൃത്യമായ നടപടികൾ ഇല്ലാത്തതും കൊണ്ടാണ് ഇന്നും പലർക്കും യാതൊരു ഭയവുമില്ലാത്തത്.
പരാതികളുമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് പിന്നീട് ഈ ഇൻഡസ്ട്രിയിൽ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. അവർക്ക് സാമ്പത്തികമായി നിലനിൽക്കാൻ സാധിക്കാതെ വരുന്നു.
പണമുള്ളവർക്കും സ്വാധീനമുള്ളവർക്കും എതിരെ പൊരുതുക എന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാണ്. ശിക്ഷ എന്ന പേരിൽ ഇവിടെ നടക്കുന്നത് വെറും അഭിനയമാണ്. അതിജീവിതർ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്മാരല്ല.
പലർക്കും പേരുകൾ അറിയാനുള്ള ആകാംക്ഷ മാത്രമാണുള്ളത്, നീതി നടപ്പിലാക്കുന്നതിൽ താൽപ്പര്യമില്ല. ജനങ്ങൾ പലപ്പോഴും ചോദിക്കുന്നത് "എന്തുകൊണ്ട് ഇവർ നേരത്തെ പറഞ്ഞില്ല?" എന്നാണ്. എന്നാൽ സിസ്റ്റത്തിന്റെ പോരായ്മകൾ മൂലം അവർക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
സിനിമയിൽ കൃത്യമായ ഇന്റേണൽ കമ്മിറ്റികൾ വേണമെന്നത് ഇന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമായി മാറിയിട്ടുണ്ട്. എങ്കിലും, തടയുക , നിരോധിക്കുക, ശിക്ഷിക്കുക എന്നീ മൂന്ന് ഘട്ടങ്ങൾ ഫലപ്രദമായി നടപ്പിലാക്കാത്തിടത്തോളം കാലം സിനിമാ മേഖലയിൽ പൂർണമായ മാറ്റം സംഭവിക്കില്ല. ഇതിനായുള്ള പോരാട്ടത്തിലാണ് ഡബ്ല്യു.സി.സി മുന്നോട്ട് പോകുന്നത്.
സംവിധായകൻ രഞ്ജിത്തിന്റെ ഇപ്പോഴത്തെ അറസ്റ്റ് എനിക്ക് ഒരു സർപ്രൈസോ ഷോക്കോ അല്ല. ഇത്തരം കാര്യങ്ങൾ ഇവിടെ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും. കാരണം, ഭൂതകാലത്തിൽ അവർ ചെയ്ത തെറ്റുകൾക്ക് അവർ ഒരു വിലയും കൊടുക്കേണ്ടി വന്നിട്ടില്ല.
അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് യാതൊരു പേടിയുമില്ല. അതിജീവിച്ചവരെ വിശ്വസിക്കണമോ അതോ മറുവശത്തുള്ളവരെ വിശ്വസിക്കണമോ എന്നൊക്കെയുള്ള ചർച്ചകൾ ഇനിയും നീണ്ടുപോയേക്കാം.
മറ്റൊരു സാഹചര്യത്തിൽ കരീന കപൂർ പറഞ്ഞ (thak gayi mei: ഞാൻ മടുത്തുപോയി) വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്.
ശരിക്കും ഞാൻ മടുത്തുപോയി. പക്ഷേ, ഇവിടെ ഞങ്ങൾക്കും ജീവിക്കണം, കൂടെ ജോലി ചെയ്യുകയും വേണം. ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റുന്നതിനൊപ്പം തന്നെ സ്വന്തം തൊഴിലിൽ ശ്രദ്ധിക്കാനും പണം സമ്പാദിക്കാനും പ്രസക്തമായി നിലനിൽക്കാനും ഞങ്ങൾ പാടുപെടുകയാണ്.’’ പാർവതി തിരുവോത്ത് പറയുന്നു.
Movies
ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ തമിഴ്ചിത്രം മിസ്റ്റർ എക്സ് 17ന് കേരളത്തിലെ തിയറ്ററുകളിലെത്തുന്നു.
മവെറിക് മൂവീസ്, പ്രിൻസ് പിക്ചേഴ്സ് എന്നീ ബാനറിൽ വിനീറ്റ് ജെയിൻ, എസ്. ലക്ഷ്മൺ കുമാർ എന്നിവർ ചേർന്ന് ഈ ചിത്രം നിർമിക്കുന്നു. വിഷ്ണു വിശാൽ ഹിറ്റ് ചിത്രമായ എഫ്ഐആറിനു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, ഇന്റലിജൻസ് ലോകത്തിലെ നിഗൂഢമായ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. രാജ്യത്തെ ഭീഷണിപ്പെടുത്തിയ അഞ്ചു സംഭവങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തടഞ്ഞതിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ കഥ രൂപപ്പെട്ടിരിക്കുന്നത്.
രാജസ്ഥാൻ, ഹോസൂർ, ചെന്നൈ, മൈസൂർ, തൂത്തുക്കുടി ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറോളം ദിവസങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
വിദേശ രംഗങ്ങൾ ചിത്രീകരിക്കാൻ ഉഗാണ്ടയെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അസർബൈജാനിൽ വെച്ചാണ് ആ ഭാഗങ്ങൾ ചിത്രീകരിച്ചത്.
ഛായാഗ്രഹണം-അരുൺ വിൻസന്റ്, സംഗീതം-ദീപു നൈനാൻ തോമസ്, എഡിറ്റിംഗ്- പ്രസന്ന ജി.കെ., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശ്രാവന്ദി സൈനാധ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ആർട്ട് -ഇന്ദുലാൽ കവീദ്, കോസ്റ്റ്യൂംസ്- ഉത്തരാ മേനോൻ,ദീപാലി നൂർ, പിആര്‍ഒ- എ.എസ്. ദിനേശ്, മനു ശിവൻ.
Movies
രാഷ്ട്രീയത്തിന്റെ പേരിൽ തനിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങളിൽ മറുപടിയുമായി നടി ലക്ഷ്മിപ്രിയ. ഒരു സ്ത്രീക്കു നേരിടേണ്ടി വരുന്ന ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവൃത്തിയും കുറ്റകരം തന്നെയാണെന്നും നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ലക്ഷ്മി പ്രിയ പറയുന്നു.
‘‘കരച്ചിൽ ഒക്കെ കഴിഞ്ഞെങ്കിൽ ഇനി കരച്ചിലുകാരുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരാം. അളമുട്ടിയാൽ ചേരയും കടിക്കും. ഇത് നമ്മുടെ നാട്ടിലെ ഒരു ചൊല്ലാണ്. സാമം, ദാനം, ഭേദം, ദണ്ഡം, എന്നു വച്ചാൽ ക്ഷമയുടെ നെല്ലിപ്പലകയും തകർന്ന് കഴിയുമ്പോ വായിൽ പന്നിപ്പടക്കം വച്ച് പൊട്ടിച്ചു തരുന്നത് പോലെ പ്രതികരിക്കും എന്ന്.
അതിന് ഞാൻ സിനിമാ നടി എന്നോ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയായ നിങ്ങൾ എന്തിന് പ്രതികരിക്കുന്നു എന്നോ ചോദിച്ചിട്ട് കാര്യമില്ല. ഈ രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചു ജീവിക്കാൻ അർഹതയുള്ളവൾ ആണ് ഞാനും.
ഈ രാജ്യത്ത് മുസ്ലിം മതം മാറിയ ആദ്യത്തെ വ്യക്തി അല്ല ഞാൻ. ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്ന ആദ്യത്തേ സ്ത്രീയും ഞാനല്ല. എന്നാൽ ഇത് രണ്ടും എനിക്ക് ഭരണഘടന തരുന്ന സ്വാതന്ത്ര്യം ആണ്.
അതിന് ഒരു പ്രത്യേക മത വിഭാഗത്തിൽ ഉള്ളവരും ഇടത് പക്ഷവും കുറച്ചൊക്കെ വലത് പക്ഷവും കേട്ടാൽ അറയ്ക്കുന്ന തെറിയുമായി എന്റെ കമന്റ് ബോക്സിൽ വന്നിട്ട് കാര്യമില്ല.
സിനിമാ നടി, രാഷ്ട്രീയക്കാരി എന്ന് പറഞ്ഞാൽ നിങ്ങളൊക്കെ വിളിക്കുന്ന തെറി മുഴുവൻ കേട്ടിരിക്കേണ്ടവൾ ആണ് എന്ന ഒരു ചിന്തയും നിങ്ങൾക്ക് വേണ്ട. അത്തരം ചിന്ത ഉള്ളവർ തിരിച്ചു കേൾക്കുമ്പോ ഇരവാദം പറഞ്ഞു വരരുത്. രണ്ട് പോസ്റ്റ് ഇട്ടപ്പോൾ തന്നെ കരഞ്ഞു കൂവി മെഴുകുകയാണല്ലോ? അതെന്താ 1000 തരുമ്പോ 10 തിരിച്ചു കിട്ടുന്നത് താങ്ങുന്നില്ലേ?
ഇവിടെ യു. പ്രതിഭ എംഎൽഎയെ വേദിയിൽ ഇരുത്തി അപഹസിച്ചു ഒരു മുസ്ലിം ലീഗ് പ്രതിനിധി. അവർ പൊട്ടിക്കരഞ്ഞു കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ വരികയും അയാൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സ്ത്രീ ആയത് കൊണ്ടു മാത്രം അവരുടെ രാഷ്ട്രീയത്തെയും ജാതിയെയും മതത്തെയും ആക്ഷേപിക്കുവാൻ ഈ പറഞ്ഞ കൂട്ടർക്ക് ആരാണ് അധികാരം നൽകുന്നത്.?
എന്റെ അച്ഛനെ, എന്റെ അമ്മയെ, എന്റെ ഭർത്താവിനെ, എന്റെ പത്ത് വയസ്സുള്ള മകളെ, എന്റെ മാനത്തെ, എന്റെ തൊഴിലിനെ ഒക്കെ അധിക്ഷേപിക്കുന്നവർ ഇപ്പൊ ഇരവാദം നടത്തിയിട്ടു കാര്യമില്ല. സർവരുടെയും സ്ക്രീൻ ഷോട്ട് ഞാൻ എടുത്ത് വച്ചിട്ടുണ്ട്. ആ പച്ചത്തെറികൾ ഇവിടെ പോസ്റ്റ് ചെയ്യാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല.
മൂട്ടയെ കൊല്ലും പോലെ പരമാവധി കമന്റ്സ് ഞാൻ ഡിലീറ്റ് ചെയ്യുകയും അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി അടുത്ത പടിയായി അത് ഞാൻ ഇവിടെ പോസ്റ്റ് ചെയ്യും. അറിയട്ടെ നിങ്ങളുടെ ഒക്കെ സ്വഭാവം വീട്ടിലുള്ളവർ. നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും അറിയട്ടെ. കുറച്ചു പേരുടെ സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തപ്പോൾ തന്നെ എന്റെ ഭർത്താവിന്റെ നമ്പർ തപ്പി പിടിച്ച് വിളിച്ചു മാപ്പ് പറഞ്ഞു പോസ്റ്റ് പിൻവലിക്കണം എന്ന് അപേക്ഷിച്ചവരുണ്ട്.
അറിയുക, സ്ത്രീയെ റേപ്പ് ചെയ്യുന്നത് മാത്രമല്ല കുറ്റകരം. അവൾക്കെതിരെ ബഹുമാനമില്ലാതെ വരുന്ന ഓരോ വാക്കും പ്രവർത്തിയും കുറ്റകരം തന്നെയാണ്. ഇതാണോ നിങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ത്രീത്വ സംരക്ഷണം? ഇതാണോ മാനവികത? ഇതാണോ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതേതരത്വം? മതം പറഞ്ഞും സ്ത്രീകളെ അപമാനിച്ചും വോട്ട് പിടിക്കാതെ വികസനം പറഞ്ഞു വോട്ട് പിടിക്കൂ. അതല്ലേ അന്തസ്സ്?
ഈ നാട്ടിൽ കോടതിയും നിയമ വ്യവസ്ഥയുമൊക്കെയുണ്ട്. പോട്ടെ എന്ന് വിചാരിക്കുന്നത് കൊണ്ട് മാത്രമാണ് നിങ്ങൾ രക്ഷപ്പെട്ടു പോകുന്നത്. അത് എന്റെ ഔദാര്യമാണ്. എന്നാൽ ഇനി അതൊന്നും പ്രതീക്ഷിക്കരുത്.
കേസും കൂട്ടവും ഒക്കെയായി നടക്കേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. ഇര വാദം നടത്തുന്നവർ എന്റെ പോസ്റ്റുകളുടെ ചുവടെ നോക്കുക. അഭിപ്രായ വ്യത്യാസമൊക്കെ പ്രകടിപ്പിക്കാം. അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അവഹേളിക്കുവാനോ തെറി പറയുവാനോ ഒരാൾക്കും റൈറ്റ് ഇല്ല.
ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്. അതിന്റെ അഹങ്കാരം നല്ലോണമുണ്ട്. ചുമ്മാതിരുന്ന് തിന്ന് എല്ലിന്റെ ഇടയിൽ കുത്തുമ്പോൾ ഉള്ളതല്ല കേട്ടോ, 16 വയസ്മുതൽ ആത്മാഭിമാനം പണയം വയ്ക്കാതെ തനിയെ ജോലി ചെയ്ത് വീടുകളും, കാറുകളും അത്യാവശ്യം ജീവിച്ചു പോകാനുള്ളതും ഒക്കെ ഉണ്ടാക്കിയവൾ എന്ന അഹങ്കാരം.
ഈശ്വരനല്ലാതെ മറ്റാരെയും ഭയക്കേണ്ടതില്ല എന്ന അഹങ്കാരം. സമ്പത്തിന്റെ അടയാളം സംതൃപ്തിയാണ് ഹേ. കോടികളുടെ കിലുക്കമല്ല. ആ സംതൃപ്തിയും വേണ്ടുവോളമുണ്ട്. അതും എന്റെ അഹങ്കാരമാണ് എന്നു കൂട്ടിക്കോളൂ. അതുകൊണ്ട് ഇരവാദം അവസാനിപ്പിച്ചു പിരിഞ്ഞു പോകുക. ഇനി എഴുതിയുള്ള പ്രതികരണം ആയിരിക്കുകയില്ല.’’ലക്ഷ്മി പ്രിയയുടെ വാക്കുകൾ.
Movies
ജീവിതത്തിൽ അനുഭവിച്ച വിഷമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി. ബാല്യകാലം മുതൽ നേരിട്ട അവഗണനകളെയും ഒറ്റപ്പെടലിനെയും കുറിച്ചാണ് കിച്ചു സംസാരിച്ചത്.
അച്ഛന് മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു തുറന്നു പറയുന്നുണ്ട്.
‘‘ഞാനൊരു ഇൻട്രോവേർട്ട് ആണ്. അധികം അങ്ങനെ സംസാരിക്കാനൊന്നും അറിയില്ല, ഈ വിഡിയോ പുറത്തുവരുന്നതോടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. എന്റെ ജീവിത കഥയാണ് പറയുന്നത്.
2004ൽ ഞാൻ ജനിക്കുന്നു. ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേര്. തൃശൂരാണ് ജനനം. അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ് കുഞ്ഞിലേ മുതലുള്ള ഓർമ. എന്റെ സ്വന്തം അമ്മ, എനിക്ക് ഒന്നര വയസുള്ളപ്പോൾ വേറൊരാളുടെ കൂടെ പോയി.
പിന്നെയുള്ള ഓർമ, അച്ഛന് സ്കൂട്ടർ എടുത്ത് എവിടെയോ പോകാൻ നിൽക്കുന്നു, അപ്പോ എനിക്കും വരണമെന്നു പറഞ്ഞു. ‘നീ വരണ്ട ഇവിടെ നിന്നോ’ എന്നു പറഞ്ഞു. അച്ഛന്റെ കൂട്ടുകാരന്റെ സ്കൂട്ടറായിരുന്നു. സ്കൂട്ടറും എടുത്ത് പോയത് ആത്മഹത്യ ചെയ്യാനാണ്. നേരെ ഒരു ലോറിയുടെ മുമ്പിൽ ഇടിക്കാൻ പോയി, പക്ഷേ രണ്ട് പേർക്കും ഒന്നും പറ്റിയില്ല. ഒരു കടത്തിണ്ണയുടെ അരികിൽ പോയി ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഞാൻ കരയുന്നുണ്ട്, അച്ഛന്റെ മുട്ട് മാത്രം മുറിഞ്ഞു. അതൊക്കെയാണ് എന്റെ ആ സമയത്തെ ഓർമകൾ.
പക്ഷേ അച്ഛന്റെയും അമ്മയുടെയും വഴക്കാണ് കൂടുതലും ഓർമയിൽ വരുന്നത്. എനിക്ക് മൂന്ന് വയസുളളപ്പോൾ ഞാനും അച്ഛനും കൊല്ലത്തു വന്നു. പിന്നെ എന്നെ നോക്കുന്നത് വല്യമ്മയായിരുന്നു. അഞ്ചാം ക്ലാസു വരെ അവിടെ ജീവിച്ചു. അതിനിടയ്ക്ക് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. ആ സമയത്ത് അച്ഛനുമായി യാതൊരു കോണ്ടാക്ടും ഇല്ലായിരുന്നു.
അവരുമായിട്ടും വഴക്ക് തന്നെയായിരുന്നു. അച്ഛൻ എപ്പോഴും വീണ എന്ന അവരുടെ വീട്ടിലായിരിക്കും. വൈകിട്ട് എപ്പോഴെങ്കിലും എന്നെ വന്ന് കാണും. എന്നെ അവർക്ക് ഇഷ്ടമല്ലായിരുന്നു. ഇതൊക്കെ എങ്ങനെ പറഞ്ഞു തരണം എന്ന് അറിയില്ല, എന്റെ മനസ്സിൽ ഉണ്ട് എല്ലാക്കാര്യങ്ങളും, പക്ഷേ അത് നിങ്ങളോടെങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ല.
അവിടെയും അടിയാണ്. ആ സമയത്ത് ഓരോ കാര്യങ്ങളും എനിക്ക് തിരിച്ചറിയാൻ തുടങ്ങിയിരുന്നു. വീണ എന്ന ആളുടെയും രണ്ടാം വിവാഹമായിരുന്നു. ആ ബന്ധത്തിൽ അവർക്ക് രണ്ട് പിള്ളേരുമുണ്ടായിരുന്നു. അതൊക്കെ ഞാനറിയുന്നത് കുറേ കഴിഞ്ഞാണ്. ഇതിനിടെ ഞങ്ങളൊരു സ്കൂട്ടർ എടുത്തിരുന്നു. ആ സ്കൂട്ടറിന് പേരെഴുതിയപ്പോഴാണ് ആ കുട്ടികളുടെ പേരാണെന്ന് അറിയുന്നത്.
എന്നെ വേറൊരു തരത്തിലാണ് കണ്ടുകൊണ്ടിരുന്നത്. എന്നോടൊരു വലിയ പ്രശ്നം അവർക്കുണ്ടായിരുന്നു. പക്ഷേ അച്ഛൻ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു, ആ ജീവിതം അങ്ങനെ മുന്നോട്ടുപോയി. ഇനിയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി എന്റെ മനസ്സിലുണ്ട്.
ഞാൻ ഒറ്റക്കിരുന്നാൽ ആകെ സൈലന്റ് ആണ്. വേടന്റെ പാട്ടുകളാണ് കേൾക്കുന്നത്. അതെല്ലാം എന്റെ ജീവിതവുമായും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഇനി അടുത്ത കഥ പറയാം.
അഞ്ചാം ക്ലാസിലെ അവധിക്കാലം, ഞങ്ങൾ അപ്പോൾ എറണാകുളത്താണ്. കുറേ നാള് അവിടെയായിരുന്നു താമസം. അന്ന് അച്ഛന് ഷൂട്ട് ഒക്കെയുണ്ട്. ഒരുദിവസം വിഡിയോ കോളിൽ, ഇപ്പോള്‍ കാണുന്ന അമ്മ രേണു സുധിയെ കാണുന്നു.
ആ സമയത്ത് അമ്മയുമായി ഭയങ്കര കമ്പനിയായിരുന്നു. സൂപ്പറായിരുന്നു ആ ടൈമിൽ. ഞങ്ങളെ കാണാൻ വന്നു, നല്ല കമ്പനിയായി. പിന്നെ അച്ഛൻ വന്ന് ഒരുദിവസം എന്റെ അടുത്ത് വന്നു ചോദിച്ചു, ‘ഞാൻ കല്യാണം കഴിക്കട്ടെ നിനക്കെന്താണ് പറയാനുള്ളത്’. 2അച്ഛന് ഇഷ്ടമാണോ?’ എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഇതിനിടയ്ക്ക് വീണയും അച്ഛനുമായി ഡിവോഴ്സ് ആയി. അവർക്ക് പൈസയും കൊടുത്തു.
അങ്ങനെ കൊല്ലത്തെ വീട്ടിൽ വന്ന് രേണുഅമ്മയുടെ കാര്യം സംസാരിച്ച് വിവാഹം കഴിയുന്നു. വിവാഹത്തിനുശേഷം ഞാനും അച്ഛനും അമ്മയും കൊല്ലത്ത് തന്നെയാണ് നിൽക്കുന്നത്.
പക്ഷേ കൊല്ലത്ത് വച്ച് ചെറിയൊരു വഴക്ക് ഉണ്ടായി, അങ്ങനെ ഞങ്ങൾ കോട്ടയത്തേക്ക് മാറുന്നു. ഇനിയാണ് കഥ തുടങ്ങുന്നത്. ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു. കൊല്ലത്ത് ഉള്ളപ്പോൾ എന്നെ പുറത്തുപോയി കളിക്കാനൊന്നും വിടില്ലായിരുന്നു. കോട്ടയത്ത് വന്നപ്പോൾ എനിക്കു വലിയ സ്വാതന്ത്ര്യം കിട്ടി.
കുറച്ച് കഴിഞ്ഞതോടെ എന്തൊക്കെയോ പ്രശ്നങ്ങളാകുന്നു. എല്ലാവരുടെയും സ്വഭാവത്തിലൊരു മാറ്റം.
ഞാൻ ആ സമയത്ത് കംപ്യൂട്ടറൊക്കെ മേടിച്ചു. റൂമിൽ തന്നെ ഗെയിം കളിയുമായി ഇരിക്കും. ഇതൊക്കെയാണ് ഇതിന്റെയൊക്കെ തുടക്കം. അവിടം തൊട്ടാണ് ഞാന്‍ ഇങ്ങനെ ആകുന്നത്. വേറൊരു കണക്ഷനുമില്ല.
അച്ഛൻ വന്ന് ഇടയ്ക്ക് ഭക്ഷണം തന്നിട്ടു പോകും. ഇടയ്ക്ക് റിഥപ്പൻ റൂമിലേക്കുവരും. അവനെയും മടിയിലിരുത്തി ഗെയിം കളിക്കും.
പിന്നെ കൊറോണ വന്നു. അച്ഛൻ ആ സമയത്ത് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി, വെബ് സീരിസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. കുറേ ആർട്ടിസ്റ്റുകളെയും വിളിച്ചിരുന്നു.
പക്ഷേ ലോക്ഡൗൺ വന്നതോടെ അത് നടന്നില്ല. കുറേ കടം വന്നു. ഞാൻ അച്ഛൻ, അമ്മ, റിഥപ്പൻ, അമ്മയുടെ ചേച്ചി, അളിയൻ, അവരുടെ രണ്ട് മക്കൾ, പപ്പ, അമ്മ ഇവരുടെ ഇത്രയും പേരുടെ ചെലവും അച്ഛൻ ഒറ്റയ്ക്കാണ് നോക്കിക്കൊണ്ടിരുന്നത്. നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടാകും.
അച്ഛന്റെയും എന്റെയും ഒരു സ്വഭാവമാണ്, നോ പറയാൻ അറിയില്ല, അതൊരു കൊള്ളാത്ത സ്വഭാവമാണ്. അപ്പുറത്തു നിൽക്കുന്ന ഒരാൾക്ക് വിഷമമാകും എന്നു വിചാരിച്ചാണത്. ഞാനിപ്പോൾ ഓരോ കാര്യം പറയാത്തതും അതുകൊണ്ടാണ്. അങ്ങനെ ഒരു റൂമിൽ മൂന്ന് വർഷം ഇങ്ങനെ ഗെയിം കളിച്ചിരുന്നു. ഇടയ്ക്ക് എന്തോ എനിക്കിങ്ങനെ തോന്നി, ഇതൊക്കെ നിർത്താം, അങ്ങനെ കംപ്യൂട്ടറൊക്കെ വിറ്റ് ഒരു വണ്ടി മേടിച്ചു.
പത്തിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരനുണ്ട്. പിന്നെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങി. ആ സമയത്ത് അച്ഛന്റെ കൈയിൽ നിന്നും കിട്ടുന്ന ആകെ സ്നേഹം പൈസ മാത്രമാണ്. വേറൊരാളുടെ അടുത്തും സംസാരിക്കില്ല. ഇവരുടെ സ്വഭാവവും ഒരുമാതിരിയാണ്, അവിടെ ജോലിക്കു പോകില്ല. അതിന് വഴക്ക്, കുറേ കാര്യങ്ങളുണ്ട്, പക്ഷേ എങ്ങനെ പറയണമെന്ന് അറിയില്ല. അതൊക്കെ കൊണ്ടാണ് എന്റെ കൂടെ ഞാൻ എപ്പോഴും ഒരു കൂട്ടുകാരനെ ഇരുത്തുന്നത്. കൊല്ലത്തുള്ള കൂട്ടുകാർക്കെല്ലാം എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അറിയാം.
അങ്ങനെ വീട്ടുകാരുമായി ഒരു കണക്ഷനില്ലാത്ത ജീവിതം, ആ റൂമിലിരുന്ന് ശരിക്കും വട്ടായി പോയിരുന്നു. കൂട്ടുകാരുമൊത്ത് കൂടി മോശം ശീലങ്ങളും തുടങ്ങി.
പക്ഷേ അങ്ങനെ അഡിക്റ്റഡ് ഒന്നുമല്ലായിരുന്നു. ഞാനും അച്ഛനും സംസാരിക്കുന്നതു തന്നെ ഷൂട്ടിനു പോകുമ്പോഴാണ്. ഇങ്ങനെ നിൽക്കുന്ന സമയത്തും കൊല്ലത്ത് വിളിച്ച് ചോദിച്ചിരുന്നു, അവിടെ വന്ന് നിൽക്കട്ടെ എന്ന്. പക്ഷേ അതിനവർ സമ്മതിച്ചില്ല. അങ്ങനെ കോട്ടയത്ത് തന്നെ നിൽക്കേണ്ടി വന്നു.
ഒരു ദിവസം അച്ഛൻ വന്ന് പറഞ്ഞു, ‘ഷൂട്ട് ഉണ്ട്, നീ വരണ്ട അച്ഛനങ്ങ് പൊയ്ക്കോളാം’. എന്നെ ഷൂട്ടിനു കൊണ്ടുപോകുന്നത് അമ്മയ്ക്ക് വലിയ ഇഷ്ടമല്ലായിരുന്നു. അതിനും വലിയ അടി ഉണ്ടായിട്ടുണ്ട്. എന്തോ ആർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ശരിക്കും വട്ടായിപ്പോയി. പക്ഷേ അപ്പോഴും എന്റെ വിഷമങ്ങൾ പറയാൻ അപ്പോഴും അച്ഛനെന്ന ഒരാളുണ്ടായിരുന്നു. എന്തൊക്കെ ചെയ്താലും അച്ഛനെ വിളിക്കാം എന്ന ധൈര്യം എനിക്കുണ്ടായിരുന്നു.
അങ്ങനെ ആ ഷൂട്ടിനുപോയ ദിവസം രാത്രി അച്ഛൻ വിളിച്ചിട്ടു പറഞ്ഞു, പിറ്റേദിവസം രാവിലെ നാല് മണിയാകുമ്പം ഞാൻ വരും, ചങ്ങനാശേരിയിൽ നീ വന്നു കൂട്ടണമെന്ന്.
നാല് മണിയായപ്പോൾ വിളിച്ചു, അച്ഛൻ ഫോൺ എടുത്തില്ല, ഞാൻ കിടന്നുറങ്ങി. ഷൂട്ടിനു പോയിട്ടു വരുമ്പോൾ ഉറങ്ങിപ്പോകുന്ന സ്വഭാവം അച്ഛനുണ്ട്. അതുകൊണ്ടായിരിക്കും ഫോണ്‍ എടുക്കാത്തതെന്നോർത്ത് ഞാനും ഉറങ്ങി. രാവിലെ എന്തായാലും അച്ഛൻ വരുമെന്ന് ഓർത്തു.
പെട്ടന്ന് അമ്മ വന്ന് എന്നെ തട്ടി എണീപ്പിച്ചു, അച്ഛന് എന്തോ പറ്റിയെന്നു തോന്നുന്നു വിളിച്ച് നോക്കാൻ പറഞ്ഞു. ഫോൺ പക്ഷേ ഓഫ് ആയിരുന്നു.
അപ്പോഴേക്കും ആളുകളൊക്കെ വരാൻ തുടങ്ങി. ഞാൻ നേരെ അനൂപേട്ടനെ വിളിച്ചു, എന്തോ പറ്റി അച്ഛനെന്നു ചോദിച്ചു. ‘രക്ഷിക്കാൻ പറ്റിയില്ലെടാ, സോറി’ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്തുവാ അനൂപേട്ടാ പറയുന്നതെന്ന്’ ചോദിച്ച് ഞാൻ ഫോൺ എടുത്തെറിഞ്ഞു.
കാലിന്റെ വിരല്‍ തൊട്ട് ശരീരം മുഴുവൻ തണുത്തുപോയി. ആ സമയത്ത് എന്തൊക്കെയാ നടന്നതെന്നു പോലും എനിക്കറിയില്ല. ആരൊക്കെയോ ചേർന്ന് എന്നെ വണ്ടിയിൽ കയറ്റി പൊയ്ക്കൊണ്ടിരിക്കുവാ.
അനൂപേട്ടനൊക്കെ ചേർന്ന് എന്നെ കളിപ്പിക്കുവാണോ എന്നൊക്കെ ആ സമയത്ത് ഞാൻ ചിന്തിക്കുന്നുണ്ട്. അവിടെ ചെന്നാലെ ഒരു സമാധാനം കിട്ടൂ. പക്ഷേ ഇവർ കാറിൽ അടിച്ചുപൊളിയാണ്. എനിക്ക് എന്തു ചെയ്യണമെന്നു പോലും അറിയില്ല, റിഥപ്പനെ എങ്ങനെ നോക്കും മുന്നോട്ടുള്ള ജീവിതം വഴി മുട്ടി നിൽക്കുകയാണ്.
ആ സമയത്താണ് ഇവർ ഫൈവ് സ്റ്റാർ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നത്. ഒരു തുപ്പലിറക്കാൻ പോലും എനിക്കു പറ്റുന്നില്ല. ഒന്നും മിണ്ടാതെ ഞാനിങ്ങനെ ഇരിക്കുവാണ്. അന്നു തൊട്ട് ഒന്നിനോടും എനിക്ക് ഇപ്പോഴും പ്രതികരിക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. ആശുപത്രിയിൽ എത്തുന്നതു വരെ ഇതൊരു പ്രാങ്ക് ആയിരിക്കണേ എന്നു മാത്രമാണ് ആഗ്രഹിച്ചത്.
പക്ഷേ പോകുന്ന വഴിക്ക് ഇവർ വാർത്ത വച്ചു, അതിൽ ഞാൻ കണ്ടു. അപ്പോഴും ഇതൊന്നും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. നേരെ ചെന്ന് അച്ഛനെ കണ്ടു. ആളുകളൊക്കെയുണ്ട്. റൂമിൽ തുണിയിങ്ങനെ മാറ്റി അച്ഛനെ കാണിച്ചു.
അപ്പോള്‍ എനിക്ക് മനസിലായി. എന്തു ചെയ്യണമെന്ന് അറിയില്ല, ഇനി ആരുണ്ട്, ആരെ വിളിക്കും. അങ്ങനെ നിൽക്കുമ്പോൾ അനൂപേട്ടൻ എന്റടുത്ത് വന്നു പറഞ്ഞു, ‘ഡാ അങ്ങോട്ടുള്ള കാര്യങ്ങളെല്ലാം നോക്കിക്കൊള്ളാം, ഇതിന്റെ ചടങ്ങുകളുടെ കാര്യങ്ങളും നോക്കിക്കൊള്ളാമെന്നു പറഞ്ഞു.
ഇതിനിടയ്ക്ക് മൃതദേഹം കൊല്ലത്ത് കൊണ്ടുപോകണമെന്ന് പറഞ്ഞ് പ്രശ്നം നടക്കുന്നു. പക്ഷേ ഈ കാറിലിരുന്നവർ അതിന് സമ്മതിച്ചില്ല. എന്റെ കൈയിൽ നിന്ന് ഫോൺ ഒക്കെ വാങ്ങിച്ചു വച്ചു. അനൂപേട്ടന്റെ അടുത്ത് ഞാൻ കാര്യം പറഞ്ഞു, അങ്ങനെ ആ രാത്രി കൊല്ലത്ത് കൊണ്ടുപോയി കാണിച്ചു. പിന്നെ കോട്ടയത്തേക്കു കൊണ്ടുവന്നു, ചടങ്ങുകളെല്ലാം കഴിഞ്ഞു.
അപ്പോഴാണ് അമ്മയും അച്ഛനും കൂട്ടരും ഒരു ബില്ല് കൊണ്ടുവന്ന് എന്റെ കയ്യിൽ തരുന്നത്. ഒരുലക്ഷത്തിഎൺപതിനായിരം രൂപ, അത് ചാനലുകാരുടെ കൈയില്‍ കൊടുക്കാൻ പറഞ്ഞു.
ഞാൻ അനൂപേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. ഇതിനൊക്കെ ഒരു ബിൽ ഉണ്ടാക്കി തരാൻ പറഞ്ഞു. അങ്ങനെ ഞാനും ‘മാ’യിലെ ചേട്ടനും ചേർന്ന് ബിൽ ഉണ്ടാക്കി, ആ പൈസ ചാനലുകാർ തന്നു.
എല്ലാം കഴിഞ്ഞ് ഞാൻ ഒറ്റയ്ക്കായി. അച്ഛൻ മരിച്ച സമയത്ത് എല്ലാവര്ക്കും എന്നോട് സ്നേഹമായിരുന്നു. എല്ലാക്കാര്യത്തിനും അവർ ഉണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അതുമില്ല. ഡ്രഗ്സിനോട് ഭയങ്കരമായി അഡിക്ട് ആയി.
രാത്രി ഉറക്കമില്ല, കണ്ണടച്ചാൽ അച്ഛന്റെ മുഖം. അവിടെയാണെങ്കിൽ ഒട്ടും പറ്റുന്നുമില്ല. ഓപ്പൺ കോഴ്സ് എടുത്ത് പ്ലസ് ടുവിനു പഠിക്കുകയാണ്. എന്നെ നിയന്ത്രിക്കാൻ പോലും ആരുമില്ല. രാത്രി മൂന്ന് മണിക്കൊക്കെയാണ് വീട്ടിൽ കയറുന്നത്.
ആരും സംസാരിക്കാനുമില്ല. എല്ലാവരുടെയും ജീവിതത്തിൽ മോശമായ സമയം ഉണ്ടാവില്ലേ, പക്ഷേ ആ സമയം ഞാൻ മനസ്സിലാക്കി. ഇടയ്ക്ക് അച്ഛന്റെ കർമങ്ങൾ ചെയ്യാൻ കൊല്ലത്ത് പോയപ്പോൾ അവരെ ഒരുപാട് മിസ് ചെയ്തു.
അന്ന് അവരങ്ങനെ പറഞ്ഞതുകൊണ്ട് അവിടെ നിന്നോട്ടെ എന്നു ചോദിക്കാൻ എനിക്കും പേടിയായിരുന്നു. എന്റെ വിഷമവും സങ്കടവും പറയാൻ ആരുമില്ല. ഞാനതൊക്കെ മനസിലാക്കി, ആ സമയത്ത് ഒരു ജോലിക്കുപോയി.
ഒരുദിവസം വിഡിയോ കോൾ ചെയ്തപ്പോൾ കൊല്ലത്തെ വല്യമ്മ ഞാൻ ജോലി ചെയ്യുന്നതു കൊണ്ടു. അവർക്കത് ഭയങ്കര വിഷമമായി. അങ്ങനെ വല്യമ്മ പറഞ്ഞു കൊല്ലത്തു വരാൻ, അങ്ങനെയാണ് ഞാൻ കൊല്ലത്തുവരുന്നത്.
ഞാൻ ഇനി കൊല്ലത്തു നിന്നു പഠിക്കുകയാണെന്ന് അമ്മയുടെ വീട്ടുകാരോടു പറഞ്ഞപ്പോൾ അവർക്കൊന്നും പറയാനില്ലായിരുന്നു. അവരെന്നോട് സംസാരിക്കാറേ ഇല്ലായിരുന്നു.
ഇതിനിടയ്ക്ക് വീടുമായി ബന്ധപ്പെട്ടൊരു സംഭവമുണ്ട്. ചാനലുകാർ ആണ് വീടു വച്ചു തരാമെന്നു പറയുന്നത്. നിനക്കും റിഥപ്പനും പറയുന്ന സ്ഥലത്ത് വീട് വച്ചു തരാമെന്ന് അവര്‍ പറഞ്ഞു. അച്ഛനില്ലാത്തെ അവർക്കൊപ്പം നിൽക്കാനേ പറ്റില്ല. പഠനവുമായി ബന്ധപ്പെട്ട് മാറി നിൽക്കാനായിരുന്നു എന്റെ ആഗ്രഹം.
കൊല്ലത്തു വന്നതോടെ നല്ല കാര്യങ്ങൾ സംഭവിച്ചു. എനിക്കു നല്ല കൂട്ടുകാരെ കിട്ടി. ഇവരാണ് എന്നെ കൊണ്ടുപോകുന്നത്. എല്ലാത്തിൽ നിന്നുംമാറാൻ പറ്റി, ആളുകളോട് സംസാരിക്കാൻ തുടങ്ങി, ജീവിതം തന്നെ മാറി.
ഇതാണ് എന്റെ ജീവിത കഥ. കൊല്ലത്ത് നല്ല സന്തോഷത്തോടെ ജീവിക്കുന്നു. അമ്മയും അങ്ങനെ പോകുന്നു. അമ്മ, അമ്മയുടെ കാര്യത്തിനു വിളിക്കും. ആ ഒരു കണക്ഷൻ ഇല്ല ഞങ്ങൾ തമ്മിൽ. ഇനിയും കുറേ കാര്യങ്ങൾ പറയാതെ വിട്ടിട്ടുണ്ട്.
ഓർമ വന്ന കാര്യങ്ങൾ പറഞ്ഞു. ഇപ്പോ ഇതൊക്കെ തുറന്നു പറയാൻ കുറച്ച് കാരണങ്ങളുണ്ട്. എന്റെ കൂട്ടുകാരുടെ അമ്മയെപോലും ഫേസ് ചെയ്യാൻ പറ്റാത്ത ഒരവസ്ഥയായി പോയി. എല്ലാവരും എന്നെ അങ്ങനെയൊരു രീതിയിൽ കാണുന്നു. അതുകൊണ്ടാണ് ഇതെല്ലാം തുറന്നു പറഞ്ഞത്. ഇത്രയും അനുഭവിച്ചല്ലോ, ഇത്രയും കാര്യങ്ങളൊക്കെ പഠിച്ചില്ലേ, ഇനിയും ഒറ്റയ്ക്കു തന്നെ നേരിട്ട് മുന്നോട്ടുപോകും. ജീവിതത്തിൽ നടന്ന ഇരുപത് ശതമാനം മാത്രം കാര്യങ്ങളാണ് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.’’കിച്ചുവിന്റെ വാക്കുകൾ.
Movies
വിനയൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ തന്നെ മലയികൾക്ക് പരിചിതമായ നടിയാണ് കയാദു.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങളിലാണ് കയാദു അഭിനയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയിലൂടെ കയാദു വീണ്ടും മലയാളത്തിലെത്തുകയാണ്.
സിനിമയിൽ വരുന്നതിന് മുന്‍പ് താൻ തുണിക്കടയിലും സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്ന് തുറന്ന് പറയുകയാണ് കയാദു ലോഹർ.
സിനിമയിൽ വരുന്നതിന് മുന്‍പ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും (അമേരിക്കൻ കോഫി ഹൗസ് ശൃംഖല) തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. കൂടാടെ നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.
രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിംഗ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ-കയാദു ലോഹർ പറഞ്ഞു.
അതേസമയം, ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന "പള്ളിച്ചട്ടമ്പി'യുടെ ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കയാദുവാണ് നായിക. ഇതിന് മുന്‍പേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ടീസറിലെ ദൃശ്യ മികവ് പ്രേക്ഷകരിൽ പ്രതീക്ഷ കൂട്ടുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റ് എന്ന ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന "പള്ളിച്ചട്ടമ്പി' ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.
1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് "പള്ളിച്ചട്ടമ്പി' പറയുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
Movies
ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി സീരിയൽ നടി ഗൗരി കൃഷ്ണൻ. ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് ഒട്ടും യോജിപ്പില്ലെന്നും നല്ലൊരു കൂട്ടാകാൻ പറ്റാത്തതുകൊണ്ടു തന്നെ ആണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും താരം പറയുന്നു.
പുതിയ യൂട്യുബ് വ്ലോഗിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
കൂട്ടു വേണം അതാണ് എന്റെയും പ്രശ്നം. പക്ഷേ അത് രണ്ട് പേർക്കും വേണം എന്നു തോന്നണം എന്നാലേ കാര്യമുള്ളൂ. പിന്നെ നല്ലൊരു കൂട്ടാകാൻ പറ്റാത്തതുകൊണ്ടു തന്നെ ആണ് ഇങ്ങനെയൊരു തീരുമാനം. അല്ലാതെ ആരും മോശമായതുകൊണ്ടല്ല.
എന്തായാലും എല്ലാവരും ഒരിക്കൽ മരിക്കും. അതിനു മുമ്പ് നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേർക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കിൽ എല്ലാം നല്ലതാകും.
സ്നേഹം നിർബന്ധിച്ച് നേടിയെടുക്കാൻ കഴിയില്ല! അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുള്ളവർക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പക്ട് ആണ്.
ഒന്നിച്ച് ജീവിക്കുക എന്നതിന് ഒരുപാട് അർഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാൻ എങ്കിലും ഒരു കൂട്ട് വേണ്ടേ? ഞാൻ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നിൽ ഷോ ഓഫ് ചെയ്യാനല്ല.’’ഗൗരിയുടെ വാക്കുകൾ.
മിനി സ്ക്രീന്‍ സീരിയലുകള്‍ക്ക് പുറമെ യൂട്യൂബ് വ്ളോഗുകളിലൂടെയും സ്ഥിരം പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഗൗരി കൃഷ്ണന്.
2022ലാണ് ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരാകുന്നത്. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്. കോട്ടയം സ്വദേശിയാണ് ഗൗരി.
Movies
ധുരന്ധർ 2 ചിത്രത്തിലെ രാകേഷ് ബേദിയുടെ വൈറലായ മീം ഉപയോഗിച്ച് റോഡ് സുരക്ഷാ സന്ദേശവുമായി ഡൽഹി പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ജമീൽ ജമാലി എന്ന കഥാപാത്രം പറയുന്ന പ്രശസ്തമായ ഡയലോഗ് പരിഷ്കരിച്ചാണ് ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് പോലീസ് ജനങ്ങളെ ബോധവാന്മാരാക്കുന്നത്.
ജമീൽ ജമാലിയുടെ കാർട്ടൂൺ രൂപം ഹെൽമറ്റ് പിടിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പം "ബച്ചാ ഹേ തൂ മേരാ, യെ ലേ ഹെൽമറ്റ് പെഹൻ, നീ എന്റെ കുട്ടിയല്ലേ, ഈ ഹെൽമറ്റ് ധരിക്കൂ എന്ന വാചകമാണ് പോലീസ് പങ്കുവെച്ചിരിക്കുന്നത്.
ഹെൽമറ്റ് ധരിക്കുമ്പോഴാണ് നീ മിടുക്കനാകുന്നത് എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലും എക്സിലും പങ്കുവെച്ച ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സിനിമയിലെ വില്ലൻ കഥാപാത്രമായ ജമീൽ ജമാലിക്ക് യുവാക്കൾക്കിടയിലുള്ള ജനപ്രീതി കണക്കിലെടുത്താണ് ഇത്തരമൊരു ബോധവത്ക്കരണ രീതി ഡൽഹി പോലീസ് തെരഞ്ഞെടുത്തത്.
വെറുമൊരു മുന്നറിയിപ്പ് നൽകുന്നതിനേക്കാൾ ഇത്തരം തമാശ കലർന്ന മീമുകൾ സുരക്ഷാ സന്ദേശങ്ങൾ കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.
ഇതിനുമുമ്പും സിനിമകളും വെബ് സീരീസുകളും ട്രെൻഡിംഗ് മീമുകളും ഉപയോഗിച്ച് ഡൽഹി പോലീസ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തിയിട്ടുണ്ട്.
Movies
പുതിയ ചിത്രത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാൽ കിമർ വീണ്ടും വെള്ളിത്തിരയിലേക്ക് വരുന്നു ഹോളിവുഡ് ഇതിഹാസം അന്തരിച്ച വാൽ കിമർ വരാനിരിക്കുന്ന ആസ് ഡീപ് ആസ് ദി ഗ്രേവ് എന്ന ചിത്രത്തിലൂടെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ വെള്ളിത്തിരയിൽ വീണ്ടും എത്തുന്നു.
തൊണ്ടയിലെ അർബുദം ബാധിച്ച് 65ാം വയസിൽ മരിക്കുന്നതിന് മുമ്പ് ഈ പ്രോജക്റ്റുമായി അദ്ദേഹം സഹകരിച്ചിരുന്നു. ചിത്രത്തിൽ തദ്ദേശീയ അമേരിക്കൻ ആത്മീയവാദിയും കത്തോലിക്കാ പുരോഹിതനുമായ ഫാദർ ഫിന്റൺ എന്ന പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
കിമറിന്റെ മക്കളായ മെഴ്സിഡസിന്റെയും ജാക്കിന്റെയും പിന്തുണയോടെ അത്യാധുനിക ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങൾ കോർത്തിണക്കിയാണ് ഈ കഥാപാത്രത്തെ പുനർനിർമ്മിക്കുന്നത്.
ഒരു നടന്റെ ഭൗതികസാന്നിധ്യമില്ലാതെ തന്നെ അദ്ദേഹത്തിന്റെ രൂപവും ഭാവവും ശബ്ദവും കൃത്യതയോടെ പുനഃസൃഷ്ടിക്കാൻ കഴിയുന്ന ഡിജിറ്റൽ റിസറക്ഷൻ എന്ന നൂതന വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്.
കിൽമറുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും വിശകലനം ചെയ്ത് നിർമ്മിത ബുദ്ധിയിലൂടെ അദ്ദേഹത്തിന്റെ ഒരു ഡിജിറ്റൽ ക്ലോൺ നിർമ്മിച്ചാണ് ഈ ദൗത്യം പൂർത്തിയാക്കുന്നത്.
1920-കളിൽ നവാജോ ജനതയ്ക്കൊപ്പം പ്രവർത്തിച്ച പുരാവസ്തു ഗവേഷകരായ ആൻ, ഏൾ മോറിസ് എന്നിവരുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ ടോം ഫെൽറ്റൺ, അബിഗെയ്ൽ ലോറി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
എഐയുടെ ഉപയോഗം സിനിമാമേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ടെങ്കിലും, ഇത് വാല് കിമർ ആഗ്രഹിച്ച ഒരു പ്രോജക്റ്റാണെന്നും അതുകൊണ്ട് തന്നെ ഈ നീക്കം അർത്ഥവത്താണെന്നുമാണ് സംവിധായകൻ കോർട്ടെ വൂർഹീസ് വ്യക്തമാക്കുന്നത്.
Movies
കാന്താര 2 സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചു എന്ന കേസിൽ നടൻ രൺവീർ സിംഗ് കോടതിയിൽ മാപ്പുപറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവിട്ട് കർണാടക ഹൈക്കോടതി.
മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.
2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങിൽ കാന്താരയിലെ ദൈവക്കോലം അനുകരിച്ചതാണ് രൺവീർ സിംഗിനെ കേസിലേയ്ക്കെത്തിച്ചത്.
അഭിഭാഷകനായ പ്രശാന്ത് മെത്തലാണ് രൺവീർ സിംഗിനെതിരെ പരാതി നൽകിയത്. ബംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് രൺവീറിന്റെ പ്രവൃത്തിയെ കടുത്ത ഭാഷയിൽ വിമർശിച്ചു.
രൺവീർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞുവെങ്കിലും അത് ആത്മാർഥമല്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നടന്റെ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റർ അക്കൗണ്ട് വഴിയുള്ള മാപ്പപേക്ഷ മതിയാകില്ലെന്നും നേരിട്ട് ഹാജരായി മാപ്പ് പറയണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
കുറ്റബോധം പ്രകടിപ്പിക്കാൻ നടൻ നേരിട്ട് എത്തേണ്ടത് അത്യാവശ്യമാണെന്ന് പരാതിക്കാരന്റെ ഭാഗം വാദിച്ചു. രൺവീർ സിംഗ് ചാമുണ്ഡി ഹിൽസ് സന്ദർശിക്കണമെന്നും മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാംഗ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
താരങ്ങൾക്ക് ജനങ്ങളിൽ വലിയ സ്വാധീനമുള്ളതിനാൽ അവർക്ക് തങ്ങൾ ചെയ്ത തെറ്റിൽ ഖേദമുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.
കോടതിയിൽ മാപ്പ് പറയാമെന്നും ക്ഷേത്രം സന്ദർശിക്കാമെന്നും രൺവീറിന്റെ അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 10-ലേക്ക് മാറ്റി.
Movies
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടിയെ കോമാളിയെന്നു പരിഹസിച്ച തോമസ് ഐസക്കിനെതിരേ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു.
ഭാര്യയെയും മകളെയും അമേരിക്കയിലേക്കയച്ച് നാട്ടിൽ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി എന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം.
വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?', ജോയ് മാത്യുവിന്റെ ചോദ്യം ഇങ്ങനെ.
കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരു ദിവസം കൊണ്ടുപോയിവച്ചിട്ട് ‘അയ്യോ ഞങ്ങൾക്ക് വോട്ടുകിട്ടുന്നില്ല, ഞങ്ങടെ വോട്ട് എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു’ എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ', എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം.
സംസ്കാരം സമരം ചെയ്താൽ കിട്ടില്ലെന്നും തോമസ് ഐസക്കിന് മറുപടി നൽകാനില്ലെന്നുമായിരുന്നു പിഷാരടിയുടെ പ്രതികരണം.
Movies
മറ്റ് സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണ് രമേശ് പിഷാരടി എന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. താന്‍ നാളെ തന്നെ പാലക്കാട് പ്രചാരണത്തിനായി ഇറങ്ങുമെന്ന് ധര്മജന് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
നാളെ പാലക്കാട്ടേക്ക് പോകും. രമേഷ് പിഷാരടിക്ക് നല്ല വിജയസാധ്യതയുണ്ട്. മറ്റ് സ്ഥാനാര്‍ഥികളെക്കാളും നല്ല വിജയസാധ്യതയുള്ള ഒരാളാണ് പിഷാരടി. ബിജെപിക്ക് ഒക്കെ കുറച്ച് വോട്ട് ഒക്കെ ഉണ്ടാകും. പക്ഷെ നല്ല വിദ്യാഭ്യാസമുള്ള, നല്ല ദീര്‍ഘവീക്ഷണമുള്ള ഒരു ചെറുപ്പക്കാരനെയാണ് യുഡിഎഫ് നിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ട് വിജയസാധ്യത വളരെ കൂടുതലാണ്.
താരങ്ങളെയൊക്കെ പ്രചാരണത്തിന് അങ്ങനെ വിളിക്കുന്ന ആളൊന്നുമല്ല പിഷാരടി. എന്റെ പ്രചാരണത്തിന് വരണമെന്ന് പറഞ്ഞ് ആരെയും വിളിക്കില്ല. അങ്ങനെ ആരെയും വിളിക്കണമെന്നില്ല. സ്നേഹം കൊണ്ട് പലരും പ്രചാരണത്തിന് ഇറങ്ങും. എന്നെ വിളിച്ചിട്ടല്ല ഞാന്‍ പ്രചാരണത്തിന് പോകുന്നത്. അവനുമായുള്ള ബന്ധം വച്ചാണ് പോകുന്നത് എന്ന് ധര്മജന് പറഞ്ഞു.
രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന് ആസിഫ് അലി പറഞ്ഞതിനെ കുറിച്ചും ധര്മജന് സംസാരിച്ചു. ആസിഫ് അവനുമായി അടുത്ത സൗഹൃദമുള്ള ഒരാളാണ്. ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് ആസിഫ്. അവന്റെ നന്മയുള്ള മനസുവച്ച് പറഞ്ഞതാണ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് ചെല്ലുമെന്ന്.
ആട് 3യുടെ പ്രമോഷന് വര്‍ക്കുകള്‍ തീര്‍ത്ത് നാളെ പാലക്കാട് എത്തുമെന്നും ധര്മജന് വ്യക്തമാക്കി. പ്രമോഷന് വര്‍ക്കുകളുമായി ഇന്നലെ തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളിൽ ആയിരുന്നു. ഇന്നും പ്രമോഷന് പരിപാടികളുണ്ട്. പ്രമോഷന് എത്തിയില്ലെങ്കില്‍ പരാതികള്‍ കൂടുതലാണ്. നാളെയും കൂടി പ്രമോഷന് ഉണ്ട്. അതു കഴിഞ്ഞ് പാലക്കാട് പോകുമെന്നും ധര്മജന് വ്യക്തമാക്കി.
Movies
പുഷ്പ 2വിൽ പ്രതീക്ഷിച്ച പ്രാധാന്യം ലഭിക്കാത്തതിൽ നിരാശ തോന്നിയെന്ന് നടി ദിവി വാഥ്യ. ടീസറിൽ പ്രാധാന്യമുള്ളതായി തോന്നിയെങ്കിലും തിയറ്ററിൽ കണ്ടപ്പോൾ നിരാശ തോന്നിയെന്നും നടി പറഞ്ഞു.
കഥ പറഞ്ഞപ്പോൾ, അതൊരു വലിയ വേഷമായിരിക്കുമെന്നാണ് എന്നോട് പറഞ്ഞത്. എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവിട്ടത്.
അതിനുശേഷം എനിക്കും സ്വന്തം വേഷത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മാത്രമാണ്, അത്രയൊന്നുമില്ലെന്ന് എനിക്ക് മനസിലായത്.
എനിക്ക് നിരാശതോന്നി. പക്ഷേ എന്റെ വേദന ആര് ശ്രദ്ധിക്കാനാ... സ്വയം ആശ്വസിപ്പിച്ചു മുന്നോട്ടുപോവേണ്ടിവരും. സിനിമ കണ്ടപ്പോൾ എനിക്ക് വലിയ വേദനതോന്നി. വലിയ വേഷമാണെന്ന് കരുതി എന്റെ പത്ത് സുഹൃത്തുക്കളുമായാണ് ഞാൻ ചിത്രം കാണാൻ പോയത്. 20 ദിവസം ഷൂട്ടിംഗും പത്തുദിവസം ഡബ്ബിംഗുമുണ്ടായിരുന്നു.
നന്നായി അഭിനയിച്ചുവെന്ന് എനിക്ക് അറിയാം. പക്ഷേ, ചിത്രം കണ്ടപ്പോൾ ഞെട്ടിപ്പോയി, നടി പറഞ്ഞു.
ചിത്രത്തിൽ മിന്നു ഉമാ ദേവി എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷമാണ് ദിവി വാഥ്യ അവതരിപ്പിച്ചത്. തെലുങ്ക് ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തയായത്. ഗോഡ്ഫാദർ ഉൾപ്പെടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഹണി എന്ന ചിത്രത്തിലാണ് ഒടുവിൽ വേഷമിട്ടത്.
Movies
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കു നേരെ വരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ. കാര്യം അറിയാതെ അധിക്ഷേപം ചൊരിയുന്നവർക്കെതിരെ അർഹമായ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു.
‘‘ഞാൻ ജീവിച്ചിരിക്കുന്ന ചുറ്റുപാടിനോ എന്റെ ചുറ്റിലും ഉള്ള പലതരം മനുഷ്യർക്കോ നാളിതുവരെ യാതൊരു ഉപദ്രവവും എന്റെ ഓർമയിൽ എന്നെക്കൊണ്ട് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. പകരം എല്ലാവരെയും ഉള്ള് തുറന്നു സ്നേഹിക്കുകയും ചേർത്തു പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ വരുമാനത്തിൽ നിന്നും എന്നെക്കൊണ്ട് ആവും പോലെ സഹായം ആവശ്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ചെറുപ്പം മുതൽ സ്വർണ സ്പൂണിൽ കോരി ആരും ഒന്നും തന്നിട്ടില്ല. അതൊട്ട് ആരിൽ നിന്നും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിട്ടുമില്ല.. ആഗ്രഹം തോന്നിയതൊക്കെ സ്വയം അധ്വാനിച്ചു നേടി. ഒന്നും ഏറെ വേണം എന്ന അത്യാഗ്രഹവും ഇല്ല. ലഭിച്ച എല്ലാത്തിലും നന്ദിയും കൃതാർത്ഥതയും ഉള്ളവളാണ്.
എന്റെ സൗഹൃദങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളവരുണ്ട്. ജാതിയും മതവും നോക്കി മനുഷ്യരോട് നാളിതുവരെ ഇടപെട്ടിട്ടില്ല. സൗഹൃദത്തിൽ എല്ലാ മതസ്ഥരുമുണ്ട്. വിശ്വാസികളും അവിശ്വാസികളും ഉണ്ട്. ആണും പെണ്ണും ട്രാൻസ് മനുഷ്യരും ഉണ്ട്. ആരുടേയും ജാതിയും മതവും രാഷ്ട്രീയവും ജന്ററും വിശ്വാസ അവിശ്വാസപരമായതൊന്നും സൗഹൃദങ്ങളിൽ മാനദണ്ഡമായിട്ടില്ല.
മേൽപ്പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു വ്യക്തിക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യങ്ങൾ ആണ്. അത് ഈ എനിക്കും ബാധകമാണ്. പിന്നെ മനുഷ്യന്റെ അടിസ്ഥാനപരമായ നിലപാടുകളെയും വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചും ഘോര ഘോരം പ്രസംഗിക്കുന്ന നിങ്ങൾക്ക് എങ്ങനെയാണ് എന്റെ മേലെ ഇത്രയധികം സൈബർ ബുള്ളിയിംഗ് അഴിച്ച് വിടാൻ സാധിക്കുന്നത്?
കേവലം രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിലും മതത്തിന്റെ അന്തരത്തിന്റെ പേരിലും ചില പ്രത്യേക മതസ്ഥരുടെ നിലവിളിയാണ് പേജുകളിൽ. അല്ലാതെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങൾ -ഒരുപക്ഷേ ഇനി ഒരിക്കലും തമ്മിൽ കാണാൻ പോലും സാധ്യതയില്ലാത്ത നിങ്ങൾ ഇത്ര മാത്രം അധിക്ഷേപിക്കാൻ രാഷ്ട്രീയവും മതവും അല്ലാത്തതൊന്നും കാരണങ്ങൾ അല്ല. എന്നോട് മറ്റ് ശത്രുത ഉണ്ടാവാനുള്ള കാരണങ്ങളുമില്ല.
റിയാക്ഷൻ വിഡിയോസ് ചെയ്തു, ക്ലിക് ബൈറ്റിന് വേണ്ടി മോശം തമ്പ് ലൈൻ ഉണ്ടാക്കി കഞ്ഞി കണ്ടെത്തുന്ന യൂട്യൂബർമാർക്കും ലക്ഷ്മി പ്രിയ നല്ല ഒരു ഇരയാണ്.. ഈ പ്രസക്ത സുഹൃത്തുക്കളുടെ അറിവിലേക്ക് ഇനിയും ഇതൊരു തുടർക്കഥയാക്കുന്നു എങ്കിൽ തീർച്ചയായും അർഹമായ നിയമ നടപടി സ്വീകരിക്കുന്നതാണ്.കാര്യം അറിയാതെ അധിക്ഷേപം ചൊരിയുന്നവർക്ക്,
ഒന്ന് : ഒരു നാണയം പോലും വാങ്ങാതെയാണ് എന്റെ രാഷ്ട്രീയ പ്രവേശനം. നടൻമാരായ ഇന്നസന്റ്, മുകേഷ്, ജഗദീഷ്, ഗണേഷ് കുമാർ, രമേഷ് പിഷാരടി തുടങ്ങിയവരൊക്കെ അവരുടെ രാഷ്ട്രീയ അനുഭവം കൊണ്ടും ഞാനും വീണാ നായരും കാശ് വാങ്ങിച്ചും അല്ലെ? അങ്ങനെ പറയുന്നവർ തെളിവ് ഹാജരാക്കി പറയണം. ഇല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും.
രണ്ട്: ഇന്ത്യയിലെ എല്ലാ പെണ്മക്കളുടെയും അച്ഛൻ നരേന്ദ്ര മോദിയാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. വെറൈറ്റി മീഡിയ റിപ്പോർട്ടറിനോട് ഞാൻ പറഞ്ഞത്, 'അദ്ദേഹം ഒരു അച്ഛനെപ്പോലെ 'പെൺമക്കൾക്ക് വേണ്ടത് എല്ലാം ചെയ്യുന്നു എന്നാണ്. ' പോലെ ' എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിഡിയോ മുഴുവനായി കാണാം.
മൂന്ന്: സുരേഷ് ഗോപി അല്ലാതെ മോഹൻലാൽ ഒക്കെ പ്രചരണത്തിന് വരുമോ എന്ന് പ്രസ് മീറ്റ് കഴിഞ്ഞു ചോദിച്ചവരോട് ലാലേട്ടൻ മാത്രമല്ല, മമ്മുക്കയും സിദ്ദിഖ് ഇക്കയും, ദിലീപേട്ടനും ജയറാമേട്ടനും ഒക്കെ വരണം എന്നാണ് ‘എന്റെ ആഗ്രഹം’ എന്നാണ് ചിരിച്ചു കൊണ്ട് ഞാൻ തമാശയായി പറഞ്ഞത്..വാർത്തകൾ വളച്ചൊടിക്കുന്നതിന് മുൻനിര പിൻ നിര മാധ്യമ പ്രവർത്തകർ എന്നൊന്നുമില്ല. ക്യാമറയും മൈക്കും കാണുന്നത് തന്നെ പേടിയാണ്. ചുമ്മാതല്ല മുഖ്യമന്ത്രി ' കടക്ക് പുറത്ത് ' എന്ന് പറയുന്നത്.
ഒരു കാര്യത്തിൽ വളരെ സന്തോഷമുണ്ട്. ഈ നാട്ടിലെ മതേതരരെക്കാണാൻ എന്റെ ഫേസ്ബുക് പേജിന്റെയോ ഞാനുമായി ബന്ധപ്പെട്ട വാർത്തകളുടെയോ ചുവടെ പോയാൽ മാത്രം മതി.
ഞാൻ ഭാരതീയ ജനതാ പാർട്ടി അനുഭാവിയാണ്. ട്വന്റി ട്വന്റി എൻഡിഎ ഘടക കക്ഷി ആയത് കൊണ്ടും ട്വന്റി ട്വന്റി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഈ നാടിനു ഗുണമുള്ളത് കൊണ്ടും തന്നെയാണ് ഞാൻ അതിലേക്ക് വന്നത്. മേലിലും അങ്ങനെ ആയിരിക്കും.
ഇനി സജീവ പാർട്ടി പ്രവർത്തനം ഉണ്ടായിരിക്കും. നാല് ചുവർ നൽകുന്ന സ്വാതന്ത്ര്യം നിങ്ങൾ എന്നെപ്പോലെ ഉള്ളവരെ ബുള്ളിയിങ് നടത്തി സംതൃപ്തി നേടാൻ ശ്രമിക്കുമ്പോൾ ഞാൻ എന്റെ ശരികളിലൂടെ മുന്നോട്ടാണ്.
നാളെ മുതൽ എൻഡിഎ സ്ഥാനാർഥിക്കു വേണ്ടി പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ പ്രവർത്തിച്ചു തുടങ്ങും. എന്റെ മതവും രാഷ്ട്രീയവും എന്റെ നിലപാടാണ്! നിങ്ങൾക്കും എനിക്കും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം! ജയ് ഹിന്ദ്. വന്ദേ മാതരം.’’
Movies
നടി നയൻതാരയ്ക്കെതിരെ മോശം പരാമർശം നടത്തിയ എഐഎഡിഎംകെ എംപി സി.വി. ഷൺമുഖത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ഒരു നടിയുടെ പേര് വിലകുറഞ്ഞ തമാശകൾ പറയുന്നതിനായുള്ള ഉപാധിയല്ലെന്ന് ഖുശ്ബു പറഞ്ഞു.
ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയിൽനിന്നാണ് ജനിച്ചത്. എംപിയുടെ പരാമർശം അനാദരവ് മാത്രമല്ല മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നും ബഹുമാനം എന്നത് പരസ്പരം ഉണ്ടാകേണ്ടതാണെന്നും ഖുശ്ബു പറഞ്ഞു.
'സ്ത്രീകൾ - പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾ - നിങ്ങളുടെ സ്വത്തല്ല, നിങ്ങളുടെ സംസാര വിഷയങ്ങളുമല്ല, അല്ലെങ്കിൽ സൗകര്യപ്രദമാകുമ്പോഴെല്ലാം എല്ലാവർക്കും അവരുടെ സംഭാഷണങ്ങളിൽ ഉന്നയിക്കാൻ കഴിയുന്ന ഒരു ഉപഭോഗവസ്തുവല്ല.
ഒരു വനിതാ അഭിനേതാവിന്റെ പേര് വിലകുറഞ്ഞ തമാശകൾക്കോ, നിസ്സാരമായ അപമാനങ്ങൾക്കോ, സ്വന്തം വാദത്തെ ന്യായീകരിക്കാനോ ഉള്ള ഒരു ഉപകരണമല്ല. മറ്റുള്ളവരെ പരിഹസിക്കാനോ അല്ലെങ്കിൽ ഒരു കാര്യം തെളിയിക്കാനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് ആ പ്രഭാഷകന്റെ മാനസികാവസ്ഥയെയും വളർന്നുവന്ന രീതിയെയും തുറന്നുകാട്ടുകയേ ഉള്ളൂ.
മതി, ഇവിടെ നിർത്താം. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയിൽനിന്നാണ് ജനിച്ചത്. ഒരു നടിയെക്കുറിച്ച് വെറുതേ അഭിപ്രായം പറയുന്നതിനുമുമ്പ് സ്വയം ഒന്നുചോദിക്കുക - ആ ഉദാഹരണം നിങ്ങളുടെ അമ്മയെക്കുറിച്ചോ, സഹോദരിയെക്കുറിച്ചോ, ഭാര്യയേയോ, മകളേയോ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാളേക്കുറിച്ചോ ആണെങ്കിൽ, നിങ്ങളും ഇതേരീതിയിൽ സംസാരിക്കുമോ?
ആളുകൾ ഇത്തരം അപമാനകരമായ അഭിപ്രായങ്ങൾ പറയുമ്പോൾ, അവർ പരാമർശിക്കുന്ന സ്ത്രീയെ അപമാനിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അവർ അവരുടെ സ്വന്തം മാനസികാവസ്ഥ, മോശം വളർത്തൽ, മാനുഷിക മര്യാദയുടെ അടിസ്ഥാന അഭാവം എന്നിവ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്.
ഇത് അനാദരവ് മാത്രമല്ല. ഇത് മനുഷ്യരാശിക്ക് അപമാനമാണ്. ഒപ്പം ഓർക്കുക, ബഹുമാനം ഒരിക്കലും ഒരു വൺ-വേ സ്ട്രീറ്റ് അല്ല'. ഖുശ്ബുവിന്റെ വാക്കുകൾ.
സ്വപ്നങ്ങൾ നിറവേറ്റുമെന്നു പറയുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തനിക്ക് നയൻതാരയെ തരുമോ എന്നായിരുന്നു ഷൺമുഖത്തിന്റെ ചോദ്യം.
''സ്വപ്നമെന്താണെന്ന് പറയാനാണ് മുഖ്യമന്ത്രി പറയുന്നത്. നയൻതാരയെ വേണമെന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം എന്റെ സ്വപ്നം സഫലമാക്കുമോ? നയൻതാരയെ കല്യാണം കഴിക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ സ്വപ്നം യാഥാർഥ്യമാക്കുമോ?''എന്നായിരുന്നു വിവാദപരാമർശം.
Movies
രൂപത്തിലും ഭാവത്തിലും കഥാപാത്രത്തിന്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് ഡാൻസാഫ്. ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ, കൂമ്പാറ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.
എൻവിപി ക്രിയേഷൻസ്, കെജിഎഫ് സ്റ്റുഡിയോസിന്റെ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കൂടിയായ കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിലെ തന്നെ ഡാർസാഫ് സംഘത്തിന്റെ ലഹരി വേട്ട ഏറെ ത്രില്ലറായും ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്ന റെജി കോശി, ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ, ജോയ് മാത്യു, ഉണ്ണി ലാലു, സുധീഷ്, രഘുനാഥ് പലേരി, സൂര്യാകൃഷ്(പൊങ്കാല ഫെയിം) ജീവ, ജയേഷ് പുന്നശേരി, വിനോദ് ആന്റണി , സതീഷ് നമ്പ്യാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന ഋഷി ഹരിദാസ്, ജിതിൻ രാജ് സി., ഛായാഗ്രഹണം -എൽബൻ കൃഷ്ണ. എഡിറ്റിംഗ് - കപിൽ കൃഷ്ണ, കലാസംവിധാനം സുജിത് രാഘവ്. മേക്കപ്പ് - ലാലു കൂട്ടാലിട, കോസ്റ്റ്യും - അഫ്രിൻ കല്ലൻ, ചീഫ് - അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. സ്റ്റിൽസ്- ഷിബി ശിവദാസ്. മുക്കം, താമരശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
തെലുങ്ക് സിനിമയിലെ ശ്രദ്ധേയയായ നടിയാണ് ലാവണ്യ ത്രിപാഠി. മോഡലിംഗിലൂടെയാണ് ലാവണ്യ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോഴിതാ ഒരു തമിഴ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
അടുത്തയിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ കരാറായ സമയത്ത് ആ ചിത്രത്തിന്റെ സംവിധായകന് എന്നെ അസ്വസ്ഥയാക്കുന്ന തരത്തില്‍ പെരുമാറി. ഇത് ശരിയല്ലെന്ന് തോന്നിയതിനെത്തുടര്‍ന്ന് ആ സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു.
എന്റെ നിലപാട് വ്യക്തമാക്കിയതോടെ സംവിധായകനും കൂട്ടരും എനിക്കെതിരെ കേസ് കൊടുക്കുകയും പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്ന് ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ആരോടും സഹായം ചോദിച്ചില്ല. പക്ഷേ ആ സമ്മര്‍ദം കാരണം, ഒരുദിവസം ഞാന്‍ വീട്ടിലിരുന്നു കരഞ്ഞു. സാധാരണ ഞാന്‍ കരയാറില്ല.
കരഞ്ഞതിന് ശേഷം ഞാന്‍ എഴുന്നേറ്റ് ഒരുചായ ഉണ്ടാക്കി കുടിച്ച് സ്വയം ആശ്വസിപ്പിച്ചു. കരയുന്നത് നല്ലതാണ്, പ്രശ്നമില്ല. ഞാന്‍ അത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങളെ വളരെ ശക്തരാക്കുന്നു. എനിക്ക് ആ വ്യക്തിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സുഖമായി തോന്നിയില്ല.
അതുകൊണ്ട് ഞാന്‍ "ഇല്ല' എന്ന് പറഞ്ഞു. അതിനുശേഷവും അവര്‍ എന്നെ ശല്യപ്പെടുത്തി. നിങ്ങള്‍ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ മുന്നോട്ട് തന്നെ നീങ്ങുക എന്ന തത്വമാണ് ഞാന്‍ സ്വീകരിച്ചത്- ലാവണ്യ ത്രിപാഠി വ്യക്തമാക്കി.
Movies
വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി നടൻ കമൽഹാസൻ. കേരളം തന്റെ കൂടി സംസ്ഥാനമാണെന്നും ഇവിടുത്തെ ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സഖാവ് പിണറായി വിജയന് വിജയങ്ങൾ എന്ന് നേർന്നുകൊണ്ട് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
‘സഖാവ് പിണറായി വിജയന് വിജയങ്ങൾ നേരുന്നു. കേരള മുഖ്യമന്ത്രിപിണറായി വിജയന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാവിധ ആശംസകളും നേരുന്നു. എല്ലാറ്റിനുമുപരി, കേരളം എന്റെ കേരളം കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സങ്കുചിത മനോഭാവത്താൽ ചിലർ എന്നെ ഒരു അന്യനാട്ടുകാരനായി കണ്ടേക്കാമെങ്കിലും, കേരളവുമായി ഞാൻ വൈകാരികമായി അത്രമേൽ ചേർന്നുനിൽക്കുന്നു.
അതുകൊണ്ട് തന്നെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ശുഭാശംസകൾ നേരാനും ഈ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളായ ഏവരോടും (ഞാൻ ഉൾപ്പെടെ) ഞാൻ അഭ്യർഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം.സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം.’’കമൽഹാസന്റെ വാക്കുകൾ.
International
ലോസ് ആഞ്ചലസ്: 98ാമത് ഓസ്കർ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം നേടി മൈക്കിൾ ബി. ജോർദൻ. സിന്നേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഹാംനെറ്റിലൂടെ ജെസി ബക്ലി മികച്ച നടിയായി.
‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ.അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം.
അവാർഡിൽ തിളങ്ങിയത് പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ, മികച്ച ചിത്രം ഉൾപ്പടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.
വെപ്പൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മുതിർന്ന നടി എമി മാഡിഗൺ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഷോൺ പെൻ മികച്ച സഹ നടനായി തെരഞ്ഞെടുക്കപ്പെട്ടു.
‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അർക്കപോ.അക്കാദമിയുടെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം.
24 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. കാസ്റ്റിംഗ് ഡയറക്ഷൻ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉൾപ്പെടുത്തിയിരുന്നു. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ കസാൻഡ്ര കുലുക്കുൻഡിസാണ് ഈ വിഭാഗത്തിൽ ആദ്യ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.
സിന്നേഴ്സിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം റയാൻ കൂഗ്ലർ സ്വന്തമാക്കി. വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കി
മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്ങിനുള്ള പുരസ്കാരം മൈക്ക് ഹിൽ, ജോർദൻ, സാമുവൽ, ക്ലിയോണ ഫ്യുറെ എന്നിവർ സ്വന്തമാക്കി. ഫ്രാങ്കെൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെയാണ് പുരസ്കാര നേട്ടം.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഫ്രാങ്കൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെ കേറ്റ് ഹാവ്ലി സ്വന്തമാക്കി. മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രമായി ദി ഗേൾ ഹൂ ക്രൈഡ് പേൾസ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ആനിമേറ്റഡ് ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് സ്വന്തമാക്കി.
Movies
നടൻ അക്ഷയ് ഖന്നയെക്കുറിച്ചും അദ്ദേഹത്തിന്റെ സെറ്റിലെ പെരുമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സംവിധായിക ഫറ ഖാൻ. അക്ഷയ് ഖന്നയോടൊപ്പം ജോലി ചെയ്തിരുന്നത് മാനസികമായി തളർത്തുന്നയൊന്നായിരുന്നുവെന്നും അക്ഷയ് സെറ്റിലുണ്ടെങ്കിൽ ഡേറ്റില്ല എന്നു പറഞ്ഞ് ഒഴിവാക്കി വിടുമായിരുന്നുവെന്നും ഫറ പറഞ്ഞു.
90-കളിൽ അക്ഷയ്യോടൊപ്പം ഞാൻ രണ്ട് സിനിമകൾ ചെയ്തിരുന്നു. അതോടെ ഞാൻ മാനസികമായി തളർന്നുപോയി. കാരണം അദ്ദേഹം തീർത്തും വ്യത്യസ്തനായ ഒരാളായിരുന്നു.
ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. സെറ്റിൽ നല്ല പെരുമാറ്റം ആയിരുന്നില്ല. സിനിമയിൽ അക്ഷയ് ഖന്ന ഉണ്ടെന്നറിഞ്ഞാൽ എനിക്ക് ആ സമയത്ത് ഡേറ്റില്ല എന്ന് ഞാൻ പറയുമായിരുന്നു
ആ സമയത്ത് തനിക്ക് മുടി കൊഴിയുന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എപ്പോഴും പ്രകോപിതനായിരുന്നു. സാധനങ്ങൾ വലിച്ചെറിയുകയും ഇതെന്തോന്ന് ഡയലോഗാണ്? എന്നൊക്കെ ചോദിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരാളായിരുന്നു അദ്ദേഹം.
എന്നാൽ, ദിൽ ചാഹ്താഹേ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷം അക്ഷയ്യോടുള്ള തന്റെ മനോഭാവം മാറിയതായി ഫറ പറഞ്ഞു. തന്റെ ബന്ധുവായ ഫർഹാൻ അക്തർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തനിക്ക് ആ പ്രോജക്ട് നിരസിക്കാൻ കഴിയുമായിരുന്നില്ല.
അപ്പോഴേക്കും അദ്ദേഹം പൂർണമായും മാറിയിരുന്നു. തന്റെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോട് അദ്ദേഹം പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ദിൽ ചാഹ്താ ഹേയിൽ അദ്ദേഹം വളരെ ശാന്തനായി.
അതിനുമുമ്പ് ഏതെങ്കിലും സീനിൽ വെള്ളമോ മഴയോ ഉണ്ടെങ്കിൽ അദ്ദേഹം എപ്പോഴും തൊപ്പി ധരിക്കുമായിരുന്നു, താൽ സിനിമയിലെ മഴരംഗങ്ങൾ നോക്കിയാൽ അത് മനസിലാകും.
എന്നാൽ ദിൽ ചാഹ്താ ഹേയ്ക്ക് ശേഷം എന്തോ മാറ്റം സംഭവിച്ചു. അദ്ദേഹം മികച്ചൊരു നർത്തകനാണ്, കോയി കഹെ കെഹ്താ രഹെ എന്ന പാട്ട് നോക്കിയാൽ ആമിറിനേക്കാളും സെയ്ഫിനേക്കാളും നന്നായി അദ്ദേഹം നൃത്തം ചെയ്യുന്നത് കാണാം. ഫറ പറഞ്ഞു.
ഇപ്പോൾ അക്ഷയുമായി നല്ല ബന്ധത്തിലാണെന്നും ധുരന്ധർ കണ്ടയുടനെ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും ഫറ പറയുന്നു. പിന്നീട് അലിബാഗിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോകുകയും ചെയ്തു.
അദ്ദേഹം പുറമെ കാണിക്കുന്ന ആർഭാടങ്ങളിലല്ല, മറിച്ച് തന്റെ ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതാണ് തനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെട്ട കാര്യമെന്നും അദ്ദേഹം അഭിനയം ആസ്വദിക്കുന്നുവെന്നും ഫറ കൂട്ടിച്ചേർത്തു.
Movies
നടി ഷംന കാസിം വീണ്ടും അമ്മയായി. പെൺകുഞ്ഞിനാണ് ഷംന ഇന്ന് പുലർച്ചെ ജന്മം നൽകിയത്. ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്. ഷംനയുടെ ആദ്യത്തെ കുഞ്ഞ് ആൺകുട്ടിയാണ്.
‘‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമായിരുന്നു.
അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും ലേബർ റൂമിലും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ നഴ്സുമാർക്കും ഹോസ്പിറ്റലിലെ ടീമിനും നന്ദി അറിയിക്കുന്നു. പ്രാർഥനയിൽ ഞങ്ങളെയും ചേർത്തുനിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദി.”ഭർത്താവ് ഷാനിദിന്റെ വാക്കുകള്‍.
2023 ഏപ്രില്‍ നാലിന് ആയിരുന്നു ഷംന കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്.
ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ദുബായിൽ വച്ച് 2022 ലായിരുന്നു ഇവരുടെ വിവാഹം.
Movies
നടൻ വിജയ്യുമായുള്ള അഭ്യൂഹങ്ങൾ കത്തിപ്പടരുന്നതിനിടയിൽ വിമാനത്താവളത്തിൽ തൃഷയെ വളഞ്ഞ് പപ്പരാസികൾ. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തൃഷയെ വളഞ്ഞ് വിജയ്യെക്കുറിച്ചും നിർമാതാവിന്റെ മകന്റെ വിവാഹവിരുന്നിൽ പങ്കെടുത്തതിനെക്കുറിച്ചുമായിരുന്നു ഇവർ ചോദിച്ചത്.
എന്നാൽ ചോദ്യങ്ങൾക്കൊന്നും കേട്ടഭാവം നടിക്കാതെ തൃഷ നേരെ വിമാനത്താവളത്തിനുള്ളിലേയ്ക്ക് കയറിപ്പോകുകയായിരുന്നു.
വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനഹർജി നൽകിയതിനുപിന്നാലെയാണ് തൃഷയ്ക്ക് നേരെയും വിവാദങ്ങൾ ഉയർന്നത്. വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്ന് സംഗീത പറഞ്ഞതാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയത്.
തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ കുടുംബ കോടതിയിലാണ് വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. ഏപ്രിൽ 20ന് ഈ ഹർജി പരിഗണനയ്ക്ക് വരും.
Movies
നടി കലാഭവൻ സരിഗയ്ക്ക് കൈകൊടുക്കാതെ ശങ്കർ കാണിച്ച പെരുമാറ്റത്തിന് സോഷ്യൽ മീഡിയായിൽ വിമർശനം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന ദേശീയ കലാസംസ്കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണ ചടങ്ങിലാണ് സംഭവം.
നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനാണ് സരിഗയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അവാർഡ് നൽകിയത്. നടൻ ശങ്കറാണ് പ്രശസ്തി പത്രം കൈമാറാനെത്തിയത്. ശങ്കറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ സരിഗ ഹസ്തദാനത്തിനായി ശ്രമിച്ചപ്പോൾ ശങ്കർ അത് നിരസിക്കുകയായിരുന്നു.
നടൻ കൈ നൽകാൻ തയാറല്ലെന്ന് മനസിലാക്കിയ സരിഗ ഉടൻ തന്നെ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിച്ച ശേഷമാണ് വേദിയിൽ നിന്നും മടങ്ങിയത്.
Movies
66-ാം വയസിൽ വീണ്ടും ഗർഭിണിയാണ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി നീന ഗുപ്ത. വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹവിരുന്നിൽ പങ്കെടുക്കാൻ നീന എത്തിയപ്പോഴാണ് താരം ഗർഭിണിയാണെന്ന രീതിയിൽ വാർത്തകൾ പരന്നത്.
താൻ അന്നുടുത്ത സാരിയുടെ പ്രത്യേകത കൊണ്ട് വണ്ണം കൂടുതലാണെന്നു തോന്നിയതാണെന്നും പ്രായത്തെയും ഗർഭധാരണത്തെയും ബന്ധപ്പെടുത്തിയുളള ചർച്ചകൾ ആസ്വദിച്ചെന്നും നീന പ്രതികരിച്ചു.
വിവാഹവിരുന്നിൽ പങ്കെടുക്കാനെത്തിയപ്പോൾ താരത്തിന്റെ വയറ് അൽപം വീർത്താണ് ഇരുന്നത്. പിന്നാലെയാണ് 66-ാം വയസിൽ താരം അമ്മയാകാനൊരുങ്ങുന്നുവെന്ന പ്രചാരണമുണ്ടായത്.
Movies
നടൻ അർജുൻ ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. അതീവദുഃഖിതനായി താരം എഴുതിയ കുറിപ്പ് പ്രണയതകർച്ചയുടെ ഭാഗമായാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
‘‘ഒരാളെ ഇഷ്ടപ്പെടുകയും അയാൾ നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്താൽ എങ്ങനെ അതിനെ മറികടക്കാൻ സാധിക്കും?’’ എന്നായിരുന്നു അർജുൻ ദാസിന്റെ കുറിപ്പ്.
തകർന്ന ഹൃദയത്തിന്റെ ഇമോജിക്കൊപ്പം പങ്കുവച്ച കുറിപ്പിൽ കൂടുതൽ വിവരങ്ങളില്ല. നേരത്തേ ഫ്രെയിമിൽ പുറംതിരിഞ്ഞുനിൽക്കുന്ന ഒരു യുവതിക്കൊപ്പം തോളിൽ കൈവച്ചു നിൽക്കുന്ന ചിത്രം അർജുൻ പങ്കുവച്ചിരുന്നു. കൂടെയുള്ളത് ആരാണെന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നില്ല.
മലയാളത്തിലെ യുവനടിയുമായി അർജുൻ പ്രണയത്തിലാണെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇവർ തന്നെ വാർത്ത നിഷേധിച്ചെത്തുകയും ചെയ്തു.
അതേസമയം, പോസ്റ്റ് സിനിമാ പ്രമോഷന്റെ ഭാഗമാണോയെന്നും മറ്റുചിലർ ചോദിക്കുന്നുണ്ട്.
Movies
തന്റെ സാമ്പത്തികമെല്ലാം കൈകാര്യം ചെയ്യുന്നത് ഭാര്യ ആരതിയാണെന്നും കാശിന്റെ എന്തെങ്കിലും ആവശ്യം വന്നാൽ ഭാര്യയോട് ചോദിക്കുകയാണ് ചെയ്യുന്നതെന്നും നടൻ ശിവകാർത്തികേയൻ. രാധിക ശരത്കുമാറിനെ നായികയാക്കി നിർമിച്ച തായ് കിഴവി എന്ന ചിത്രത്തിന്റെ സക്സസ് മീറ്റിലാണ് ശിവകാർത്തികേയൻ ഇക്കാര്യം പറഞ്ഞത്.
'എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഭാര്യ ആരതിയാണ് എന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കി നടത്തുന്നത്. എന്തെങ്കിലും ചെലവ് വരുമ്പോൾ ഞാൻ അവളോട് കാശിന് ചോദിക്കും.
അവളുടെ സാമ്പത്തിക മേൽനോട്ടമാണ് എന്നെ നിർമാതാവാകാൻ പ്രാപ്തനാക്കിയത്. അവൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല', എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ.
ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ശിവകാർത്തികേയൻ മുൻപും സംസാരിച്ചിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ്, നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്താണ് ആരതി തന്നെ വിവാഹംചെയ്യാൻ തയ്യാറായതെന്ന് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. അതിന് താൻ ആരതിയോട് കടപ്പെട്ടിരിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
2010-ലാണ് ശിവകാർത്തികേയനും ആരതിയും വിവാഹിതരാവുന്നത്. അന്ന് ശിവകാർത്തികേയൻ സിനിമയിൽ സജീവമായിരുന്നില്ല.
Movies
ജീത്തു ജോസഫുമായുള്ള ബന്ധം ഒരു സംവിധായകനായ സുഹൃത്ത് തകർത്തെന്നും അതാണ് ജീത്തുവിന്റെ ചിത്രങ്ങളിൽ കാണാത്തതെന്നും നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ആരാണ് ആ ബന്ധം തകരാനുള്ള പാര വച്ചതെന്ന് പറയുന്നില്ലെന്നും അത് അയാൾക്കൊരു പരസ്യമാകണ്ടെന്നും ജയചന്ദ്രൻ പറഞ്ഞു.
ആദ്യ പടം ‘ഡിറ്റക്റ്റീവ്’ മുതൽ ഉണ്ടായ ഒരു ബന്ധമാണ്! ലോക ഹിറ്റായ ‘ദൃശ്യം’ വരെ. വർക്കൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആ വേദന അറിയാവുന്ന ഞാൻ മാസങ്ങളോളം എന്റെ കൂടെ കൂട്ടിയ ഒരു സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് ആ ബന്ധം തകർത്തു!
എന്തിനതു ചെയ്തു എന്ന് ചോദിക്കാൻ പോലും അയാളുമായുള്ള ഒരു നിമിഷം ഞാനാഗ്രഹിക്കുന്നുമില്ല. പേര് പറഞ്ഞ് അയാൾക്ക് ഒരു പരസ്യം കൊടുക്കാനുമാഗ്രഹിക്കുന്നില്ല! അത് ആസനത്തിലെ ആലായിരിക്കും അത്തരക്കാർക്ക്. ജീത്തു ജോസഫിന്റെ പടങ്ങളിൽ കാണുന്നില്ലല്ലോ എന്ന് ചോദിക്കുന്ന സ്നേഹമുള്ളവർക്കായി.’’ കൂട്ടിക്കൽ ജയചന്ദ്രന് പറഞ്ഞു.
നേരത്തെ ദൃശ്യം സീരീസിന്റെ മൂന്നാം ഭാഗത്തിൽ തന്റെ കഥാപാത്രമായ കണ്ടക്ടർ മുരളി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചുള്ള നടന്റെ കുറിപ്പും ചർച്ചയായിരുന്നു. ‘ദൃശ്യം 3’യുടെ ഷൂട്ടിംഗ് ആരംഭിച്ച വാർത്തകൾക്ക് പിന്നാലെയായിരുന്നു നടന്റെ കുറിപ്പ്.
‘ഒരു പ്രത്യേക അറിയിപ്പ്; ‘ദൃശ്യം 3’യിൽ കണ്ടക്ടർ മുരളി ഉണ്ടായിരിക്കുന്നതല്ല’ ‘ദൃശ്യം’ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കൂട്ടിക്കല്‍ ജയചന്ദ്രൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ‘ദൃശ്യം’ രണ്ടാം ഭാഗത്തിലും ജയചന്ദ്രന്റെ ഈ കഥാപാത്രം ഉണ്ടായിരുന്നില്ല.
Movies
നടി രശ്മിക മന്ദാനയുടെ അമ്മയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ ഇപ്പോൾ വാർത്തകളിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രചരിപ്പിക്കുന്ന ശബ്ദരേഖയ്ക്കെതിരെ അമർഷം പൂണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന.
നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹം മുടങ്ങിയതിനെപ്പറ്റിയാണ് ശബ്ദരേഖയിൽ അമ്മ പറയുന്നത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വിധി എഴുതാൻ ആർക്കും അവകാശമില്ലെന്നും, തന്റെ തീരുമാനങ്ങൾ തന്റേത് മാത്രമാണെന്നും പ്രഖ്യാപിച്ച രശ്മിക വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും നൽകി.
ആളുകൾക്ക് എത്രത്തോളം അധപതിക്കാൻ കഴിയും? എട്ടു വർഷമായി എനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ ഈ വേട്ടയാടലുകൾക്ക് എതിരെ ഇനി നിശബ്ദയായിരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
രശ്മികയുടെ ഔദ്യോഗിക പ്രസ്താവന
‘‘എന്റെ ഈ മനോഹരമായ യാത്രയിൽ ഇതുവരെ എന്നോടൊപ്പം നിന്ന പ്രിയപ്പെട്ടവർക്കും, ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും -
മാധ്യമങ്ങളിലെ ഒരു വിഭാഗത്തിൽ നിന്നും ഓൺലൈൻ വ്യക്തികളിൽ നിന്നും എനിക്കെതിരെ തെറ്റായ പ്രചരണങ്ങളും, വേട്ടയാടലുകളും, ആസൂത്രിതമായ ആക്രമണങ്ങളും ആരംഭിച്ചിട്ട് ഇപ്പോൾ എട്ടു വർഷമാകുന്നു. എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റപ്പെടുന്നതും, ഞാൻ പറയാത്ത കാര്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതും, കേവലം കാഴ്ചക്കാർക്കും റീച്ചിനും വേണ്ടി വെറുപ്പ് പടർത്തുന്നതും ഞാൻ നോക്കി നിന്നിട്ടുണ്ട്.
ഇതെല്ലാം എന്നെ വളരെയധികം വേദനിപ്പിച്ചപ്പോഴും ഞാൻ ക്ഷമയോടെ മൗനം പാലിച്ചു. പൊതുമധ്യത്തിൽ നിൽക്കുന്ന ഒരാൾ എന്ന നിലയിൽ അനാവശ്യമായ വിമർശനങ്ങൾ സ്വാഭാവികമാണെന്നും, എപ്പോഴും എന്നോട് തന്നെ സത്യസന്ധത പുലർത്തി സന്തോഷത്തോടെ ഇരുന്നാൽ കാര്യങ്ങൾ ഒടുവിൽ ശരിയാകുമെന്നും ഞാൻ വിശ്വസിച്ചു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന കാര്യങ്ങൾ അവഗണിക്കാൻ കഴിയാത്ത വിധം എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്.
എട്ടു വർഷം മുമ്പുള്ളതെന്ന് കരുതപ്പെടുന്ന ഒരു സ്വകാര്യ സംഭാഷണം, അതിൽ ഉൾപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ റിക്കാർഡ് ചെയ്യപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
എന്റെ വ്യക്തിജീവിതത്തിലെ പുതിയ മാറ്റങ്ങളോട് അനുബന്ധിച്ച്, മറ്റൊരു വിവാദം സൃഷ്ടിക്കാനായി ആ സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി തന്ത്രപൂർവ്വം പ്രചരിപ്പിക്കുകയാണ്.
ആളുകൾക്ക് എത്രത്തോളം അധപതിക്കാൻ കഴിയും? ഈ പ്രവർത്തിയിലൂടെ എന്റെ കുടുംബത്തെയും എന്നോട് നല്ല ബന്ധം പുലർത്തുന്ന, ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെയും അവർ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. ഇത് സ്വകാര്യതയുടെ ഗുരുതരമായ ലംഘനവും അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കലുമാണ്.
നമ്മൾ ജീവിതത്തിൽ മുന്നോട്ട് പോകുമ്പോഴും, വളരുമ്പോഴും, നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും ചിലർ മറ്റൊരാളുടെ അന്തസ്സും സമാധാനവും കെടുത്തിക്കൊണ്ട് വെറുപ്പും വിവാദങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്.
എട്ടു വർഷമായി ഈ ആക്രമണങ്ങൾ എനിക്ക് നേരെ മാത്രമായിരുന്നപ്പോൾ ഞാൻ മൗനം പാലിച്ചു. എന്നാൽ ഇന്ന് മറ്റുള്ളവരെ കൂടി ഇതിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ എനിക്ക് നിശബ്ദയായിരിക്കാൻ കഴിയില്ല. ഇതിനൊരു അതിർവരമ്പ് നിശ്ചയിക്കാൻ ഞാൻ തീരുമാനിച്ചു.
ഈ ദൃശ്യങ്ങളോ വാർത്തകളോ പ്രചരിപ്പിക്കുന്ന എല്ലാ മാധ്യമങ്ങളോടും ഇൻഫ്ലുവൻസർമാരോടും വ്യക്തികളോടും അവ ഉടനടി നീക്കം ചെയ്യാൻ ഞാൻ ആവശ്യപ്പെടുന്നു. ഈ പ്രസ്താവന വന്ന് 24 മണിക്കൂർ സമയം നിങ്ങൾക്ക് നൽകുന്നു.
ഇത് പാലിക്കാത്ത പക്ഷം, നാളെ മുതൽ ഇത്തരം അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും മാധ്യമങ്ങൾക്കും എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.
സന്തോഷത്തോടെ എടുത്ത തീരുമാനമല്ലിത്, പക്ഷേ ഇത് ഇപ്പോൾ അനിവാര്യമായിരിക്കുന്നു. ഇതുവരെ എന്നെ സ്നേഹത്തോടെ പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ഈ സമയത്ത് ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു - ഞങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനഃപൂർവം മോശമായി സംസാരിക്കുന്നവർ ഒരു കാര്യം മനസിലാക്കണം - എന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാൻ അവർക്കാകുമോ? ഞങ്ങളുടെ ജീവിതം ഞങ്ങളുടേതല്ലേ? ഞങ്ങളുടെ തീരുമാനങ്ങൾ ഞങ്ങൾ തന്നെ എടുക്കും, അത് തുടരുകയും ചെയ്യും. എല്ലാവർക്കും നന്ദി, സ്നേഹം.’’
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹവാർത്തകൾ ആഘോഷമാകുന്നതിനിടയിലാണ് നടിയുടെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.
രശ്മികയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് അവകാശപ്പെടുന്ന ഒരു ശബ്ദരേഖയാണ് ഇപ്പോൾ തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വിവാഹനിശ്ചയം മുടങ്ങാനുണ്ടായ കാരണങ്ങളാണ് ഇതിൽ വിവരിക്കുന്നത്.
രശ്മികയ്ക്ക് വെറും 21 വയസുള്ളപ്പോഴാണ് 35-കാരനായ രക്ഷിത് ഷെട്ടിയുമായി വിവാഹം ഉറപ്പിക്കുന്നത്. വലിയ പ്രായവ്യത്യാസമുണ്ടായിട്ടും തങ്ങൾ ഈ ബന്ധത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് ശബ്ദരേഖയിൽ പറയുന്നു. എന്നാൽ, ബന്ധം മുന്നോട്ട് പോയതോടെ ചെറിയ കാര്യങ്ങൾക്ക് പോലും രക്ഷിത് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയെന്നും രശ്മികയുടെ മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നുമാണ് ആരോപണം.
മറ്റ് വലിയ താരങ്ങൾക്കൊപ്പം രശ്മിക അഭിനയിക്കുന്നത് രക്ഷിതിന് ഇഷ്ടമായിരുന്നില്ലെന്നും രശ്മികയുടെ കരിയറിലെ വലിയ വഴിത്തിരിവായ ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ ഓഫർ വന്നപ്പോൾ അഭിനയം നിർത്താൻ രക്ഷിത് സമ്മർദം ചെലുത്തിയതായി ആരോപണമുണ്ട്.
ഗീതാഗോവിന്ദം ഓഫർ വന്നപ്പോൾ സിനിമ വിടാൻ രക്ഷിത് ഷെട്ടി നിർബന്ധിച്ചു. ട്വിറ്ററിലൂടെ സിനിമ വിടുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ രക്ഷിതും അടുപ്പക്കാരും സമ്മർദം ചെലുത്തി.
ചിത്രത്തിലെ ചുംബനരംഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആ പ്രശ്നം രൂക്ഷമായി. വിവാഹ നിശ്ചയം കഴിഞ്ഞതോടെ രക്ഷിതിന്റെ സ്വഭാവം ആകെ മാറി. അഭിനയം അവസാനിപ്പിച്ച് രശ്മികയെ വിവാഹംചെയ്ത് വീട്ടിലിരുത്താനായിരുന്നു രക്ഷിത്തിന്റെ പദ്ധതി.
ഒരുദിവസം പുലർച്ചെ രണ്ടുമണിക്ക് രക്ഷിത് ഷെട്ടിയും മാനേജരും വിളിച്ചു. ഹൈദരാബാദിൽനിന്ന് രശ്മികയോട് വണ്ടിയോടിച്ച് നടനെ കാണാൻ വരാൻ ആവശ്യപ്പെട്ടു. തിരിച്ച് എട്ടുമണിക്ക് തിരിച്ചുവരണം. മകളുടെ സുരക്ഷയെച്ചൊല്ലി ഞാൻ അനുവദിച്ചില്ല.’ സുമൻ മന്ദാനയുടേതെന്ന ഓഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്.
Movies
മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ് എന്ന ബിഗ് ബഡ്ജറ്റ് എപ്പിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ച് നിർമാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും.
നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്ന് അവർ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചു. ഗൾഫിൽ നടന്നുവരുന്ന യുദ്ധ സമാനമായ സാഹചര്യത്തിൽ സമ്മർ റിലീസായി എത്തുന്ന ആട് 3 ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടയിലാണ് തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ആട് 3 ടീം എത്തിയത്.
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്.
2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങൾ തങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും, ഒട്ടേറെ പ്രേക്ഷകർ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സംശയങ്ങളുമായി തങ്ങളെ സമീപിക്കുന്നുണ്ട് എന്നും നിർമാതാക്കൾ പറഞ്ഞു.
ഈ പ്രത്യേക സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച ശേഷം, ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്ന മലയാള സിനിമക്ക് ഒപ്പം നിന്ന് കൊണ്ട്, പറഞ്ഞ തീയതിയിൽ തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തങ്ങളുടെ തീരുമാനം എന്നും അവർ അറിയിച്ചു.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്.
വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചുതരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്". മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്നുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3. പിആർഒ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വാഴൂർ ജോസ്.
Movies
സാമ്പത്തികലാഭത്തിനായി അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടിയും അമ്മ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസാണ് റദ്ദാക്കിയത്. പരാതി നിലനിൽക്കില്ലെന്നും ഗൂഢലക്ഷ്യവും വ്യക്തിവൈരാഗ്യവുമാണ് പരാതിക്കുപിന്നില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി സിജെഎം കോടതിയിൽ പരാതി നൽകിയത്.
തെറ്റായ പരാതിയിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം. രവികൃഷ്ണൻ എന്നിവർ വാദിച്ചു.
Movies
തമിഴ്സിനിമയിലെ പ്രമുഖ ഹാസ്യനടൻ വടിവേലുവിനെക്കുറിച്ച് നടി സോന ഹെയ്ഡൻ വെളിപ്പെടുത്തിയ കാര്യങ്ങൾ ചർച്ചയാകുന്നു. വടിവേലുവിനൊപ്പം അഭിനയിച്ച സമയങ്ങളെല്ലാം ദുസഹമായിരുന്നുവെന്നും സ്വന്തം അഭിമാനം രക്ഷിക്കാൻ വേണ്ടി പിന്നീട് പല വേഷങ്ങളും വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
തമിശ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോനയുടെ ഈ വെളിപ്പെടുത്തൽ.
ലാഭകരമായ 16-ഓളം സിനിമകളിൽ വടിവേലുവിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം സഹിക്കാൻ കഴിയാത്തതുകൊണ്ടും ആത്മാഭിമാനം പണയപ്പെടുത്താൻ തയാറല്ലാത്തതുകൊണ്ടും ആ വലിയ അവസരങ്ങളെല്ലാം താൻ നിരസിച്ചു.
അദ്ദേഹത്തെ കൈകാര്യം ചെയ്യുക എന്നത് ആർക്കും എളുപ്പമുള്ള കാര്യമല്ലെന്നും ചില കാര്യങ്ങൾ പൊതുവേദിയിൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
''ഒരു ഘട്ടത്തിൽ അഭിനയ ജീവിതം പൂർണമായും ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇൻഡസ്ട്രിയിലെ സാഹചര്യം ആരെയും വിശ്വസിക്കാൻ കൊള്ളാത്ത രീതിയിലുള്ളതാണ്. പലരിൽ നിന്നും എനിക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എനിക്കത് ഇനി സഹിക്കാൻ കഴിയില്ലായിരുന്നു; അതുകൊണ്ടാണ് ഞാൻ സിനിമാ മേഖലയിൽ നിന്ന് അകലം പാലിച്ചത്.
വടിവേലുവിനൊപ്പം അഭിനയിക്കാൻ മാത്രം 16-ലധികം അവസരങ്ങൾ എനിക്ക് ലഭിച്ചു, പക്ഷേ അവയെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ കാര്യമാണ്. ഒരാൾക്കും അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല.
ചില കാര്യങ്ങൾ എനിക്ക് പരസ്യമായി പറയാൻ കഴിയില്ല, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മാഭിമാനമാണ് ഏറ്റവും പ്രധാനം.’’ സോന പറയുന്നു.
വടിവേലുവിന്റെ സഹപ്രവർത്തകരോടുള്ള പെരുമാറ്റത്തെക്കുറിച്ച് മുമ്പും പല വിവാദങ്ങളും ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം കരിയറിൽ ചെറിയ തിരിച്ചടികൾ നേരിട്ട താരം ഇപ്പോൾ മാരീസൻ പോലുള്ള ചിത്രങ്ങളിലൂടെ വീണ്ടും സജീവമാകാൻ ശ്രമിക്കുകയാണ്.
Movies
നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. രണ്ടുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് നടി വിവാഹമോചിതയാകുന്നത്.
മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു. പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടി ഹൻസിക കോടതിയെ സമീപിച്ചിരുന്നു.
പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്.
Movies
ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി നടി മാലാ പാർവതി. റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ മാത്രം പരാമർശിക്കുന്നത് കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്ന് മാലാ പർവതി പറഞ്ഞു.
‘‘മുഹമ്മദ് റിയാസ് കേരളത്തിന്റെ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത്, കേരളത്തിനെ അപമാനിക്കുന്നത് പോലെയാണ്.’’–മാലാ പാർവതി പറഞ്ഞതിങ്ങനെ.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ റിയാസിന് ക്ഷണമില്ലായിരുന്നു.
സംസ്ഥാന സർക്കാരിന്റെ തലവൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഈ പ്രസ്താവന വലിയ വിവാദമായിരുന്നു.
Movies
വിജയ്യെയും തൃഷയെക്കുറിച്ചും ഉയരുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായി നടി ഖുശ്ബു സുന്ദർ. വ്യക്തിജീവിതം ഓരോരുത്തരുടെയും സ്വകാര്യമായ കാര്യമാണെന്നും അത് പൊതുജനങ്ങളെ ബാധിക്കാത്തിടത്തോളം കാലം ചർച്ച ചെയ്യേണ്ടതില്ലെന്നും അവർ പറഞ്ഞു.
'തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വളരെയധികം ആവേശം ഉണ്ട്. നടൻ വിജയ് അടുത്തിടെ തൃഷ കൃഷ്ണനൊപ്പം ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളതെന്നായിരുന്നു' ഖുശ്ബുവിനോടുള്ള ചോദ്യം.
താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ കാര്യമാക്കുന്നത് എന്നായിരുന്നു ഖുശ്ബു ഇതിനോട് തിരിച്ചുചോദിച്ചത്.
"ഈ സംഭവത്തിൽ ആളുകൾക്ക് എന്തു ചെയ്യാനുണ്ടെന്ന് എനിക്ക് മനസിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർ അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.
ഇത്തരം വിവാദങ്ങൾ വിജയ്യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഇത് ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്ന് താൻ കരുതുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്.
ജനങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുപറയുകയാണെങ്കിൽ എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്കറിയാം. ഖുശ്ബു പറഞ്ഞു. ല
Movies
വനിത ദിനത്തോട് അനുബന്ധിച്ച് നടി മഞ്ജു പത്രോസ് പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ഓൺലൈൻ മാധ്യമങ്ങൾ സെലിബ്രിറ്റികളോട് പെരുമാറുന്ന രീതി വളരെ മോശമാണെന്നാണ് വീഡിയോയിൽ മഞ്ജു പറയുന്നത്.
പലപ്പോഴും യൂട്യൂബേഴ്സ് സ്ത്രീകളോട് ഡബിൾ മീനിംഗിലും ബഹുമാനമില്ലാതെയും സംസാരിക്കുന്നത് കാണാറുണ്ട്. എന്നാൽ മറ്റൊരാൾക്ക് നമ്മോട് ഇത്തരം രീതിയിൽ സംസാരിക്കാനുള്ള ധൈര്യം നമ്മളായിട്ട് നൽകരുതെന്നും അവർ പറഞ്ഞു.
അടുത്തിടെ യൂട്യൂബേഴ്സ് ചോദിച്ച ഡബിൾ മീനിംഗ് ചോദ്യത്തെ എതിർക്കാതെ അശ്ലീലം കലർന്ന രീതിയിൽ രേണു മറുപടി പറയുന്ന വീഡിയോ വലിയ ചർച്ചയായിരുന്നു. മഞ്ജു രേണുവിനെയാണ് ഉന്നം വെച്ചതെന്നാണ് സൂചന.
‘എങ്ങനെയും ജീവിക്കാൻ പാടില്ല. വനിതാ ദിനത്തോടനുബന്ധിച്ച് നമുക്ക് സ്വയം ഓർമിപ്പിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ അന്തസ് ആണ്. ആണായാലും പെണ്ണായാലും സ്വന്തം അന്തസ് പണയപ്പെടുത്തിക്കൊണ്ട് നമ്മൾ ജീവിക്കേണ്ടതില്ല. ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിച്ച് തന്നെ നിൽക്കണം.
സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണുന്ന ചില പ്രവണതകൾ ഏറെ വിഷമകരമാണ്. ചില യൂട്യൂബേഴ്സ് സെലിബ്രിറ്റികളോടോ സാധാരണക്കാരോടോ ഒക്കെ മോശം രീതിയിലോ ഡബിൾ മീനിംഗിലോ സംസാരിക്കുന്നത് കാണാറുണ്ട്. എന്നാൽ മറ്റൊരാൾക്ക് നമ്മോട് എങ്ങനെ സംസാരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ഒരു അതിർവരമ്പ് നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്. അത്തരത്തിൽ സംസാരിക്കാനുള്ള ധൈര്യം നമ്മളായിട്ട് ആർക്കും നൽകരുത്.
നമ്മോട് എന്ത് സംസാരിക്കണം, എത്രത്തോളം സ്വാതന്ത്ര്യം എടുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നമുക്ക് മാത്രമാണ്. അത് ആണായാലും പെണ്ണായാലും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കണ്ട ഒരു വിഡിയോയിൽ, ഒരു സ്ത്രീ കാറിൽ കയറുമ്പോൾ പുറകിൽ നിന്ന് പരിഹാസരൂപേണ സംസാരിച്ച യൂട്യൂബേഴ്സിനു മറുപടി നൽകാതെ ചിരിച്ചു തള്ളുന്ന കാഴ്ച കണ്ടു.
അതെനിക്ക് വലിയ വിഷമം തോന്നി. അത്തരം സാഹചര്യങ്ങൾ ഉണ്ടാക്കി കൊടുക്കരുത് എന്നതാണ് പ്രധാനം. ഒരാൾക്ക് നമ്മളോട് മോശമായി സംസാരിക്കാൻ പേടി തോന്നണം. അത് അവരെ തല്ലിയിട്ടോ വഴക്കിട്ടിട്ടോ ഉണ്ടാക്കേണ്ട പേടിയല്ല, മറിച്ച് നമ്മുടെ പെരുമാറ്റത്തിലൂടെയും ഉറച്ച നിലപാടുകളിലൂടെയും നേടിയെടുക്കേണ്ട ബഹുമാനമാണ്. അതു കുറച്ചുളള സന്തോഷം മതി നമുക്ക്.
നമുക്ക് പിന്നാലെ നമ്മുടെ മക്കളും കുടുംബവുമുണ്ട്. നമ്മളെക്കുറിച്ച് അവർക്ക് അഭിമാനം തോന്നുന്ന രീതിയിലായിരിക്കണം നമ്മുടെ ഓരോ പ്രവർത്തിയും. വഴിയിൽ കൂടി പോകുന്ന ആരായാലും എന്തും സംസാരിക്കാനുള്ള സ്വാതന്ത്യം നൽകരുത്.
സോഷ്യൽ മീഡിയയുടെ ഈ കടന്നുകയറ്റ കാലത്ത്, പരിധിവിട്ട ചോദ്യങ്ങളുമായോ ബഹുമാനമില്ലാത്ത സംസാരവുമായോ ആര് വന്നാലും അവിടെത്തന്നെ തടയാൻ നമുക്ക് സാധിക്കണം.
ഒരാൾ മോശമായി സംസാരിച്ചാൽ പിന്നീട് അത് ആവർത്തിക്കാൻ അയാൾക്ക് ഇടം കൊടുക്കരുത്. ‘എന്നോട് ഈ രീതിയിൽ സംസാരിക്കരുത്’ എന്ന് മുഖത്ത് നോക്കി പറയാനുള്ള ആർജ്ജവം ഓരോ സ്ത്രീയും കാണിക്കണം. കുറച്ചു നേരത്തെ സന്തോഷത്തേക്കാൾ വലുതാണ് നമ്മുടെ ആത്മാഭിമാനം എന്ന് ഉറച്ചു വിശ്വസിക്കുക.
വലിയ രീതിയിലുളള കടന്നു കയറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾക്ക്. വട കഴിച്ചിട്ടുണ്ടോ എന്ന് യാതൊരു മര്യാദയുമില്ലാതെ ചോദിക്കുമ്പോൾ ആ ചോദ്യം കേട്ട് ആസ്വദിച്ച് മറുപടി പറയുന്നതു കാണുമ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു. അതൊരിക്കലും അനുവദിച്ചു കൊടുക്കരുത്.’’ മഞ്ജു പത്രോസ് പറഞ്ഞു.
Movies
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെത്തുടർന്ന് സൈബർ ആക്രമണം നേരിടുന്ന നടൻമാരിലൊരാളാണ് രവി മോഹൻ. മുൻഭാര്യയിൽ നിന്നും താൻ നേരിട്ട മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങളെക്കുറിച്ച് താരം മുൻപൊരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നെങ്കിലും യഥാർഥത്തിൽ പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകളെന്നും രവി പറയുന്നു.
ഒരു റിസോർട്ടിൽ സമാധാനപരമായി സമയം ചെലവഴിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയെന്നോണം താരം മനസ് തുറന്നത്.
"ഞാൻ ശാന്തനായി എന്റെ ജീവിതം പടുത്തുയർത്തുകയാണ്. ഇതൊരിക്കൽ കൂടി എഴുതണമെന്ന് എനിക്ക് തോന്നി. നിങ്ങൾക്ക് എന്താണോ പറയാനുള്ളത് അത് വീണ്ടും പറഞ്ഞോളൂ, കാരണം സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ, നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് തിരിച്ചറിയുന്നുണ്ട്.
സ്നേഹിക്കുന്നവർക്കായി ഞാൻ എന്താണ് ചെയ്തതെന്നും എന്റെ ഹൃദയശുദ്ധിയും ഒരു ദിവസം നിങ്ങൾ എല്ലാവരും മനസിലാക്കും. ദയവായി മനുഷ്യനെ ജീവിക്കാൻ അനുവദിക്കൂ, നിങ്ങളുടെ മോശം ചിന്തകൾ നിങ്ങളിൽ തന്നെ വയ്ക്കുക. ഞാൻ എന്റെ വഴിക്ക് പോവുകയാണ്.’’–രവി മോഹൻ കുറിച്ചു.
ആർതിയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഗായിക കെനിഷാ ഫ്രാൻസിസുമായുള്ള രവി മോഹന്റെ ബന്ധം വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളെന്നും താരം വിശേഷിപ്പിക്കുന്ന കെനിഷ ഇപ്പോൾ രവിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ പങ്കാളി കൂടിയാണ്.
Movies
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവ താരം വിഹാൻ വിഷ്ണുവിന്റെ പുതിയ ചിത്രം വലയം ചിത്രീകരണം പൂർത്തിയായി. രഘുറാം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീർ സി. ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് വലയം.
വിഹാൻ വിഷ്ണുവിനൊപ്പം അക്രം ജി.കെ., സുനിൽ റാവുത്തർ, അനൂപ്, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിന്റെ കഥ ആശ്രിത് സന്തോഷും, തിരക്കഥ കുറുവ ദേശം എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹന്റേതാണ്.
ആലിയ ഡ്രീം സിനിമസിന്റെ ബാനറിൽ ആഷിഷ് എസ് ആണ് ഹ്രസ്വചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് സിബി പൗലോസ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആന്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: ഡ്രാഗൺ ജെറോഷ്, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: എസ്.ശരത്ത്, ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Movies
നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ വിശദ്ദീകരണവും പരിഹാസവുമായി നടൻ പാർഥിപൻ വീണ്ടും രംഗത്ത്. അവാർഡ് വേദിയിൽ വച്ച് താൻ നടത്തിയ പ്രസ്താവന തികച്ചും യാദൃച്ഛികമായി സംഭവിച്ച തെറ്റാണെന്നും എന്നാൽ അതിനെ മൂന്നാം തരം രീതിയിൽ വളച്ചൊടിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഹായ് ഫ്രണ്ട്സ്, എല്ലാവരും സുഖമായിരിക്കുന്നോ? തെറ്റ് എന്നത് അബദ്ധത്തിൽ സംഭവിക്കുന്നതാണ്. തപ്പ് (തമിഴിൽ) എന്നത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. തെറ്റ് ചെയ്തവൻ അത് തിരുത്താൻ നോക്കണം, തപ്പ് ചെയ്തവൻ അതിൽ വിഷമിക്കണം. അതുപോലെയാണ് ഞാൻ സങ്കടം രേഖപ്പെടുത്തുന്നു എന്ന് പറയുന്നത് ഒരു രീതി, മാപ്പ് ചോദിക്കുന്നു എന്നത് മറ്റൊരു കാര്യം.
ഒരു ചടങ്ങിൽ വെച്ച് എനിക്കൊരു തെറ്റ് സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നു. സത്യത്തിൽ അത് അബദ്ധത്തിൽ സംഭവിച്ചതാണ്. ഞാൻ വേദിയിൽ വിജയ്യെ കുറിച്ചോ അജിത്തിനെ കുറിച്ചോ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് വേറൊരു ഫോട്ടോ സ്ക്രീനിൽ വന്നു. ആ ഫോട്ടോ കണ്ട ഉടനെ എന്ത് സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
സത്യത്തിൽ ഞാൻ ഒന്ന് പകച്ചുപോയി, അതാണ് വാസ്തവം. കുറ്റം ചുമത്തുന്ന രീതിയിൽ അവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു എന്നത് 100 ശതമാനം നുണയാണ്.
ഞാൻ ആരുടെയും അടിമയല്ല, ആരുടെ പക്കൽ നിന്നും പണം വാങ്ങി അങ്ങനെയൊരു പരിപാടിക്ക് പോയിട്ടുമില്ല. ഇപ്പോഴല്ല, മരണം വരെ ഞാൻ അത് ചെയ്യുകയുമില്ല. പണത്തിന് വേണ്ടി ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല, പണത്തിന് വേണ്ടി ഒരു തെറ്റും ചെയ്യില്ല.
ഒരുപക്ഷേ 'ഈ ഫോട്ടോ ഇടൂ, ഞാൻ സംസാരിക്കാം' എന്ന് ഞാൻ ആരോടെങ്കിലും പറയുകയാണെങ്കിൽ, ഒരു വനിതാ ദിനത്തിൽ എനിക്ക് വേലു നാച്ചിയാരെ കുറിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ടാകാം.
ഡയാന രാജകുമാരിയെ കുറിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ടാകാം. അല്ലെങ്കിൽ ഞാൻ എപ്പോഴും പറയാറുള്ള മദർ തെരേസയെ കുറിച്ച് വീണ്ടും സംസാരിക്കാൻ ആഗ്രഹിക്കാം എന്നല്ലാതെ, ഇങ്ങനെ ഞാൻ ആഗ്രഹിച്ചു എന്ന് പറയുന്നത് ശരിയല്ല. ആ ഫോട്ടോ കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ നിന്നപ്പോൾ, അടുത്തിരുന്ന പ്രിയങ്ക കുന്ദവൈ കുന്ദവൈ എന്ന് പറഞ്ഞു കൊണ്ടിരുന്നു.
പൊന്നിയിൻ സെൽവനിലെ ആ കഥാപാത്രം ആയതുകൊണ്ട് പെട്ടെന്ന് അതൊരു വാചകമടി എന്നതിലുപരി എനിക്ക് തോന്നി. ആ ചടങ്ങിന് ഞാൻ വന്നപ്പോൾ കലൈവാണർ അരംഗത്തിൽ ഒരു അരമണിക്കൂർ ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞപ്പോൾ ഞാൻ ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അപ്പോൾ 'വലൈ പേച്ച്' അന്തനൻ ഈ പരിപാടിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. വിജയ് ഇപ്പോൾ എത്ര ഉയരത്തിൽ എത്തിയിരിക്കുന്നു, അടുത്തത് അദ്ദേഹം തന്നെ എന്ന നിലയിലേക്ക് വളരുമ്പോൾ, ഈ സ്ത്രീ (തൃഷ) എന്ത് ചെയ്യണമായിരുന്നു? ഇവർക്ക് 40 വയസിന് മുകളിലായി. ഇവർക്ക് 'ഞാൻ വരുന്നില്ല, നിങ്ങൾ പോയിട്ട് വരൂ' എന്ന് പറഞ്ഞ് ആ ഇമേജ് കാത്തുസൂക്ഷിക്കാമായിരുന്നു.
അവർ വീട്ടിലിരിക്കുകയും വിജയ് മാത്രം പോകുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് പലരും സംസാരിക്കുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകൻ പോലും എന്നോട് പറഞ്ഞത്, മാച്ചിംഗ് ആയ സാരി വാങ്ങി നൽകിയാൽ പോലും 'ഈ സാരി ഉടുത്ത് ഞാൻ വീട്ടിലിരിക്കാം, നിങ്ങൾ പോയിട്ട് വരൂ' എന്ന് അവർ പറയണമായിരുന്നു എന്നാണ്. ഇങ്ങനെ പല വാർത്തകളും വന്നുകൊണ്ടിരുന്നു.
യഥാർഥത്തിൽ വിജയ് സർ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും. കരൂർ പ്രശ്നത്തിൽ പോലും ഇത്ര വലിയ ബാധ്യത വരാത്ത രീതിയിലായിരുന്നു വിമർശനങ്ങൾ. പക്ഷേ ഈ ഒരു ചടങ്ങ് അദ്ദേഹത്തിന് വലിയൊരു തിരിച്ചടിയായി.
ഈ ചടങ്ങിൽ ആ സ്ത്രീ പങ്കെടുക്കാതിരിക്കാമായിരുന്നു എന്നത് എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അത് പറയാൻ വേണ്ടിയല്ല ഞാൻ ആ വേദിയിൽ പോയത്. അവിടെ ആരൊക്കെ സംസാരിക്കണം എന്നത് മുൻകൂട്ടി തീരുമാനിച്ച കാര്യമായിരുന്നു. അതുകൊണ്ട് ഇവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണം എന്ന വലിയ ലക്ഷ്യമൊന്നും എനിക്കില്ല. 'കുന്ദവൈയെ' വീട്ടിൽ തന്നെ വയ്ക്കാമായിരുന്നു, പുറത്ത് വന്നതുകൊണ്ടല്ലേ ഇത്രയും വലിയ പ്രശ്നമായത് എന്നൊരു ആത്മഗതമായിരുന്നു അത്. സത്യത്തിൽ അതൊരു വലിയ വിഷമം മാത്രമാണ്.
അതുകൊണ്ടാണ് സുഹൃത്ത് സമുദ്രക്കനി സംസാരിക്കുമ്പോൾ 'നീ ആരോടാണ് നിന്റെ ഈഗോ കാണിക്കുന്നത്? എന്തിനാണ് ഇത്ര വലിയ ഈഗോ? ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്?' എന്ന് ചോദിച്ചത്. അദ്ദേഹവും പണം വാങ്ങി സംസാരിച്ചതല്ല, സ്നേഹം കൊണ്ടുള്ള ആകുലതയിൽ അദ്ദേഹത്തെ അറിയാതെ പറഞ്ഞുപോയതാണ്. ഇതൊക്കെ കഴിഞ്ഞ് ഞാൻ വേദിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ സുഹൃത്ത് പാണ്ഡെ പറഞ്ഞു, ആ കുന്ദവൈ വിഷയം മാത്രം നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു എന്ന്. ഞാൻ കാരണം ചോദിച്ചപ്പോൾ 'നാളെ നോക്കൂ' എന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രശ്നങ്ങൾ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ, ഉടൻ തന്നെ അതിനൊരു പരിഹാരം കാണണമെന്ന് കരുതി ഗലാട്ടയിലെ അരുണ മാഡത്തിന് മെസ്സേജ് അയച്ചു. നേരം വൈകിയതുകൊണ്ട് വിളിച്ചില്ല. ദയവായി അത് ഡിലീറ്റ് ചെയ്യണം, അതൊരു മോശം കാര്യമായി മാറരുത് എന്ന് പറഞ്ഞു. പക്ഷേ പിറ്റേന്ന് രാവിലെ നോക്കുമ്പോൾ വേറൊരു വിഡിയോയിലൂടെ അത് പുറത്തുവന്നിരുന്നു.
അതൊരു വലിയ ബാധ്യതയായത് എങ്ങനെയെന്നാൽ, ഞാൻ പറഞ്ഞത് ഒരു സ്ത്രീയെ കുറിച്ചാണ്. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു മൂന്നാം വ്യക്തിയെ കുറിച്ച്. ഈ പ്രശ്നത്തിൽ മൂന്ന് പേരെ എടുത്താൽ, ഒന്ന് എന്റെ പ്രിയ സുഹൃത്ത് വിജയ്. അദ്ദേഹത്തിന്റെ വളർച്ചയിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. രണ്ട്, അദ്ദേഹത്തിന്റെ ഭാര്യ. കോടതി തീരുമാനിക്കുന്നത് വരെ അവർ തന്നെയാണ് ഭാര്യ. ആ സ്ഥാനത്താണ് അവർ ഇരിക്കുന്നത്.
അപ്പോൾ ഈ മൂന്നാം വ്യക്തിയെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷേ ഞാൻ പറഞ്ഞത് അവർ വീട്ടിൽ ഇരിക്കാമായിരുന്നു എന്നാണ്. ഇത് സ്ത്രീകൾക്കെതിരായ ഒന്നാണെന്നും, സ്ത്രീകൾ വീട്ടിൽ തന്നെ ഇരിക്കണം എന്ന് ഞാൻ പറഞ്ഞതായും പലരും വ്യാഖ്യാനിച്ചപ്പോൾ എനിക്ക് വിഷമം തോന്നി.
പാണ്ഡെ പറഞ്ഞതുപോലെ അത് ഒഴിവാക്കാമായിരുന്നു. തെറ്റ് സംഭവിച്ച സ്ഥിതിക്ക് സംസാരിക്കുമ്പോൾ വാക്കുകൾ തെറ്റിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട്, എല്ലാം കൃത്യമായി എഴുതി റിക്കാർഡ് ചെയ്ത് 'ഹാപ്പി വിമൻസ് ഡേ'ക്ക് എഐ വഴി ഒരു വിഡിയോ ചെയ്യാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് തന്നെ എന്റെ സങ്കടം അറിയിച്ചുകൊണ്ടുള്ള റെക്കോർഡിംഗ് കഴിഞ്ഞു. പക്ഷേ എഐ വർക്ക് കഴിയാൻ രാത്രി എട്ടു ഒൻപത് മണിയായി. അത് പോസ്റ്റ് ചെയ്യാൻ നേരം ഒരു ട്വീറ്റ് വന്നു.
സംഘാടകർ പറഞ്ഞതായി അതിൽ കണ്ടത്, ഞാൻ തന്നെ ആവശ്യപ്പെട്ടാണ് ആ ഫോട്ടോ ഇട്ടത് എന്നാണ്. ഞാൻ സങ്കടം രേഖപ്പെടുത്തിയത് വളരെ ആത്മാർഥമായാണ്. ഇങ്ങനെയൊരു ട്വീറ്റ് (തൃഷ) വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ സങ്കടം രേഖപ്പെടുത്തില്ലായിരുന്നു. അത് കണ്ടപ്പോൾ ഉണ്ടായ വാശിയാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ എനിക്ക് പ്രചോദനമായത്.
ഹായ് ഫ്രണ്ട്സ്, ഇതൊരു നീണ്ട കുറിപ്പാണ്. കാരണം ഒരു മൂന്നാം വ്യക്തിയുടെ മൂന്നാംതരം ട്വീറ്റ് എന്നിലുണ്ടാക്കിയ ആഘാതം വലുതാണ്. എന്റെ പ്രവൃത്തിയെ അവർ വിമർശിക്കരുത് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ അടുത്ത കാലത്തായി അവരെക്കുറിച്ച് വന്ന അശ്ലീലവും മോശവുമായ ഒന്നിനും അവർ മറുപടി നൽകിയില്ല. ഒരു രാഷ്ട്രീയ പാർട്ടി നേതാവ് ഉൾപ്പെടെ സംസാരിച്ചപ്പോൾ അവർ പ്രതികരിച്ചിരുന്നെങ്കിൽ ഞാൻ ഇതിനെ സ്വാഗതം ചെയ്യുമായിരുന്നു.
അതിനൊന്നും പ്രതികരിക്കാതെ എന്നോട് മാത്രം കടുത്ത പ്രതിഷേധം അറിയിച്ചതുകൊണ്ട്, ഞാൻ സങ്കടം രേഖപ്പെടുത്തിയത് തെറ്റായിപ്പോയി എന്ന് പലരും പറയുന്നുണ്ട്. നിങ്ങൾ എന്തിന് മാപ്പ് ചോദിക്കണം? എന്ന് ചോദിച്ച് പല ഗ്രൂപ്പുകളും ഹാഷ്ടാഗുകളും തുടങ്ങിയിട്ടുണ്ട്.
ഞങ്ങൾ പാർഥിപനോടൊപ്പം എന്ന രീതിയിൽ ഹാഷ്ടാഗുകൾ നിറയെ വരുന്നുണ്ട്. എന്നോടൊപ്പം നിൽക്കുന്ന സുഹൃത്തുക്കൾക്കെല്ലാം നന്ദി. കദനം നിങ്ങൾ എന്റെ പക്ഷത്തല്ല, സത്യത്തിന്റെ പക്ഷത്താണ് നിൽക്കുന്നത് എന്നുള്ളതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു''. പാർത്ഥിപൻ പറഞ്ഞു.
അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം നടൻ നടത്തിയത്.
അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു.
Movies
സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആരെയും പേരെടുത്ത് പരാമർശിക്കാതെയാണ് കുറിപ്പെങ്കിലും ചെയ്തു കൂട്ടിയ അപരാധങ്ങളിൽ പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നുവെന്നാണ് അതിലെ വാക്കുകൾ.
നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണെന്നും ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കാലം കൃത്യമായ തിരിച്ചടി നൽകുന്നുണ്ടെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.
നമ്മുടെ നാട്ടിലിപ്പോൾ കാവ്യനീതിയുടെ കാലമാണ്. ചെയ്തു കൂട്ടിയ അപരാധങ്ങൾക്ക് പലർക്കും കൃത്യമായ തിരിച്ചടി കാലം നൽകുന്നു. ഉപജാപകവൃന്ദത്തിന്റെ ആർപ്പു വിളികളിലൂടെ സ്വയം രാജാവാകാൻ ശ്രമിച്ചവർക്ക് അടിപതറുന്നു.
അവഗണിച്ച് മാറ്റിയ കല്ലുകൾ മൂലക്കല്ലായി മാറുന്നു. അനീതിയും അധാർമികതയും അസത്യവും അതിരു കടക്കുമ്പോൾ കാലമേർപ്പെടുത്തുന്ന ബാലൻസിംഗ് തന്ത്രമാണ് ഈ കാവ്യനീതി. അതിനെ തടുക്കാൻ പണത്തിനോ അധികാരത്തിനോ കുതന്ത്രങ്ങൾക്കോ ആവില്ല. പലതും ഇനിയും നമ്മൾ കാണാൻ കിടക്കുന്നു.’’ വിനയന്റെ വാക്കുകൾ.
Movies
നടി മീനാക്ഷി ചൗധരി തന്റെ ഭാവിവരനെക്കുറിച്ച് പങ്കുവച്ച രസകരമായ നിബന്ധനകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹം എപ്പോഴായിരിക്കുമെന്ന ആരാധകരുടെ നിരന്തരമായ ചോദ്യങ്ങൾക്കാണ് താരത്തിന്റെ മറുപടി. തന്നെ വിവാഹം കഴിക്കുന്ന പയ്യന് കുറഞ്ഞത് 100 ഏക്കർ ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് മീനാക്ഷി തമാശരൂപേണ പറഞ്ഞത്.
പാചകം ചെയ്യാനും സ്വന്തം വസ്ത്രങ്ങൾ അലക്കി തേക്കാനും അറിയുന്ന ഒരാളായിരിക്കണം തന്റെ പങ്കാളിയെന്നും. വീട്ടുജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നോക്കിനടത്തുന്ന ആളായിരിക്കണമെന്നും മീനാക്ഷി പറയുന്നു.
സാമ്പത്തികമായ നിബന്ധനകൾക്കൊപ്പം തന്നെ വീട്ടുജോലികളിലുള്ള പങ്കാളിത്തത്തെക്കുറിച്ചും മീനാക്ഷി കൃത്യമായ നിലപാട് വ്യക്തമാക്കി. പാചകം ചെയ്യാനും സ്വന്തം വസ്ത്രങ്ങൾ അലക്കി തേക്കാനും അറിയുന്ന ഒരാളായിരിക്കണം തന്റെ പങ്കാളി.
വീട്ടുജോലികളെല്ലാം ഉത്തരവാദിത്വത്തോടെ നോക്കിനടത്തുന്ന ആളായിരിക്കണം അദ്ദേഹം. അടിസ്ഥാനപരമായ കാര്യങ്ങൾ പോലും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാതെ സ്വന്തമായി ചെയ്യാൻ പ്രാപ്തിയുള്ളവരാകണം ദമ്പതികളെന്നും ജീവിതത്തിലെ എല്ലാ കാര്യങ്ങളും തുല്യ ഉത്തരവാദിത്വത്തോടെയും കടമയോടെയും പരസ്പരം പങ്കിട്ടു ചെയ്യണമെന്നുമാണ് മീനാക്ഷിയുടെ പക്ഷം.
100 ഏക്കർ ഭൂമിയുള്ള ഒരാൾ എന്തിനാണ് സ്വന്തമായി തുണി അലക്കുന്നത് എന്ന തരത്തിലാണ് മീനാക്ഷിയുടെ ഈ നിബന്ധനകൾക്ക് മറുപടി വരുന്നത്.
ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ, വിജയ് ചിത്രം ദ് ഗോട്ട് എന്നിവയിലൂടെ ശ്രദ്ധേയായ നടിയാണ് മീനാക്ഷി.
Movies
വിജയ്-സംഗീത വിവാഹമോചനം, തൃഷയുമായുള്ള ബന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇപ്പോൾ തൃഷ നേരത്തെ നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. വിജയ് തന്റെ കരിയറിൽ എന്നും സ്പെഷൽ ആയിരിക്കുമെന്നാണ് തൃഷ അന്നു പറഞ്ഞിരുന്നു. വിജയ്ക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചാണ് തൃഷ വാചാലയായത്.
വിജയ് എപ്പോഴും പ്രിയപ്പെട്ടവനായി കൂടെയുണ്ടാകും. അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണ്. ഗില്ലിയുടെ തുടക്കത്തിൽ അദ്ദേഹവുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. പിന്നീട് ക്രമേണ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
ഏറ്റവും വലിയ ഹിറ്റുകൾ എനിക്ക് സമ്മാനിച്ച സഹതാരമാണ് അദ്ദേഹം. വിജയ് സെറ്റിൽ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. വളരെ മാന്യമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. എപ്പോഴും പ്രിയപ്പെട്ടവനായി അദ്ദേഹം കൂടെയുണ്ടാകും... തൃഷ പറഞ്ഞു.
നിലവിലെ വിവാദങ്ങളിൽ തൃഷ പ്രതികരിച്ചിട്ടില്ലെങ്കിലും വിജയ് തന്റെ നിലപാടുകൾ മുൻപ് പരോക്ഷമായി സൂചിപ്പിച്ചിരുന്നു.
ചെങ്കൽപ്പേട്ട് കോടതിയിൽ സംഗീത വിവാഹമോചന ഹർജി നൽകിയതോടെയാണ് വിജയ്യുടെ കുടുംബപ്രശ്നങ്ങൾ കാട്ടുതീപോലെ തമിഴകത്തു പടർന്നത്. ഹർജിയിൽ വിജയ്യുടെ വിവാഹേതരബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഒരു സുപ്രസിദ്ധ നടിയുമായി ബന്ധമുണ്ടെന്നാണ് സംഗീത പറയുന്നത്. തൃഷയാണ് ആ നടിയെന്ന് കോളിവുഡിൽ പരസ്യമായ രഹസ്യമാണെന്നു സമൂഹമാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്.
വിജയ്യും ഭാര്യ സംഗീതയും 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചിതരാകുന്നു എന്ന വാർത്തയ്ക്കു പിന്നാലെയാണ് വിജയ്യും തൃഷയും ഒന്നിച്ചെത്തിയതെന്നും ശ്രദ്ധേയമാണ്.
Movies
നടിയും എഴുത്തുകാരിയുമായ ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ വിമന്‍ ഒ പോസിന്റെ കവർ പ്രകാശനം ലെനയുടെ ഭർത്താവും ഗഗൻയാൻ ബഹിരാകാശ പദ്ധതിയിൽ അംഗവുമായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ നിർവഹിച്ചു.
ഓരോ പുസ്തകത്തിന്റേയും വിജയം വായനക്കാരാണെന്നും ഈ ഡിജിറ്റല്‍ മീഡിയ യുഗത്തില്‍ ഒരു പുസ്തകം ഒരാൾ കൈയിലെടുക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലെനയുടെ വ്യക്തിജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർത്തവ ചക്രത്തെ കുറിച്ച് സംസാരിക്കുന്ന പുസ്തകമാണെങ്കിലും സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കുമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. അമ്മമാരുണ്ട്, ഭാര്യമാരുണ്ട്, സഹോദരിമാരുണ്ട്, മകളുണ്ട്, അമ്മായമ്മമാരുണ്ട് അങ്ങനെ ഓരോ പുരുഷന്മാരും സ്ത്രീകളുമായി പല വിധത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നു. ഒരു മറയുമില്ലാതെ എല്ലാവരും തുറന്നുസംസാരിക്കേണ്ട വിഷയമാണ് ഈ പുസ്തകം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അച്ഛനും അമ്മയും ഭർത്താവുമാണ് ഈ പുസ്തത്തിന് പിന്നിലെ ഏറ്റവും വലിയ പ്രചോദനം എന്ന് ലെന പറഞ്ഞു. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകമെന്നും ലെന വ്യക്തമാക്കി.
ആർത്തവ വിരാമത്തെ കുറിച്ച് പറയുന്നതിനേക്കാള്‍ ആര്‍ത്തവ വിരാമത്തിന് മുമ്പുള്ള അവസ്ഥയായ പെരിമെനോപോസിനെ കുറിച്ചാണ് പുസ്തകം ഗൗരവത്തോടെ സംസാരിക്കുന്നത്.
35 വയസ് മുതൽ സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരകവും മാനസികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഒരു കുട്ടിയില്‍ നിന്നും അഡള്‍ട്ടാകുന്ന കാലഘട്ടത്തെ അഡോളസെൻസ് എന്ന് പറയുന്നതുപോലെ സ്ത്രീകളുടെ 35 നും 55 നും ഇടയ്ക്കുള്ള ഈ കാലഘട്ടത്തെ വുമണോസെൻസ് എന്നാണ് ഞാൻ ഈ പുസ്തകത്തിൽ വിളിച്ചിരിക്കുന്നത്.
ഈ പദം ഡിക്ഷണറിയില്ല, ഈ പുസ്തകം ഇറങ്ങിയ ശേഷം ഇനി വരുമായിരിക്കും. സ്ത്രീകളുടെ സെക്കൻഡ് അഡോളസെൻസ് എന്ന് ഇതേകുറിച്ച് പറയാം. 35 വയസ് കഴിയുമ്പോള്‍ സ്ത്രീകളുടെ ശരീരം ഏറെ മാറി തുടങ്ങും. അപ്പോള്‍ അവര്‍ പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകും.
ശരീരഭാരം ഉള്‍പ്പെടെയുള്ള ഫിസിക്കൽ മാറ്റങ്ങളല്ലാതെ ഹോര്‍മോണൽ വ്യതിയാനങ്ങളും പല രീതിയിലുണ്ടാകും. ഇക്കാര്യങ്ങളൊക്കെ ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുന്നതോടൊപ്പം എന്റെ ഡോക്ടർമാരുടെ ആധികാരികമായ എഴുത്തുകളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ മാറ്റം പുരുഷന്മാരും അറിയേണ്ടതുണ്ട്.
സ്ത്രീകളുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നുവെന്ന് പുരുഷന്മാരും അറിയുകയാണെങ്കിൽ അത് പരസ്പരം മനസ്സിലാക്കാൻ ഏറെ സഹായകമാകും. ദി മിഡ്-ലൈഫ് ഗൈഡ് ഫോർ വുമെൻ & ദെയർ മെൻ എന്ന് ഈ പുസ്തകത്തിന് ടാഗ്ലൈൻ നൽകിയിരിക്കുന്നതും അതുകൊണ്ടാണ്.
നന്നായി പരിഗണിച്ചില്ലെങ്കില്‍ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് പോകും, നന്നായി പരിഗണിച്ച് കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞുകൊണ്ടു പോയാല്‍ മാനസിക സംഘര്‍ഷങ്ങളില്ലാതെ, ദാമ്പത്യ പ്രശ്നങ്ങള്‍ ഇല്ലാതെ സുഖമമായി മുന്നോട്ടുപോകാനാകും.
എനിക്ക് 45 വയസായപ്പോഴാണ് എന്റെ അമ്മ അന്ന് അനുഭവിച്ച കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാനായത്. എന്റെ അമ്മ എന്തൊക്കെ പ്രശ്നങ്ങളിലൂടെയാണ് ഞാൻ കൗമാരത്തിലായിരുന്ന ആ സമയത്ത് കടന്നുപോയതെന്ന തിരിച്ചറിവ് ഇപ്പോള്‍ നേരിട്ടറിയുമ്പോള്‍ അത് മനസിലാക്കാനാകുന്നതുകൊണ്ട് ഞാൻ ഈ പുസ്തകം എന്റെ അമ്മയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്.
പണ്ടത്തേക്കാള്‍ ഈ ജനറേഷൻ പെരി മനോപോസിനെ കുറിച്ച് ഒത്തിരി റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ലെന വ്യക്തമാക്കി.
ദൈവത്തിന്റെ ആത്മകഥയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ലെനയുടെ രണ്ടാമത്തെ പുസ്തകമാണിത്. ഇംഗ്ലീഷില്‍ പെൻഗ്വിൻ ബുക്സും മലയാളത്തില്‍ ഡിസി ബുക്സുമാണ് പ്രസാദകര്‍. പി. പ്രകാശാണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പ്രീ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.
Movies
തമിഴ് സിനിമാ ലോകത്ത് ‘ലേഡി സൂപ്പർ സ്റ്റാർ' എന്നറിയപ്പെടുന്ന നടി നയൻതാര തന്റെ ആഡംബര ജീവിതശൈലിയിലൂടെ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. ചെന്നൈയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ പോയസ് ഗാർഡൻ പ്രദേശത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് അവര്‍ സ്വന്തമാക്കിയതായി പുതിയ റിപ്പോർട്ടുകൾ.
ഈ അപ്പാർട്ട്മെന്റിന് ഏകദേശം 31.5 കോടി രൂപ വിലമതിക്കുമെന്നു പറയപ്പെടുന്നു. നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്നാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്.
ചെന്നൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ പോയസ് ഗാർഡനിലെ പുതിയ വീട് സിനിമാ ആരാധകർക്കിടയിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ രാഷ്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ താമസിച്ചിരുന്നതും ഇപ്പോഴും താമസിക്കുന്നതുമായ സ്ഥലമാണിത്. സൂപ്പർസ്റ്റാർ രജനികാന്ത്, അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിത, നടൻ ധനുഷ് എന്നിവരുടെയെല്ലാം വസതികളാൽ പ്രശസ്തമാണ് പോയസ് ഗാർഡൻ.
നയൻതാര വാങ്ങിയ ഈ വീട് ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ്. അതായത്, ഒരൊറ്റ വീടിനുള്ളിൽ രണ്ട് നിലകൾ ഉൾക്കൊള്ളുന്ന നിർമിതിയാണിത്.
മൊത്തം 14,369 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ ഭവനമാണിത്. നയൻതാരയും വിഘ്നേഷ് ശിവനും ഈ വീടിന്റെ ഉടമസ്ഥാവകാശം പങ്കിടുന്നുണ്ട്. രേഖകൾ പ്രകാരം, 90 ശതമാനം ഉടമസ്ഥാവകാശം നയൻതാരയ്ക്കും ശേഷിക്കുന്ന പത്തു ശതമാനം വിഘ്നേഷിനുമാണ്.
ഈ അപ്പാർട്ട്മെന്റിനൊപ്പം എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ വീട് വാങ്ങിയതിലൂടെ നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ മൊത്തം റിയൽ എസ്റ്റേറ്റ് ആസ്തി 100 കോടി മുതൽ 120 കോടി രൂപ വരെയായിരിക്കാമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തെ, ചെന്നൈയിലെ ആൾവാർപേട്ടിൽ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വലിയ ബംഗ്ലാവ് നയൻതാരയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. ഈ വീട് അവർ ഇപ്പോൾ ഒരു സ്റ്റുഡിയോ ആക്കി മാറ്റിയതായും വിവരങ്ങളുണ്ട്. ചെന്നൈയിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും നയൻതാരയ്ക്ക് നിരവധി സ്വത്തുക്കളുണ്ട്.
Movies
ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ശിവജിത് പത്മനാഭൻ, മീനാക്ഷി രവീന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സിതാര ബാലകൃഷ്ണൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ഇരുവരവ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങി.
നവാഗതനായ സലോഷ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഉമേഷ് ഒറ്റക്കൽ. തിരക്കഥ-സംഭാഷണം ഒരുക്കിയത് സലോഷ് വർഗീസ്, ഉമേഷ് ഒറ്റക്കൽ എന്നിവർ ചേർന്നാണ്.
കാമറ പ്രസാദ് അറുമുഖം. ചീഫ് അസോസിയേറ്റ് ഡയറക്റ്റർ- ബി. ഹരി. കലാ സംവിധാനം- ഉണ്ണി ക്ലാസിക് .വസ്ത്രാലങ്കാരം: രാജു ഈങ്ങാപ്പുഴ. ചമയം: അനൂപ് സാബു. നിർമാണ നിർവഹണം- കവിത സലോഷ്, സംഗീത സംവിധാനം, ശിവ കൃഷ്ണൻ, ഗാനരചന-വിശ്വാമിത്ര, ഗായകർ- വിജയ് യേശുദാസ്, സിതാര, അഫ്സൽ, നിമ്യ ലാൽ, പശ്ചാത്തല സംഗീതം- സുരേഷ് നന്ദൻ, സംഘട്ടനം- ഡ്രാഗൺ ജിറോഷ്, കൊറിയോഗ്രാഫി- മിഥുൻ മനോഹർ, സ്റ്റിൽസ്- മനോജ് റിയൽ വിഷൻ.
എഡിറ്റർ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ്- കൃഷ്ണജിത് എസ് വിജയൻ, ഡി ഐ ആൻഡ് കളറിസ്റ്റ് ഹുസൈൻ അബ്ദുൽ ഷുക്കൂർ, സ്റ്റുഡിയോ- മൂവിയോള കൊച്ചിൻ. ഷായി ഷങ്കർ, എയ്ഞ്ചൽ അനിൽ, നസീർ സംക്രാന്തി, ഗായത്രി നമ്പിയാർ, ഗോപൻ കൽഹാര, ഉണ്ണി ബാനം,സന്ദീപ് ചന്ദ്രപ്പൻ, ലിജോ ലോനപ്പൻ,ഷാജി സുരേഷ് , ഹാഫിദ് സേട്ട് , ശ്രീദേവി എന്നിവരും അഭിനയിക്കുന്നു. പിആർഒ- എം.കെ. ഷെജിൻ.
Movies
"പവിഴ മഴയേ’, "രതിപുഷ്പം’, "പറുദീസ’, "ഇല്യൂമിനാറ്റി’, "ആരാധികേ’, "ഏയ് ബനാനേ’, "ആദരാഞ്ജലി നേരട്ടെ’, "തലതെറിച്ചവര്‍’, "ബേബി ബേബി’, "ഹാര്‍ട്ട് അറ്റാക്ക്’, "നിലാ കായും വെളിച്ചം’, "കുഞ്ഞിക്കവിള്‍ മേഘമേ’...തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയൊരുക്കിയ വെബ്സീരീസ് "റോസ്ലിന്’ ഹോട്ട് സ്റ്റാറിനെ തീപിടിപ്പിച്ചു മുന്നേറുന്നു.
ജീത്തു ജോസഫിന്റെ സംവിധാനസഹായി സുമേഷ് നന്ദകുമാര്‍ സംവിധാനം ചെയ്ത സീരീസില്‍ വിനീത്, മീന, സഞ്ജന ദിപു, ഹക്കീം ഷാജഹാന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍.
"റോസ്ലിന് എന്ന പതിനേഴുകാരിയുടെ ഒരവധിക്കാലം. നിങ്ങളും അവള്‍ക്കൊപ്പം ചെലവിടുന്നു എന്ന മാനസികാവസ്ഥയിൽ ഈ സീരീസ് കാണൂ. കഥാസഞ്ചാരം അതിവേഗത്തിലല്ലെങ്കിലും നിങ്ങള്‍ ഇതില്‍ ചെലവഴിക്കുന്ന സമയം പാഴാകാതെ, തൃപ്തിതരുന്ന, ഒരുപക്ഷേ ഞെട്ടിക്കുന്ന ഒരു കഥാവസാനം ഞാന്‍ ഉറപ്പുതരുന്നു’ -വിനായക് ശശികുമാർ പറയുന്നു.
തിരക്കഥയെഴുത്ത് ആഗ്രഹിച്ചിരുന്നോ..?
Movies
മലയാള സിനിമാ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ തിയറ്ററിലും ഒടിടികളിലുമായി റിലീസ് ചെയ്തത് 43 ചിത്രങ്ങളാണ്. ഇവയിൽ 32 ചിത്രങ്ങളും ദയനീയമായി തകർന്നടിഞ്ഞു.
’ചത്താ പച്ച’, ’പ്രകമ്പനം’ എന്നീ ചിത്രങ്ങൾക്ക് മാത്രമാണ് ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാനായത്. വമ്പൻ ഹൈപ്പിൽവന്ന ജിത്തു ജോസഫിന്റെ ’വലതുവശത്തെ കള്ളൻ’, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്കു ശേഷം നാദിർഷായും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ‘മാജിക് മഷ്റൂംസ്’, ‘സർവം മായ’യുടെ വൻവിജയത്തിനു ശേഷം വലിയ പ്രതീക്ഷയോടെയെത്തിയ നിവിൻ പോളിയുടെ ‘ബേബി ഗേൾ’ എന്നിവയെല്ലാം ബോക്സോഫീസിൽ തകർന്നു വീഴുകയായിരുന്നു.
വലിയ താരചിത്രങ്ങൾ കുറവായതിനാൽ ചെറുബജറ്റ് ചിത്രങ്ങളും പരീക്ഷണാത്മക സിനിമകളുമാണ് കൂടുതലും കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയത്.
ചത്താ പച്ചയും പ്രകമ്പനവും മാനം കാത്തു
ജനുവരിയിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ റിലീസായ ചത്താ പച്ചയും പ്രകന്പനവുമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ജനുവരി 23ന് റിലീസ് ചെയ്ത 12-15 കോടി ബജറ്റിലിറങ്ങിയ ചത്താ പച്ച ലോകവ്യപകമായി 35.5 കോടി രൂപ കളക്ഷൻ നേടി. പിറ്റേ ആഴ്ച റിലീസ് ചെയ്ത പ്രകന്പനത്തിന്റെ ബജറ്റ് 4-5 കോടിയായിരുന്നു.
കളക്ഷൻ 20 കോടിയിലേറെയും. മൗത്ത് പബ്ളിസിറ്റിയും യുവ പ്രേക്ഷകരിൽനിന്നു ലഭിച്ച മികച്ച പ്രതികരണവുമാണ് ചത്താ പച്ചയെ രക്ഷിച്ചെടുത്തതെങ്കിൽ കഥയുടെ പുതുമയും സസ്പെൻസും പ്രകന്പനത്തെ തുണച്ചു. ഇതിലൂടെ വലിയ നഗരങ്ങളിലെ പ്രേക്ഷകരുടെ ഇടയിൽ പ്രകന്പനത്തിന് സ്വീകാര്യത ലഭിച്ചു.
തുടക്കം മികച്ചത്; ലോംഗ് റണ്ണിൽ പതറി
ജനുവരി മാസം വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രങ്ങൾ നല്ല തുടക്കത്തിനു ശേഷം പിടിച്ചുനില്‍ക്കാനാവാതെ അനിവാര്യമായ പരാജയം പുല്കുന്നതാണു കണ്ടത്. ജിത്തു ജോസഫിന്റെ വലതുവശത്തെ കള്ളൻ ആദ്യ ദിവസം നേടിയത് 1.1 കോടി രൂപയാണ്. വലിയ വിജയത്തിലേക്കു കുതിക്കുമെന്നു കരുതിയ ചിത്രം പക്ഷേ, അടുത്ത ദിവസങ്ങളിൽ കളക്ഷൻ കൂപ്പുകുത്തുന്നതാണ് കണ്ടത്. 16 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യവാരം പൂർത്തിയായപ്പോൾത്തന്നെ പരാജയമാകുമെന്ന് ഉറപ്പായിരുന്നു. ഒടുവിൽ ഏഴു കോടിയിൽ താഴെ കളക്ഷനിൽ പ്രദർശനം അവസാനിപ്പിച്ചു.
ഏതാണ്ടു സമാനമായ അവസ്ഥയായിരുന്നു ബേബി ഗേളിനും നേരിടേണ്ടിവന്നത്. ആദ്യ ആഴ്ചയിൽ 2.6 കളക്ഷൻ നേടിയ ചിത്രവും ഒാടിത്തളർന്നു വീഴുന്ന കാഴ്ചയാണ് കണ്ടത്. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് വേൾഡ് വൈഡ് ചിത്രം നേടിയത് 10 കോടിയിൽ താഴെയാണ്.
ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ജയറാമിന്റെ ആശകളായിരം ഡിസാസ്റ്ററായതും ഫെബ്രുവരിയിൽ കണ്ടു. ജയറാമിനൊപ്പം മകൻ കാളിദാസ് എത്തിയിട്ടും വിധി എതിരായിരുന്നു. വൈശാഖിന്റെ സീനിയേഴ്സും മിഥുൻ മാനുവൽ തോമസിന്റെ ഓസ്ലറും മാത്രമാണ് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ശ്രദ്ധിക്കപ്പെട്ട ജയറാമിന്റെ ചിത്രങ്ങൾ എന്നുകൂടി ഓർക്കണം.
ഭാവനയും റഹ്മാനും ഒന്നിച്ച അനോമി എന്ന ചിത്രത്തിന്റെ പരാജയവും എടുത്തു പറയേണ്ടതാണ്. ആദ്യ ആഴ്ച ചിത്രം നേടിയ കളക്ഷൻ 89 ലക്ഷം മാത്രമാണ്. ത്രില്ലർ ജോണറിൽ വന്ന ചിത്രം ഒട്ടും ത്രില്ലടിപ്പിച്ചില്ലെന്നു ചുരുക്കം. 1983 എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളസിനിമയിൽ അരങ്ങേറിയ എബ്രിഡ് ഷൈനും 2026 ൽ കൈപൊള്ളി.
അദ്ദേഹത്തിന്റെ സ്പാ എന്ന ചിത്രം നിലവിൽ തീയറ്ററിലുണ്ടെങ്കിലും പുറത്തുവരുന്ന റെസ്പോണ്‍സ് പ്രതീക്ഷ നൽകുന്നതല്ല. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം നാദിർഷാ- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച മാജിക് മഷ്റൂം എന്ന ചിത്രവും പരാജയമായി. ഒട്ടും പബ്ലിസിറ്റി ഇല്ലാതെ ഫാന്റസി/ ഫാമിലി ജോണറിലെത്തിയ ചിത്രം വന്നതും പോയതും പ്രേക്ഷകർ അറിഞ്ഞില്ല എന്നുപറഞ്ഞാലും അതിശയോക്തിയാവില്ല.
വരാനിരിക്കുന്നത് വമ്പൻ പടങ്ങൾ; പ്രതീക്ഷകൾ വാനോളം
ഇനി വരാനിരിക്കുന്നത് വലിയ പ്രോജക്റ്റുകളാണെന്നതാണ് മലയാള സിനിമയുടെ പ്രതീക്ഷ. ഏറ്റവും വലിയ റിലീസുകളിലൊന്ന് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രമായ പേട്രിയട്ടാണ്. ഇരുവരും ഒരുമിച്ച് സ്ക്രീനിൽ വന്നിട്ടുള്ളപ്പോഴൊക്കെ ബ്ലോക്ക്ബസ്റ്ററുകൾ പിറന്നിട്ടുമുണ്ട്.
കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളും ഒന്നിക്കുന്പോൾ പിറക്കാനിരിക്കുന്നത് ചരിത്രമാണെന്നാണ് ചലച്ചിത്ര പ്രേമികൾ പറയുന്നത്. കേരളത്തിലെയും ഇന്ത്യയിലെയും ലൊക്കേഷനുകൾക്ക് പുറമേ ശ്രീലങ്ക, യുകെ, അസർബെയ്ജാൻ, ഷാർജ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 100 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് പുറത്തുവരുന്ന വിവരം.
ചിലർ വരുന്പോൾ ചരിത്രം വഴിമാറും എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്ന വരവായിരുന്നു ജോർജുകുട്ടിയുടേത്. ഗീതാ പ്രഭാകറിന് അന്ത്യക്രിയ ചെയ്യാൻ വരുണിന്റെ അസ്ഥികൾ മാത്രം നൽകി അവസാനിച്ച ദൃശ്യം രണ്ട് മലയാളികളുടെ മനസിൽ നിരവധി സംശയങ്ങളാണ് അവശേഷിപ്പിക്കുന്നത്.
ഈ വർഷം വരാനിരിക്കുന്ന ഏറ്റവും വലിയ പടം ഏതാണെന്നു ചോദിച്ചാൽ ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന ദൃശ്യം മൂന്ന് എന്നു പറയുന്നവരുടെ തട്ട് താണുതന്നെയിരിക്കും.
തിയറ്ററിൽ പരാജയപ്പെട്ട ഒരു ചിത്രം പിന്നീട് കൾട്ട് സ്റ്റാറ്റസ് നേടുന്നത് പലതവണ മലയാളികൾ കണ്ടിട്ടുണ്ട്. ആ ഗണത്തിൽ അവസാനം പേരു ചേർത്ത ചിത്രമാണ് തിയേറ്ററിൽ പ്രേക്ഷകർ തിരസ്കരിച്ച ജയസൂര്യയും ടീമും വേഷമിട്ട ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം. ഒന്നാം ഭാഗത്തിന് ഫാൻസ് ഉണ്ടായത് ഡിജിറ്റൽ സ്പെയ്സിലാണ്.
അതു തിരിച്ചറിഞ്ഞ മിഥുൻ മാനുവൽ തോമസ് അതിന്റെ രണ്ടാം ഭാഗം പുറത്തിറക്കി. അതു സൂപ്പർ ഹിറ്റായതോടെ മൂന്നാം ഭാഗവും വരുന്നു. അതായത് ഷാജി പാപ്പനും സർബത്ത് ഷമീറും അറയ്ക്കൽ അബുവും വീണ്ടും വരുന്നു എന്നു സാരം.
നീട്ടി വളർത്തിയ താടിയും തലമുടിയുമായി ജയസൂര്യ പൊതു വേദികളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർ അദ്ഭുതപ്പെട്ടു. സ്വാഭാവികമായി എല്ലാവരും ചോദിച്ചു ഏതാണു സിനിമയെന്ന്. മാന്ത്രികനായ വൈദികൻ കടമറ്റത്തു കത്തനാരായി ജയസൂര്യ പരകായപ്രവേശം നടത്തിതാണന്ന് മനസിലാക്കിയതോടെ കാത്തിരിപ്പാരംഭിച്ചു.
കാത്തിരിപ്പിനു വിരമമാവാൻ മാസങ്ങൾ മാത്രം. ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 90 കോടിയാണെന്നാണ് പുറത്തുവരുന്ന വിവരം. കള്ളിയങ്കാട്ടു നീലിയായി വരുന്നത് അനുഷ്ക ഷെട്ടിയാണ് ആടിലൂടെയും കത്തനാരിലൂടെയും 2026 ജയസൂര്യയുടെ വർഷമാകുമോയെന്ന് കാത്തിരുന്നു കാണാം.
Movies
മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കാൻ അവസരം നൽകിയ സംവിധായകന് നന്ദി പറഞ്ഞുകൊണ്ടുള്ള വിസ്മയ മോഹൻലാലിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്നിൽ വിശ്വസിച്ചതിന് നന്ദിയെന്നാണ് വിസ്മയയുടെ കുറിപ്പിൽ പറയുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് മായ എന്ന് വിളിക്കുന്ന വിസ്മയ അഭിനയരംഗത്തേക്ക് എത്തുന്നത്.
പ്രിയപ്പെട്ട ജൂഡ് ചേട്ടാ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ തന്നെ ഈ വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചതിനും ഒപ്പം നിന്നതിനും താരം കടപ്പാട് അറിയിച്ചു. ജൂഡിന്റെ ഭാര്യ ഡിയാനയാണ് വിസ്മയയുടെ പോസ്റ്റ് കാർഡിന്റെയും ഗിഫ്റ്റ് ഹാംപറിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഇരുവരോടുമുള്ള സ്നേഹം അറിയിച്ചുകൊണ്ടായിരുന്നു വിസ്മയയുടെ കത്ത്. ‘പ്രിയപ്പെട്ട ജൂഡ് ചേട്ടാ, ഇത്രയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് ഇങ്ങനെയൊരു വലിയ അവസരം നൽകിയതിന് ഒരുപാട് നന്ദി! എനിക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് എന്നിൽ വിശ്വസിച്ചതിനും എന്നെ ഏൽപ്പിച്ചതിനും നന്ദി. ഈ അനുഭവത്തിന് ഞാൻ സത്യസന്ധമായി നന്ദി പറയുന്നു. ഇത് തീർച്ചയായും എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.
മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയതിന് ഡിയാന ചേച്ചിക്ക് ഒരുപാട് നന്ദി. നിങ്ങൾ ഇരുവർക്കും കുട്ടികൾക്കും എന്റെ വലിയൊരു സ്നേഹം അറിയിക്കുന്നു. സ്നേഹത്തോടെ, മായ. വിസ്മയ പോസ്റ്റ് കാർഡിൽ കുറിച്ചു.
ഈ മനോഹരമായ സമ്മാനത്തിന് നന്ദി മായ. മായയുടെ ഈ സ്നേഹം ഞങ്ങൾക്ക് ഒരുപാട് വലുതാണ്. മായയ്ക്ക് വേണ്ടി കോസ്റ്റ്യൂം ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. മായയും സുചിത്ര ചേച്ചിയും അത്രയും നല്ല സ്വഭാവമുള്ളവരും സ്നേഹമുള്ളവരുമാണ്, അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ യാത്ര ഒരുപാട് എളുപ്പമായി. മായ ഞങ്ങൾക്ക് ഒരു അനിയത്തിയെപ്പോലെയാണ്. ജൂഡിന്റെ ഭാര്യ ഡിയാന മറുപടിയായി കുറിച്ചു.
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് തുടക്കം. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയാണ് ഈ ചിത്രത്തെ വാർത്തകളിൽ നിറയ്ക്കുന്നത്.
Movies
വിവാഹം ഒരിക്കലും ഡിവോഴ്സിലെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും നടൻ ഭഗത് മാനുവൽ. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നുവെന്നും ആ സമയത്തെല്ലാം സുഹൃത്തുക്കളായിരുന്നു ധൈര്യമെന്നും അദ്ദേഹം പറയുന്നു.
സാമ്പത്തിക പ്രയാസത്തെ തുടർന്ന് വണ്ടി വിൽക്കേണ്ടി വന്നുവെന്നും ഇപ്പോൾ ബസിലും ഓട്ടോയിലുമൊക്കെ കയറിയാണ് ഷൂട്ടിംഗ് സെറ്റിലേയ്ക്ക് പോകുന്നതെന്നും ഷെഫ് നളന് നൽകിയ അഭിമുഖത്തിൽ ഭഗത് പറഞ്ഞു.
''വിവാഹം ഡിവോഴ്സിൽ എത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തത്. സിനിമയിലേക്ക് വന്നശേഷമായിരുന്നു വിവാഹം. ഒരു മകനുണ്ട്.
അവൻ എനിക്കൊപ്പമാണ്. പ്രാർഥനയും മറ്റുമായി മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു എന്റേത്. പണ്ട് നക്സലേറ്റായിരുന്ന അപ്പൻ പിന്നീട് കരിസ്മാറ്റിക്കായി മാറുകയായിരുന്നു.
അങ്ങനെയൊരു അപ്പന്റെ മകനായി ജീവിച്ച് വന്നിട്ട് പെട്ടന്ന് വിവാഹമോചനം പോലൊന്ന് ജീവിതത്തിൽ സംഭവിച്ചപ്പോൾ പിടിച്ചാൽ കിട്ടിയില്ല. ഞാൻ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി.
ഡിവോഴ്സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് പ്രശ്നങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു. ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തിൽ നിന്ന് പുറത്ത് വരാൻ ഒരുപാട് സമയം എടുത്തു. മകൻ ഒപ്പമുണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളർത്തിയതും വലുതാക്കിയതും.
മലർവാടി ആർട്സ് ക്ലബ്’ കഴിഞ്ഞശേഷമായിരുന്നു വിവാഹം. എനിക്ക് ഒരു സഹോദരിയാണ് കൂടപ്പിറപ്പായി ഉള്ളത്. വിവാഹമോചന ശേഷം ഞാൻ കൊച്ചിയിൽ തന്നെയായിരുന്നു താമസം.
അതുകൊണ്ട് കുടുംബ പ്രശ്നങ്ങൾ വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് എന്റെ നാട്ടിൽ നടന്ന ഏറ്റവും വലിയ വിവാഹം എന്റേതായിരുന്നു. പൃഥ്വിരാജിന്റെ ഫ്ലാറ്റിന്റെ തൊട്ട് താഴെയായിരുന്നു ഞാനും താമസിച്ചിരുന്നത്.
എന്റെ ഈ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് നിവിൻ അടക്കമുള്ള സുഹൃത്തുക്കളെല്ലാം നല്ല ബിസിയായിരുന്നു. ഞാൻ ബിസിയാണെന്ന് അവരും കരുതി. അങ്ങനെ അങ്ങനെ ഒറ്റപ്പെട്ട് നിന്ന് തന്നെയിരുന്ന് കള്ളു കുടി ആരംഭിച്ചു. ലൈഫ് കുറേ അങ്ങ് കൈയിൽ നിന്നും പോയി. അതിൽ നിന്നെല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാർ തന്നെയാണ്.
ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ. അന്ന് ഡോർ തള്ളി തുറന്ന് കയറി വന്ന രണ്ട് സുഹൃത്തുക്കളാണ് സംവിധായകൻ മനുവും ജിയോയുമൊക്കെ. അന്ന് മുതൽ അവന്മാർ ഉറങ്ങുന്നത് പോലും എനിക്കൊപ്പമായിരുന്നു. ആറ്, ഏഴ് മാസം അങ്ങനെയായിരുന്നു. ഓരോ സമയത്തും ഓരോ മാലാഖമാർ ഇതുപോലെ കൂട്ടുകാരുടെ രൂപത്തിൽ എന്റെ ജീവിതത്തിലേക്ക് വരാറുണ്ട്.
അതുപോലെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. എല്ലാ ദിവസവും അവന് ഞാൻ ഗുഡ് മോണിംഗ് അയക്കും. അജു മറുപടി അയയ്ക്കാറില്ല. പക്ഷേ ഏതെങ്കിലും ഒരു ദിവസം മെസേജ് മുടങ്ങിയാൽ ഉടനെ അവന്റെ കോൾ വരും. അത് എനിക്ക് ഒരു ധൈര്യമാണ്. അതുപോലെ തന്നൊണ് മിഥുനും. ഇതൊക്കെ ഞാൻ നേടിയെടുത്ത സമ്പാദ്യമാണ്. ഒരു വിവാഹ ജീവിതം തകർന്നു എന്നതുകൊണ്ട് ജീവിതം തീരില്ല. നമുക്ക് വേണ്ടതിനെ ദൈവം കൊണ്ട് തരും.
ഏഴ് വർഷം മുമ്പ് ഞാൻ വീണ്ടും ഒരു വിവാഹം കഴിച്ചു. അവൾ എനിക്ക് എല്ലാ സപ്പോർട്ടുമായി ഒപ്പമുണ്ട്.. വീട്ടുകാർ ആലോചിച്ചു വന്ന വിവാഹമാണ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. കോവിഡിനുശേഷം അമ്മയ്ക്കു വയ്യാണ്ടായതും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി. എന്റെ കൂട്ടുകാർ തന്നെയാണ് അമ്മ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം.
ഞാൻ അവസാനം ഉപയോഗിച്ച വണ്ടി പസാറ്റ് ആണ്. കോവിഡ് തുടങ്ങിയ സമയത്ത് ആ വണ്ടി കൊടുത്തു. അതിനുശേഷം ഇന്നുവരെ ഒരു വണ്ടിയെടുക്കാൻ പോലും സാധിച്ചിട്ടില്ല. ഇപ്പോൾ ഓട്ടോയിലും ബസിലുമൊക്കെയാണ് ഷൂട്ടിംഗ് സെറ്റിലേക്കു പോകുന്നത്. കോവിഡിനുശേഷം സാധാരണക്കാരുടെ അടക്കമുള്ള നടന്മാരുടെ ജീവിതം ഇതുപോലെയൊക്കെ തന്നെയാണെന്നാണ് തോന്നുന്നത്’’ ഭഗത് പറഞ്ഞു.
Movies
നടി തൃഷയും നടൻ പാർഥിപനും തമ്മിലുള്ള വാക്പോര് രൂക്ഷമാകുകയാണ്. വിജയ്യുടെ കുടുംബവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെ നടി തൃഷയിലേയ്ക്കെത്തിച്ച പാർഥിപന്റെ വാക്കുകളാണ് നടിയെ ചൊടിപ്പിച്ചത്.
പാർഥിപന്റെ പരാമർശത്തിനെതിരെ തൃഷ പരസ്യമായി രംഗത്തെത്തി. ‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചാണ് തൃഷ വീട്ടിൽ ഇരിക്കുന്നതാണ് നല്ലതെന്നു പാർഥിപൻ പറഞ്ഞത്. തന്റെ പേര് മനഃപൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.
"ഒരു വ്യക്തിയുടെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വഴി അവസാന നിമിഷമാണ് എന്റെ പേരും ചിത്രവും പരിപാടിയിൽ ഉൾപ്പെടുത്തിയതെന്നാണ് സംഘാടകർ എന്നെ അറിയിച്ചത്. ഒരു മൈക്രോഫോൺ കൈയിലുണ്ടെന്ന് കരുതി ഒരു കമന്റ് ബുദ്ധിപരമായോ തമാശയായോ മാറുന്നില്ല. അത് വിഡ്ഢിത്തത്തിന്റെ ശബ്ദം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അറിവില്ലാതെ പറയുന്ന തരംതാണ വാക്കുകൾ, ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് അവരെക്കാൾ ഉപരി പറയുന്ന ആളുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. തൃഷയുടെ വാക്കുകൾ.
ഗലാട്ട അവാർഡ്സ് 2026ന്റെ വേദിയിൽ വെച്ചായിരുന്നു നടൻ പാർഥിപന്റെവിവാദമായ പരാമർശം ഉണ്ടായത്. ചടങ്ങിൽ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ പാർത്ഥിപൻ പറഞ്ഞത് ഇങ്ങനെയായിരുന്നു,
"കുന്ദവൈയോട് വീടിനുള്ളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീടിന് വെളിയിൽ ഇറങ്ങിയില്ലെങ്കിൽ അത്രയും നല്ലത്. വീടിന് വെളിയിൽ ഇറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്കിടയിൽ തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈ പരിഹാസം. അടുത്തിടെ ഒരു വിവാഹ റിസപ്ഷനിൽ വിജയ്യും തൃഷയും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു.
Movies
തന്റെ ആരാധകരെ വെറും ആരാധകരായല്ല, മറിച്ച് തന്റെ 'ആർമി' എന്ന് വിളിക്കുന്ന താരമാണ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ. ദേശീയ അവാർഡ് നേട്ടം മുതൽ ഫിലിം ഫെയർ അവാർഡുകൾ വരെ തന്റെ എല്ലാ വിജയങ്ങളും തന്റെ ആരാധകർക്ക് സമർപ്പിക്കുന്ന താരം, വീണ്ടും അവരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.
സഹോദരൻ അല്ലു സിരീഷിന്റെ വിവാഹ റിസപ്ഷനിലേക്ക് ആരാധകരെ നേരിട്ട് ക്ഷണിച്ച് കൊണ്ടാണ് താരം മാതൃകയായിരിക്കുന്നത്.
അല്ലു സിരീഷും നയനിക റെഡ്ഡിയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള റിസപ്ഷൻ അല്ലു സ്റ്റുഡിയോയിലാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതവും എന്നാൽ മനോഹരവുമായ ചടങ്ങായിരുന്നു ഇത്. എന്നാൽ ഈ സ്വകാര്യ ചടങ്ങിലും തന്റെ ആരാധകർക്ക് ഇടം നൽകാൻ അല്ലു അർജുൻ മറന്നില്ല.
സാധാരണ സിനിമാ താരങ്ങൾ കുടുംബവുമൊത്തുള്ള ചടങ്ങുകൾ അതീവ രഹസ്യമായും ആഡംബരമായും നടത്തുമ്പോൾ, അല്ലു അർജുൻ തന്റെ ആരാധകരെ ചടങ്ങിലേക്ക് ക്ഷണിക്കുകയും അവർക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ്.
ചടങ്ങിനെത്തിയ ആരാധകരോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും അവരുടെ ക്ഷേമങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന അല്ലുവിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പരിപാടിക്കെത്തിയ ഓരോ ആരാധകനും അവിടെ കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്താൻ താരം പ്രത്യേകം ശ്രദ്ധിക്കുന്നതും വീഡിയോയിൽ കാണാം.
തന്റെ വിജയങ്ങൾക്കെല്ലാം പിന്നിൽ ആരാധകരാണെന്ന് എപ്പോഴും പറയാറുള്ള താരം, ഈ പ്രവൃത്തിയിലൂടെ അവർ തന്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. സിനിമാ ലോകത്ത് വളരെ അപൂർവ്വമായി മാത്രം കാണുന്ന ഇത്തരം രീതികൾ അല്ലു അർജുൻ എന്ന താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരിക്കുകയാണ്.
തന്റെ നേട്ടങ്ങളിൽ മാത്രമല്ല, ജീവിതത്തിലെ സുപ്രധാനമായ കുടുംബ നിമിഷങ്ങളിലും ആരാധകരെ ചേർത്തുനിർത്തുന്ന അല്ലു അർജുന്റെ വലിയ മനസിനെ സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുകയുമാണ്.
Movies
മലയാളികളുടെ ഹൃദയത്തിൽ ആടിയും പാടിയും ഇടംപിടിച്ച പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് പത്ത് വർഷം പൂർത്തിയാകുന്നു. സിനിമയിലും നാടൻപാട്ടുകളിലും ഒരുപോലെ വിസ്മയം തീർത്ത ആ മണിനാദം നിലച്ചിട്ട് പത്താണ്ടു തികയുമ്പോൾ, കേരളം ആ അതുല്യ കലാകാരനെ കണ്ണീരോടെ അനുസ്മരിക്കുന്നു.
2016 മാർച്ച് ആറിനായിരുന്നു സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മണി വിടവാങ്ങിയത്. സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്ന് ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുന്ന നടനിലേക്കുള്ള മണിയുടെ വളർച്ച പോരാടുന്ന ഓരോ മലയാളിക്കും പ്രചോദനമായിരുന്നു.
മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തിയ മണി, ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് തുടക്കമിട്ടതെങ്കിലും പിന്നീട് വില്ലനായും നായകനായും കരുത്തുറ്റ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ചു. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ ഉൾപ്പെടെയുള്ള വേഷങ്ങൾ മണിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്.
വിസ്മൃതിയിലാകാൻ പോയ നാടൻപാട്ടിനെ ജനപ്രിയ കലാരൂപമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. നാടൻപാട്ടുകൾ മുഴങ്ങാത്ത ഉത്സവപ്പറമ്പുകളും ഗാനമേളകളും ഇന്നും കേരളത്തിൽ കാണാനില്ല എന്നത് മണി എന്ന കലാകാരന്റെ അനശ്വരത തെളിയിക്കുന്നു.
അതേസമയം, മണി വിടവാങ്ങി പത്ത് വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ജന്മനാടായ ചാലക്കുടിയിൽ ഉചിതമായൊരു സ്മാരകം യാഥാർഥ്യമാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. സ്മാരകമൊരുക്കാൻ മുൻകൈ എടുത്ത് സർക്കാർ നടപടികൾ ആരംഭിക്കുകയും തുക അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും, ജനപ്രതിനിധികളുടെയും നഗരസഭയുടെയും ഭാഗത്തുനിന്നുണ്ടായ നിസഹകരണം നിർമാണത്തെ തടസപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. ഫോക് ലോർ അക്കാദമിയുടെ ഉപകേന്ദ്രമായി വിഭാവനം ചെയ്ത പദ്ധതിയുടെ മണ്ണ് പരിശോധനയും ഉദ്ഘാടനവും പൂർത്തിയായെങ്കിലും തുടർനടപടികൾ നിലച്ചു.
മുൻ എംഎൽഎയുടെയും എൽഡിഎഫ് ഭരണസമിതിയുടെയും കാലത്ത് നാല് കോടി രൂപ ചെലവിൽ പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് വന്ന യുഡിഎഫ് കൗൺസിലുകളും എംഎൽഎയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് തയാറായില്ലെന്ന് കലാകാരന്മാർ ആരോപിക്കുന്നു.
മണിയുടെ ഓർമയ്ക്കായി നടത്തിയിരുന്ന അഖില കേരള ഓണംകളി മത്സരം നിലച്ചതും പാൽപ്പാറയിലെ സ്മാരക പാർക്കിന്റെ രണ്ടാംഘട്ട നിർമാണം മുടങ്ങിയതും വലിയ നിരാശയാണ് ആരാധകർക്കിടയിലുണ്ടാക്കുന്നത്. നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരങ്ങൾ നടത്തിയെങ്കിലും അധികൃതർ മൗനം തുടരുകയാണ്.